കേരളത്തിന്റെ പ്രശ്‌നങ്ങള്‍, സാധ്യതകള്‍ ചര്‍ച്ചചെയ്യാന്‍ ഗ്ലോബല്‍ ഹാക്കത്തോണ്‍ നടത്തും: മുഖ്യമന്ത്രി

post

പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തുടര്‍നടപടിയുണ്ടാകും

തിരുവനന്തപുരം: കേരളത്തിന്റെ പ്രശ്‌നങ്ങള്‍, പരിഹാരസാധ്യതകള്‍ എന്നിവ ചര്‍ച്ചചെയ്യാന്‍ ഗ്ലോബല്‍ ഹാക്കത്തോണ്‍ ഈ വര്‍ഷം തന്നെ സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ലോക കേരള സഭയുടെ രണ്ടാം സമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ച് മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. പ്രവാസികള്‍ അവതരിപ്പിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കാനും നിര്‍ദേശങ്ങള്‍ പരിഗണിക്കാനും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് കൃത്യമായ തുടര്‍നടപടികള്‍ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിന്റെ വികസന സാധ്യതകളും പ്രശ്‌നങ്ങളും ഗ്ലോബല്‍ ഹാക്കത്തോണില്‍ ചര്‍ച്ചചെയ്യും. ഇതിനായി വിദഗ്ധരെ ഉള്‍ക്കൊള്ളിച്ചായിരിക്കും സമ്മേളനം നടത്തുക. ലോകത്തെമ്പാടുമുള്ള പ്രവാസി പ്രൊഫഷണലുകളുടെ വൈദഗ്ധ്യവും നൈപുണ്യവും കേരള വികസനത്തിനായി ഉപയോഗിക്കുന്നത് ലക്ഷ്യമിട്ട് പ്രൊഫഷണലുകളുടെ സമ്മേളനം സംഘടിപ്പിക്കും. ഓരോ മേഖലയിലെയും പ്രൊഫഷണലുകളുടെ വ്യത്യസ്ത സമ്മേളനം പ്രത്യേകം സംഘടിപ്പിക്കാനാകുമോ എന്ന് പരിശോധിക്കും.

വിവിധ ഭാഗത്തുള്ള പ്രവാസികളുടെ ഡയസ്‌പോറ സമ്മേളനങ്ങളും ചേരും. ലോക കേരള സഭ തന്നെ ഇതിന് മുന്‍കൈയെടുക്കണം. അതത് രാജ്യങ്ങളിലെ സംഘടനകളെയൊക്കെ പങ്കെടുപ്പിക്കാനാകണം. ഇതിന് അമേരിക്ക, യൂറോപ്പ് ഉള്‍പ്പെടെയുള്ള മേഖലകളിലെ ലോകകേരള സഭാംഗങ്ങള്‍ അതത് മേഖലകളില്‍ മുന്‍കൈയെടുക്കാമെന്ന് ഇതിനകം സന്നദ്ധത അറിയിച്ചിട്ടുണ്ട്. ആഗോള പ്രവാസി രജിസ്റ്റര്‍ തയാറാക്കുന്നതിന് നടപടി സ്വീകരിക്കും. ഫലപ്രദമായി ഇത് നടപ്പാക്കുന്നതിന് പ്രാമുഖ്യം നല്‍കും. ഇതുമായി ബന്ധപ്പെട്ട നടപടി സി.ഡി.എസ്. സ്വീകരിച്ചുവരുന്നുണ്ട്. ലോക നിലവാരത്തിലുള്ള യൂത്ത് ലീഡര്‍ഷിപ്പ് അക്കാദമി കേരളത്തില്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. യുവജനങ്ങളുടെ നേതൃപരമായ കഴിവുകള്‍ വര്‍ധിപ്പിക്കാനുതകുന്ന സ്ഥാപനമാകും ഇത്. ഇത് പ്രവാസികള്‍ സ്ഥാപിച്ചുതരാന്‍ സഹകരിക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. ഇതിനായി സഹകരിക്കാന്‍ ഇതിനകം പ്രവാസികള്‍ മുന്നോട്ടുവന്നിട്ടുണ്ട്. കഴിയാവുന്നത്ര ആളുകള്‍ ഇതിന്റെ ഭാഗമാകാന്‍ അണിനിരക്കണം. 

പ്രവാസികള്‍ക്ക് ഇന്‍ഷുറന്‍സ് പദ്ധതി എന്ന നിര്‍ദേശം ഇന്‍ഷുറന്‍സ് കമ്പനികളുമായും വിദഗ്ധരുമായും ചര്‍ച്ച ചെയ്തു മൂന്നുമാസത്തിനകം നടപടി സ്വീകരിക്കും. രണ്ടു പദ്ധതികള്‍ ഇതിനകം സര്‍ക്കാരിന്റെ പരിഗണനയില്‍ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോക കേരള സഭ ശാശ്വതമായി നിലനില്‍ക്കണമെന്നാണ് സര്‍ക്കാര്‍ നിലപാട്. സംസ്ഥാന വികസനത്തിന് ഇത് അനിവാര്യമാണ്. അതിനാണ് നിയമസഭയില്‍ ഇതു സംബന്ധിച്ച ബില്ല് കൊണ്ടുവരുന്നത്. ഇത് നിയമമാക്കാന്‍ എത്രയും പെട്ടെന്ന് നടപടികള്‍ പൂര്‍ത്തീകരിച്ച് നിയമസഭയില്‍ അവതരിപ്പിക്കും.

കേരളത്തില്‍ നിക്ഷേപം നടത്തുന്നതിന് നല്ല സാധ്യതയാണ് ഇപ്പോഴുള്ളത്. ജപ്പാനിലെ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് രീതിയിലുള്ള ജെട്രോയ്ക്ക് കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ സ്ഥലവും സൗകര്യവും ഒരുക്കും. ജപ്പാനില്‍ നിന്നുള്ള നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കാന്‍ ഇതുപകരിക്കും.

നിക്ഷേപ സൗഹൃദമാണ് കേരളം. ഇക്കാര്യത്തിനായി നിയമങ്ങളില്‍ വരെ ഭേദഗതി വരുത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഇനി നിഷേധാത്മക സമീപനം ഉണ്ടാകില്ല. അത്തരം നടപടിയുണ്ടായതായി ശ്രദ്ധയില്‍പ്പെടുത്തിയാല്‍ കടുത്ത നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി. അസന്റ് കേരള പോലുള്ള സമ്മേളനങ്ങള്‍ നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കാനുദ്ദേശിച്ചാണ്. ഡിജിറ്റല്‍ രംഗത്ത് കുതിച്ചുചാട്ടത്തിനുതകുന്ന നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ബ്ലോക്ക് ചെയിന്‍ സാങ്കേതിക വിദ്യയ്ക്കായി ഇപ്പോള്‍തന്നെ അക്കാദമി ആരംഭിച്ചിട്ടുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്തിന്റെ വികസനത്തിന് സര്‍ക്കാര്‍ ശ്രദ്ധ പതിപ്പിക്കും. ഉന്നതവിദ്യാഭ്യാസ കോഴ്‌സുകളില്‍ കാലോചിതമായ മാറ്റങ്ങള്‍ കൊണ്ടുവരും. ഇതിനായി വിദഗ്ധരെ കൊണ്ടുവരുന്നതിനും സൗകര്യങ്ങള്‍ ഒരുക്കുന്നതിലും നടപടി സ്വീകരിക്കും.

പ്രവാസികളുടെ നിയമപ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരത്തിനുള്ള ആവശ്യങ്ങള്‍ പരിഹരിക്കാനുള്ള നിര്‍ദേശങ്ങള്‍ സമയബന്ധിതമായി നല്‍കാന്‍ നിയമവകുപ്പിന് നിര്‍ദേശം നല്‍കും. ലീഗല്‍ സെല്‍, അദാലത്ത് തുടങ്ങിയ ആവശ്യങ്ങള്‍ പരിശോധിക്കാന്‍ നോര്‍ക്ക സെക്രട്ടറിക്ക് നിര്‍ദേശം നല്‍കും. 

പ്രവാസികളുടെ നിക്ഷേപസുരക്ഷ ഉറപ്പാക്കുന്ന പ്രവാസി ചിട്ടി, ഡിവിഡന്റ് പദ്ധതി തുടങ്ങിയ സുരക്ഷിത മാര്‍ഗങ്ങള്‍ സര്‍ക്കാര്‍ തുറന്നിട്ടിട്ടുണ്ട്.

വിദേശങ്ങളില്‍ തൊഴില്‍ സാധ്യത വര്‍ധിപ്പിക്കാന്‍ വിദേശഭാഷകള്‍ പഠിക്കാനുള്ള സൗകര്യത്തിനും നൈപുണ്യവികസന സൗകര്യത്തിനും ഇതിനകം നടപടികള്‍ തുടങ്ങിയിട്ടുണ്ട്.  

രാജ്യത്തിനകത്തെ പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പഠിച്ച് ഏപ്രില്‍ 30ന് മുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദഗ്ധ സമിതി ഉടന്‍ രൂപീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സമയബന്ധിതമായി തുടര്‍നടപടി സ്വീകരിക്കും. ലോക കേരള സഭാ നിര്‍ദേശങ്ങളും ആശയങ്ങളും പ്രായോഗികമാക്കാന്‍ ഭരണസംവിധാനവും ലോക കേരള സഭാ സെക്രട്ടേറിയറ്റും ശക്തിപ്പെടുത്തും. അന്തര്‍ദ്ദേശീയ പ്രവാസ ഉടമ്പടി സംബന്ധിച്ചും കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലുള്ള പുതിയ എമിഗ്രേഷന്‍ നിയമം സംബന്ധിച്ചും മറ്റ് സംസ്ഥാന സര്‍ക്കാരുകളെയും മറ്റ് ബന്ധപ്പെട്ട ഏജന്‍സികളേയും കൂടി അണിനിരത്തി അഭിപ്രായ സമന്വയവും സമ്മര്‍ദ്ദവും സൃഷ്ടിക്കണമെന്നുള്ള അഭിപ്രായം പ്രാവര്‍ത്തികമാക്കാനുള്ള എല്ലാ സാധ്യതകളും സര്‍ക്കാര്‍ ഉപയോഗപ്പെടുത്തും. 

നമ്മുടെ ഭാഷയും സംസ്‌കാരവും പോഷിപ്പിക്കാനും അവ പ്രവാസികള്‍ക്കിടയില്‍ പ്രചാരണം നേടുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ നടപടിയുണ്ടാകും. ജയിലുകളില്‍ കഴിയുന്നതവരുടെ വിടുതലിനും വിമാന ടിക്കറ്റ് ചാര്‍ജ്ജ് വര്‍ദ്ധനവിലും ഫലപ്രദമായ ഇടപെടല്‍ ഉണ്ടാകണമെന്ന മറ്റൊരു നിര്‍ദ്ദേശവും ഉയര്‍ന്നുവന്നിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ സാധ്യമായ ഇടപെടലുകള്‍ ഉണ്ടാകുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ കത്തുകളിലും കൂടിക്കാഴ്ചകളിലും കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരും. 

ഒന്നും നടക്കില്ല എന്ന തോന്നലില്‍ നിന്നും നാം ഒത്തുചേര്‍ന്നാല്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാനാവും എന്ന മനോഭാവത്തിലേക്ക് കേരളീയര്‍ മാറിയിട്ടുണ്ട്. ഈ മാറ്റത്തിന് ലോക കേരളസഭയും പ്രവാസി മലയാളികളും നല്‍കിയ പിന്തുണയും ഇടപെടലും ഏറെ സഹായകമായിട്ടുണ്ട്.

എല്ലാവരും ഒന്നിച്ചാല്‍ കൂടുതല്‍ ശക്തമാകും എന്ന നിലപാടാണ് സര്‍ക്കാരിന്. ആരെയും അകറ്റിവിടുന്നതല്ല, എല്ലാവരെയും ഒരുമിപ്പിച്ച് മുന്നോട്ടുപോകണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. പ്രവാസികളുടെ പ്രശ്‌നപരിഹാരത്തിന് കൈകോര്‍ത്ത് നില്‍ക്കാനാവണമെന്നും ലോക കേരള സഭയിലൂടെ അതിനാണ് ശ്രമിക്കുന്നതെന്നും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.