ജാഗ്രതാ നിര്‍ദേശം

post

പത്തനംതിട്ട : കക്കാട് ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ മൂഴിയാര്‍ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ പെയ്യുന്നതിനാല്‍ മൂഴിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. സെപ്റ്റംബര്‍ 12ന് വൈകിട്ട് 6.20ന് ജലനിരപ്പ് 190 മീറ്ററാണ്. ശക്തമായ മഴ തുടരുകയാണെങ്കില്‍ രാത്രി എട്ടോടു കൂടി ജലനിരപ്പ് പരമാവധി സംഭരണശേഷിയായ 192.63 മീറ്ററില്‍ എത്താന്‍ സാധ്യതയുണ്ട്.

ഓറഞ്ച് പുസ്തകം രണ്ടാം പതിപ്പ് പ്രകാരം രാത്രി കാലങ്ങളിലും ഷട്ടറുകള്‍ പ്രവര്‍ത്തിപ്പിച്ച് പെട്ടെന്ന് ജലം ഒഴുക്കി വിടേണ്ടി വന്നേക്കാവുന്ന ചെറിയ അണക്കെട്ടുകളില്‍ ഉള്‍പ്പെട്ടതാണ് മൂഴിയാര്‍ ഡാം. മഴ തുടരുകയും കക്കാട് ജല വൈദ്യുത നിലയത്തിലെ വൈദ്യുതോല്‍പാദനം കൊണ്ട് ജലനിരപ്പ് ക്രമീകരിക്കാന്‍ കഴിയാതെ വരികയും ചെയ്താല്‍ പരമാവധി ജലനിരപ്പായ 192.63 മീറ്റര്‍ എത്തുമ്പോള്‍ ഡാമിലെ മൂന്ന് ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി 51.36 ക്യൂമെക്സ് എന്ന നിരക്കില്‍ ജലം പുറത്തേക്ക് ഒഴുക്കിവിടേണ്ടിവരും.

ഇപ്രകാരം ഷട്ടറുകള്‍ ഉയര്‍ത്തുന്നത് മൂലം കക്കാട്ടാറില്‍ ആങ്ങമൂഴി, സീതത്തോട് തുടങ്ങിയ സ്ഥലങ്ങളില്‍ 50 സെ.മീ. വരെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. ഡാമില്‍ നിന്ന് ഒഴുക്കിവിടുന്ന ജലം ആങ്ങമൂഴിയില്‍ രണ്ട് മണിക്കൂറിന് ശേഷം എത്തും. കക്കാട്ടാറിന്റെ ഇരുകരകളിലും താമസിക്കുന്നവരും ചിറ്റാര്‍, മണിയാര്‍, പെരുനാട്, വടശേരിക്കര, റാന്നി, കോഴഞ്ചേരി, ആറന്മുള നിവാസികളും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തേണ്ടതും നദികളില്‍ ഇറങ്ങുന്നത് ഒഴിവാക്കേണ്ടതുമാണെന്ന് ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനുമായ പി.ബി. നൂഹ് അറിയിച്ചു.