നവീകരിച്ച കോഴഞ്ചേരി മാര്‍ക്കറ്റ് - മരോട്ടിമുക്ക് - മേലുകര - കീഴുകരപാത നാടിന് സമര്‍പ്പിച്ചു

post

പത്തനംതിട്ട: ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് 2.80 കോടി രൂപ മുതല്‍മുടക്കില്‍ ആധുനിക രീതിയില്‍ നവീകരിച്ച കോഴഞ്ചേരി മാര്‍ക്കറ്റ് - മരോട്ടിമുക്ക് - മേലുകര - കീഴുകര പ്രധാന ജില്ലാ പാത പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ നാടിന് സമര്‍പ്പിച്ചു. ജില്ലാ പാതയുടെ ഉദ്ഘാടനം ഓണ്‍ലൈനിലൂടെയാണ് മന്ത്രി നിര്‍വഹിച്ചത്. 

വീണാ ജോര്‍ജ് എംഎല്‍എയുടെ അഭ്യര്‍ഥനപ്രകാരം ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ഈ പാതയിലെ ഗതാഗത തിരക്ക് കണക്കിലെടുത്ത് ആധുനിക രീതിയില്‍ മെച്ചപ്പെടുത്തുന്നതിനായി 2019 ജൂണില്‍ സംസ്ഥാന സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയിരുന്നു. നിലവില്‍ 3.80 മീറ്റര്‍ കാര്യേജേ് 5.50 മീറ്ററായി വീതി കൂട്ടിയിട്ടുണ്ട്. 2,850 മീറ്റര്‍ നീളത്തില്‍ ബിഎം ആന്‍ഡ് ബിസി ചെയ്ത് ആവശ്യ ഇടങ്ങളില്‍ പാത ഉയര്‍ത്തിയുമാണ് നവീകരിച്ചിട്ടുള്ളത്. പാതയരിക് കോണ്‍ക്രീറ്റ് ചെയ്തും രണ്ടു ഭാഗത്ത് ഡ്രെയിനേജിനായി പൈപ്പ് കലുങ്കുകളും നിര്‍മ്മിച്ചിട്ടുണ്ട്. ബിഎം ആന്‍ഡ് ബിസി നിലവാരത്തിലുള്ള ഈ പാത സുരക്ഷാ വേലികളും ഉള്‍പ്പെടുത്തി മെച്ചപ്പെട്ട രീതിയില്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. 

മലയോര ജില്ലയായ പത്തനംതിട്ടയുടെ സര്‍വതോര്‍ മുഖമായ വളര്‍ച്ചയ്ക്കും ശബരിമല തീര്‍ഥാടകര്‍ക്കും ഉപകാരപ്പെടുന്ന കോഴഞ്ചേരി മാര്‍ക്കറ്റ്മരോട്ടിമുക്ക്‌മേലുകരകീഴുകര പാതയിലെ നിര്‍മാണ പ്രവര്‍ത്തികള്‍ പ്രദേശവാസികള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നവയാണ്. വികസന കാര്യത്തിന്‍ രാഷ്ട്രീയ പരിഗണനകള്‍ക്ക് അതീതമായി സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിക്കമെന്നും മന്ത്രി പറഞ്ഞു.