കോവിഡ്: തിരുവല്ലയില്‍ 1500 കിടക്കകള്‍ സജ്ജം

post

പത്തനംതിട്ട: നിരണം, കുറ്റൂര്‍ എന്നീ പഞ്ചായത്തുകളിലെ കേന്ദ്രങ്ങള്‍ കൂടി ഉദ്ഘാടനം ചെയ്തതോടെ, തിരുവല്ല നിയോജകമണ്ഡലത്തിലെ 11 പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റിയിലും കോവിഡ് ഫസ്റ്റ് ലൈന്‍  ട്രീറ്റ്മെന്റ് സെന്ററുകള്‍ സജ്ജമായതായി മാത്യു ടി. തോമസ് എം എല്‍എ പറഞ്ഞു. നിരണത്ത് മുകളടി സര്‍ക്കാര്‍ യുപി സ്‌കൂളും, കുറ്റൂരില്‍ ശിശുവിഹാറുമാണ് ഇന്നലെ (ഓഗസ്റ്റ്20) ചികിത്സാ കേന്ദ്രങ്ങളായി രൂപാന്തരപ്പെട്ടത്.

തിരുവല്ല നഗരസഭയിലെ തിരുമൂലപുരം മലങ്കര കത്തോലിക്കപ്പള്ളി ഓഡിറ്റോറിയവും, കടപ്രയിലെ പരുമല നഴ്സിംഗ് സ്‌കൂളും, നെടുമ്പ്രം ഗ്രാമപഞ്ചായത്തിനു വേണ്ടി കുറ്റപ്പുഴ മാര്‍ത്തോമ കോളജ് പഴയ ലേഡീസ് ഹോസ്റ്റലും, കവിയൂരില്‍  മാര്‍ത്തോമ സെന്‍ട്രല്‍ സ്‌കൂളും, കുന്നന്താനത്ത് അസാപ് കെട്ടിടവും, കല്ലൂപ്പാറയില്‍ ഐഎച്ച്ആര്‍ഡി എന്‍ജിനീയറിംഗ്  കോളജും, പുറമറ്റത്ത് പോളിടെക്നിക് കെട്ടിടവും ഹോസ്റ്റലും, മല്ലപ്പള്ളിയില്‍ കീഴ്വായ്പൂര് വിഎച്ച്എസ്ഇ കെട്ടിടവും, ആനിക്കാട് എമ്മാവുസി ധ്യാനകേന്ദ്രവും പെരിങ്ങര പിഎംവി സ്‌കൂളും ഇതിനോടകം തന്നെ ഉദ്ഘാടനം കഴിഞ്ഞ് സജ്ജമായിരിക്കുകയാണ്.

കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏത് അടിയന്തിര സാഹചര്യവും നേരിടാന്‍ തിരുവല്ല തയാറായി കഴിഞ്ഞു. നഗരസഭയില്‍ ഇനി വേണ്ടി വന്നാല്‍ മുത്തൂരിലെ ശ്രീഭദ്ര ഓഡിറ്റോറിയവും, കുറ്റപ്പുഴ യരുശലേം മാര്‍ത്തോമ പാരീഷ് ഹാളും, വാരിക്കാട് സെഹിയോന്‍ ഓഡിറ്റോറിയവും സജ്ജമാക്കാന്‍ നടപടി തുടങ്ങി. ഇതിനോടകം തന്നെ 1500 കിടക്കകള്‍ മണ്ഡലത്തില്‍  ഒരുക്കി കഴിഞ്ഞിട്ടുള്ളതായി എംഎല്‍എ പറഞ്ഞു.

എല്ലാ ചികിത്സാ കേന്ദ്രങ്ങളിലും കട്ടിലുകളും, മെത്തകളും, തലയിണകളും, ഷീറ്റ്,  ബക്കറ്റ്, മഗ് തുടങ്ങിയ സാധനങ്ങളും തദ്ദേശസ്ഥാപനങ്ങള്‍ കണ്ടെത്തി ലഭ്യമാക്കിയിട്ടുണ്ട്. എല്ലാ കേന്ദ്രങ്ങളിലും മതിയായ ശുചിമുറികള്‍ ക്രമീകരിച്ചിട്ടുണ്ട്.

തിരുവല്ല നഗരസഭ ചെയര്‍മാനും, എല്ലാ പഞ്ചായത്ത് പ്രസിഡന്റുമാരും അവരുടെ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളെയും ആരോഗ്യപ്രവര്‍ത്തകരെയും ഉദ്യോഗസ്ഥരെയും കൂട്ടിയോജിപ്പിച്ച്  വലിയ അദ്ധ്വാനമാണ് ഈ ദിവസങ്ങളില്‍ കാഴ്ചവച്ചതെന്ന് മാത്യു ടി. തോമസ് എംഎല്‍എ പറഞ്ഞു. ചെറുപ്പക്കാരായ വോളണ്ടിയര്‍മാര്‍ എല്ലായിടത്തും സജീവമായി പ്രവര്‍ത്തിച്ചു വരുന്നു.

എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റിനോട് പ്രതികരിച്ചു കൊണ്ട് എല്ലാ കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലും മെഡിക്കല്‍ ഉപകരണങ്ങള്‍ ലഭ്യമാക്കുവാന്‍ സ്പോണ്‍സര്‍മാര്‍ തയാറായി. ഇന്‍ഫ്രാറെഡ് തെര്‍മോമീറ്റര്‍, പള്‍സ് ഓക്സിമേറ്റര്‍, നെബുലൈസര്‍, ഡിജിറ്റല്‍ ബി. പി അപ്പാരറ്റസ്, സ്റ്റെതസ്‌കോപ്പ്, ഗ്ലൂക്കോമീറ്റര്‍ എന്നീ ഉപകരണങ്ങള്‍ എല്ലാ ചികിത്സാ കേന്ദ്രങ്ങളിലും ലഭ്യമാക്കി കഴിഞ്ഞെന്നും എംഎല്‍എ പറഞ്ഞു.