കോന്നി ഗവ. മെഡിക്കല്‍ കോളജ് രണ്ടാംഘട്ടം: 338.5 കോടി രൂപയുടെ പദ്ധതി കിഫ്ബിക്ക് സമര്‍പ്പിക്കും

post

പത്തനംതിട്ട : കോന്നി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിന്റെ രണ്ടാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പദ്ധതി ഒക്‌ടോബര്‍ മാസത്തില്‍ ചേരുന്ന കിഫ്ബി ബോര്‍ഡിന്റെ പരിഗണനയ്ക്കായി സമര്‍പ്പിക്കാന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ നടത്തിയ യോഗത്തില്‍ തീരുമാനമായതായി അഡ്വ.കെ.യു ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. 338.5 കോടി രൂപയുടെ പദ്ധതിയാണ് രണ്ടാം ഘട്ടത്തിനായി തയാറാക്കിയിരിക്കുന്നത്.

          കിഫ്ബി ബോര്‍ഡില്‍ സമര്‍പ്പിക്കുന്നതിനാവശ്യമായ നടപടിക്രമങ്ങള്‍ ഒരാഴ്ചയ്ക്കകം പൂര്‍ത്തീകരിക്കും. രണ്ടാംഘട്ട അനുമതി ലഭിച്ചാല്‍ മാത്രമേ കിടത്തി ചികിത്സ ആരംഭിക്കാന്‍ കഴിയുകയുള്ളു. ഒന്നാംഘട്ടത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ആശുപത്രി കെട്ടിടത്തിലേക്ക് ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള 87 കോടി രൂപ രണ്ടാംഘട്ട പദ്ധതിയിലൂടെ അനുവദിക്കേണ്ടതുണ്ട്.

       മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയില്‍ മെഡിക്കല്‍ കോളജ് പ്രവര്‍ത്തനമാരംഭിക്കാനുള്ള അപേക്ഷ തയാറാക്കി സമര്‍പ്പിക്കുന്നതിന് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിനെ ചുമതലപ്പെടുത്തിയതായി മെഡിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടര്‍ ഡോ.എ.റംലാബീബി യോഗത്തില്‍ പറഞ്ഞു. 50 സീറ്റിനുള്ള അനുമതിയാണ് തേടുന്നത്. അനുമതി ലഭ്യമായാല്‍ അടുത്ത അദ്ധ്യയന വര്‍ഷം ക്ലാസ് ആരംഭിക്കാന്‍ കഴിയും.

       രണ്ടാംഘട്ട പദ്ധതിയില്‍ 250 കോടിയോളം രൂപ സിവില്‍ വര്‍ക്കുകള്‍ക്കായാണ് വിഭാവനം ചെയ്തിരിക്കുന്നത്. 200 കിടക്കകളുള്ള ആറു നില ആശുപത്രി കെട്ടിടം, 11 നിലകളുള്ള ക്വാര്‍ട്ടേഴ്‌സ് ഫ്‌ളാറ്റ്, ആറു നില പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍, അഞ്ചു നില ആണ്‍കുട്ടികളുടെ ഹോസ്റ്റല്‍, രണ്ടു നില അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, ലോണ്‍ട്രി, മോര്‍ച്ചറി, ഓഡിറ്റോറിയം, ക്യാമ്പസിനുള്ളിലെ റോഡുകള്‍ തുടങ്ങിയവ രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

      പുതിയ ആശുപത്രി കെട്ടിടംകൂടി നിര്‍മിക്കുന്നതോടെ 500 കിടക്കകളുള്ള മെഡിക്കല്‍ കോളജായി കോന്നി മാറും. മെഡിക്കല്‍ കോളജിലേക്കുള്ള റോഡുകള്‍ നിര്‍മിക്കാന്‍ വസ്തു ഏറ്റെടുക്കാന്‍ ആവശ്യമായ ഫണ്ട് ഉടന്‍ അനുവദിക്കാന്‍ ഗവണ്‍മെന്റില്‍ ഇടപെടാനും തീരുമാനമായി. മെഡിക്കല്‍ കോളജില്‍ ഒഴിവുള്ള തസ്തികകളില്‍ അടിയന്തരമായി നിയമനം നടത്താന്‍ ഡിഎംഇയെ മന്ത്രി ചുമതലപ്പെടുത്തി. 

        ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍, അഡ്വ.കെ.യു ജനീഷ് കുമാര്‍ എംഎല്‍എ, മെഡിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടര്‍ ഡോ. എ. റംലാബീവി, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.