തിരുവല്ലയില്‍ നിന്ന് ഏഴു വള്ളങ്ങളിലെ മത്സ്യത്തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങി

post

പത്തനംതിട്ട: വെള്ളപ്പൊക്ക രക്ഷാപ്രവര്‍ത്തനങ്ങളുടെ ഭാഗമായി തിരുവല്ലയിലെത്തിയ മത്സ്യത്തൊഴിലാളികളില്‍ ഏഴുവള്ളങ്ങളിലെ മത്സ്യത്തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങി. തിരുവല്ല തഹസില്‍ദാര്‍ മിനി കെ തോമസിന്റെ നേതൃത്വത്തിലാണ് ഇവരെ കൊല്ലത്തേക്ക് യാത്രയാക്കിയത്. 

രക്ഷാപ്രവര്‍ത്തനത്തിനായി 11 വള്ളങ്ങളാണ് തിരുവല്ല താലൂക്കില്‍ എത്തിച്ചിരുന്നത്. ഇതില്‍ ഏഴു വള്ളങ്ങളിലെ മത്സ്യ തൊഴിലാളികളും അവ എത്തിച്ച ലോറി ജീവനക്കാരുമാണു നാട്ടിലേക്കു തിരിച്ചു യാത്രയായത്. ആലപ്പാട് അഴീക്കല്‍, കൊല്ലം നീണ്ടകര എന്നിവിടങ്ങളില്‍ നിന്നെത്തിയ ഏഴു വള്ളങ്ങളിലെ 42 പേരും കരുനാഗപ്പള്ളിയിലെ ലോറി ജീവനക്കാരായ 14 പേരും യാത്ര തിരിച്ച സംഘത്തില്‍ ഉള്‍പ്പെടുന്നു. ഇനി നാലു വള്ളങ്ങളാണ് തിരുവല്ലയില്‍ അവശേഷിക്കുന്നത്. 2018, 19 വെള്ളപ്പൊക്കങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിനായി ഇവര്‍ ജില്ലയില്‍ എത്തിയിരുന്നു. 

മഴ ശക്തമായതിനെ തുടര്‍ന്ന് രക്ഷപ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ആഗസ്റ്റ് ഒമ്പതാം തീയതി മത്സ്യ തൊഴിലാളികളെ ജില്ലയില്‍ എത്തിയത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഇറങ്ങേണ്ട സാഹചര്യം വന്നില്ല. വെള്ളപ്പൊക്ക ഭീഷണി പൂര്‍ണമായും മാറിയതിനു ശേഷമാണ് മത്സ്യതൊഴിലാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങിയത്. മുന്‍കരുതലെന്ന നിലയില്‍ തിരുവല്ലയിലെത്തിയ മത്സ്യതൊഴിലാളികള്‍ക്ക് വേണ്ട സൗകര്യങ്ങളെല്ലാം ലഭ്യമാക്കിയത് റവന്യൂ അധികൃതരാണ്. 

മത്സ്യ തൊഴിലാളികള്‍ക്ക് തിരുവല്ല ഗവ.റസ്റ്റ് ഹൗസിലും ലോറി ജീവനക്കാര്‍ക്ക് കാവുംഭാഗം ദേവസ്വം ബോര്‍ഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലുമാണ് താമസസൗകര്യം ഒരുക്കിയിരുന്നത്. ഭക്ഷണവും വസ്ത്രങ്ങളും കൂടാതെ ഇവര്‍ക്കാവശ്യമായ എല്ലാ സൗകര്യങ്ങളും അധികൃതര്‍ തന്നെ എത്തിച്ചു നല്‍കിയിരുന്നതായി തിരുവല്ല തഹസില്‍ദാര്‍ മിനി.കെ തോമസ് പറഞ്ഞു. 

ഏതു സമയത്തും എന്ത് ആവശ്യത്തിനും ഓടിയെത്താന്‍ തങ്ങള്‍ തയ്യാറാണെന്നും എന്നാല്‍ വെള്ളപ്പൊക്കം പോലെയുള്ള ദുരിതങ്ങള്‍ ഇനി ഉണ്ടാകാതിരിക്കട്ടെ എന്നാണ് ആഗ്രഹിക്കുന്നതെന്നും രക്ഷാ പ്രവര്‍ത്തനത്തിന് എത്തിയ മത്സ്യ തൊഴിലാളികള്‍ പറഞ്ഞു. തങ്ങള്‍ക്ക് എല്ലാ വിധ സൗകര്യങ്ങളും ഒരിക്കിയ അധികൃതര്‍ക്ക് നന്ദി പറഞ്ഞു കൊണ്ടാണ് അവര്‍ നാട്ടിലേക്ക് മടങ്ങിയത്. 

തിരുവല്ല താലൂക്ക് ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ അജിത്, ബി.അനില്‍ കുമാര്‍, കെ.ആര്‍ സുധാമണി എന്നിവരും മത്സ്യ തൊഴിലാളികള്‍ യാത്രയാക്കാന്‍ എത്തിചേര്‍ന്നു.