ലൈഫ് മിഷന്റെ ആദ്യകുടുംബ സംഗമവും അദാലത്തും കോന്നി ബ്ലോക്കില്‍ നടത്തി

post

പത്തനംതിട്ട : ലൈഫ് മിഷന്‍ പദ്ധതിയിലൂടെ സംസ്ഥാനത്തു പതിനായിരക്കണക്കിനു കുടുംബങ്ങള്‍ക്കാണു വീടുകള്‍ ലഭിച്ചതെന്ന് അഡ്വ.കെ.യു ജനീഷ്‌കുമാര്‍ എംഎല്‍എ പറഞ്ഞു. ദീര്‍ഘവീക്ഷണമുള്ള ഭരണാധികാരികളാല്‍ നടപ്പിലാക്കിയ വിവിധ പദ്ധതികളിലൂടെ മുന്നേറുന്ന കേരളം മറ്റു സംസ്ഥാനങ്ങള്‍ക്കു മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.പ്രമാടം രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ കോന്നി ബ്ലോക്ക് പഞ്ചായത്തിലെ  ലൈഫ് മിഷന്‍ കുടുംബസംഗമവും അദാലത്തും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലൈഫ് മിഷന്‍ പദ്ധതിയിലൂടെ എല്ലാവര്‍ക്കും വീട് എന്ന ആശയം ഈ സര്‍ക്കാര്‍ മുന്നോട്ടുവച്ചപ്പോള്‍ പദ്ധതി നടപ്പിലാകുമോ എന്ന ആശങ്ക പലര്‍ക്കും ഉണ്ടായിരുന്നു. എന്നാല്‍ ലൈഫ് മിഷന്‍ പദ്ധതിയിലൂടെ പതിനായിരക്കണക്കിനു കുടുംബങ്ങള്‍ക്കു വീടുകള്‍ ലഭിച്ചതോടെ ആശങ്കയും സംശയങ്ങളും ഇല്ലാതായിരിക്കുകയാണ്. കോന്നി ബ്ലോക്കില്‍ മാത്രം 432 വീടുകള്‍ പൂര്‍ത്തിയാക്കുവാന്‍ കഴിഞ്ഞു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കു കേരളം മാതൃകയാണെന്നും ദീര്‍ഘവീക്ഷണമുള്ള ഭരണാധികാരികളാണ് അതിനു കാരണമെന്നും എംഎല്‍എ പറഞ്ഞു.

ലൈഫ് മിഷന്‍ പദ്ധതിയിലൂടെ വീടുകള്‍ ലഭിച്ചവരുടെ ജില്ലയിലെ ആദ്യത്തെ കുടുംബ സംഗമമായിരുന്നു കോന്നി ബ്ലോക്കില്‍ നടത്തിയത്. കുടുംബ സംഗമത്തോട് അനുബന്ധിച്ച് സംസ്ഥാനകേന്ദ്ര സര്‍ക്കാരുകളുടെ വിവിധ ക്ഷേമ പദ്ധതികളും സേവനങ്ങളും നേരിട്ട് ലഭ്യമാക്കുന്നതിന് ഇരുപതോളം വകുപ്പുകളുടെ പങ്കാളിത്തതോടെ സംഘടിപ്പിച്ച അദാലത്തിലൂടെ നൂറുകണക്കിനാളുകള്‍ വിവിധ സേവനങ്ങള്‍ പ്രയോജനപ്പെടുത്തി. റേഷന്‍ കാര്‍ഡിന് അപേക്ഷിച്ചവര്‍ക്കു തല്‍സമയം റേഷന്‍ കാര്‍ഡ് നല്‍കുന്നതു മുതല്‍ ആധാറില്‍ തിരുത്തലുകള്‍ വരെയുള്ള വിവിധ അപേക്ഷകള്‍ക്ക് അദാലത്തില്‍ പരിഹാരമായി. ഈ മാസം 10 മുതല്‍ മറ്റ് ഏഴു ബ്ലോക്കുകളിലും നാലു നഗരസഭകളിലും കുടുംബ സംഗമവും അദാലത്തും നടക്കും.