കാപക്‌സ് ഫാക്ടറിയില്‍ 210 തൊഴില്‍ദിനങ്ങള്‍ :സര്‍ക്കാര്‍ വാക്ക് പാലിച്ചു

post

ആലപ്പുഴ: കാപക്‌സിന്റെ ഫാക്ടറിയില്‍ തൊഴില്‍ദിനങ്ങളുടെ നിറവ് സമ്മാനിച്ച് സംസ്ഥാന സര്‍ക്കാര്‍. കായംകുളം പത്തിയൂര്‍ കാപ്പക്‌സ് കശുവണ്ടി ഫാക്ടറിയില്‍ 2019-20 വര്‍ഷം 210 തൊഴില്‍ദിനങ്ങള്‍ പിന്നിട്ടു. കശുവണ്ടി മേഖലയുടെ പുനരുജ്ജീവനം അടയാളപ്പെടുത്തുന്ന സുപ്രധാന നേട്ടമാണിത്. ഫിഷറീസ്  വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ഫാക്ടറി വളപ്പില്‍ ആഘോഷത്തിന് തിരികൊളുത്തി. തൊഴിലാളികളുടേയും ജീവനക്കാരുടേയും കുട്ടികളില്‍ 2018-19 അധ്യയന വര്‍ഷം മികച്ച വിജയം നേടിയവര്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് വിതരണോദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. സര്‍ക്കാരിന്റെ ഇച്ഛാശക്തിക്ക് തെളിവാണ് ഇവിടെ സൃഷ്ടിക്കാനായ തൊഴില്‍ദിനങ്ങള്‍. കാഷ്യു ബോര്‍ഡ് രൂപീകരിച്ച തോട്ടണ്ടിയുടെ ലഭ്യത ഉറപ്പാക്കിയാണ് ഇതു സാധ്യമാക്കിയത്. വരും വര്‍ഷങ്ങളില്‍ 250 തൊഴില്‍ദിനങ്ങള്‍ എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ നിഷ്പ്രയാസം കഴിയുമെന്നാണ് ഈ നേട്ടം സൂചിപ്പിക്കുന്നതെന്ന് അവര്‍ പറഞ്ഞു.

ജോലിയില്‍ നിന്നും പിരിയുന്ന കശുവണ്ടി തൊഴിലാളികള്‍ക്ക് ഗ്രാറ്റിവിറ്റി അടക്കമുളള നിയമപരമായ എല്ലാ ആനുകൂല്യങ്ങളും ഒന്നിച്ച് നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. തോട്ടണ്ടിയുടെ കുറവ് നികത്തുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ 40 കോടി രൂപാ പ്രവര്‍ത്തന മൂലധനം നല്‍കി കാഷ്യു ബോര്‍ഡ് രൂപീകരിച്ചു. സ്വകാര്യ കശുവണ്ടി ഫാക്ടറി ഉടമകളുടെ കടം മൂലമുണ്ടായ ജപ്തി നടപടികള്‍ ഒഴിവാക്കുന്നതിനായി ഒരു വര്‍ഷം കൂടി മൊറട്ടോറിയം പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു. ഇതിലൂടെ സ്വകാര്യ വ്യവസായികളെയും സംരക്ഷിക്കുന്ന നയമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കാപ്പക്‌സിനെ മാതൃകാ വ്യവസായ സ്ഥാപനമായി ഉയര്‍ത്താനും കഴിഞ്ഞതായി മന്ത്രി പറഞ്ഞു.

ചടങ്ങില്‍ കാപ്പക്‌സ് ചെയര്‍മാന്‍ പി ആര്‍ വസന്തന്‍ അദ്ധ്യക്ഷനായി. എ. എം ആരിഫ് എം പി, ആലപ്പി സഹകരണ സ്പിന്നിംഗ് മില്‍ ചെയര്‍മാന്‍ എം എ അലിയാര്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു.കാപ്പക്‌സ് മാനേജിംഗ് ഡയറക്ടര്‍ എസ് അനില്‍കുമാര്‍, ഡയറക്ടര്‍മാരായ കെ സുഭഗന്‍, സി ജി ഗോപുകൃഷ്ണന്‍, കോനേത്തു ഭാസുരന്‍, അഡ്വ ടി സി വിജയന്‍ ,പത്തിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുകുമാരന്‍, ഐ ജയകുമാരി, കെ പി മോഹന്‍ദാസ് ,എം ചന്ദ്രമോഹന്‍, എം വിജയകുമാര്‍, ടി കെ രാജന്‍, കെ സോമന്‍, തുളസീദാസ് ,എന്‍ സുഗതന്‍,ഫാക്ടറി മാനേജര്‍ ഇന്‍ ചാര്‍ജ്ജ് എസ് രാധിക എന്നിവര്‍ സംസാരിച്ചു.