ഓണ്‍ലൈന്‍ ചങ്ങാതിയായി കുട്ടി പോലീസിന്റെ 'ചിരി' കൗണ്‍സലിംഗ്

post

പത്തനംതിട്ട : കോവിഡ്  വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പല വിധത്തിലുള്ള മാനസിക സംഘര്‍ഷങ്ങള്‍ അനുഭവിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ആശ്വാസമേകുന്നതിനായി എസ്.പി.സി പദ്ധതിയുടെ നേതൃത്വത്തില്‍ 'ചിരി ' എന്ന പേരില്‍  ഓണ്‍ലൈന്‍ കൗണ്‍സലിംഗ് സംസ്ഥാന വ്യാപകമായി പ്രവര്‍ത്തനമാരംഭിച്ചു.

രോഗവ്യാപനം തടയുന്നതിനായി നിയന്ത്രണങ്ങള്‍ തുടങ്ങിയ മാര്‍ച്ച് മുതല്‍ ജൂലൈ പകുതിവരെ സംസ്ഥാനത്ത് 65 കുട്ടികള്‍ പലവിധ കാരണങ്ങളാല്‍ ആത്മഹത്യ ചെയ്തതായി ഒദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതിനൊരു പരിഹാരമായി സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം ഐ.ജി. പി. വിജയന്റെ ആശയത്തില്‍ നിന്നും ആവിഷ്‌കരിച്ച്  എസ്.പി.സി പദ്ധതിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്നതാണ് 'ചിരി 'ഓണ്‍ലൈന്‍ കൗണ്‍സലിംഗ്. ഇതിലേക്ക് സംസ്ഥാനത്തെ 19 പോലീസ് ജില്ലകളില്‍ ഓരോന്നില്‍ നിന്നും തിരഞ്ഞെടുത്ത 15 കേഡറ്റുകള്‍ക്കും മൂന്ന് അധ്യാപകര്‍ക്കും പരിശീലനം നല്‍കിയിട്ടുണ്ട്.

9497900200  എന്ന ടോള്‍ ഫ്രീ നമ്പര്‍ ഉപയോഗിച്ച് ഇതിലേക്ക് വിളിക്കാം. മറ്റ് കൗണ്‍സലിംഗുകളില്‍ നിന്നും വ്യത്യസ്തമായി, നിസാരമായ കാര്യങ്ങള്‍ക്ക് വരെ കുട്ടികള്‍ക്ക് ഈ നമ്പരില്‍ വിളിക്കാവുന്നതും സരസവും ആകര്‍ഷകവുമായ മറുപടികളിലൂടെ ഒറ്റപ്പെടലുകളില്‍ നിന്നും മാനസിക സംഘര്‍ഷങ്ങളില്‍ നിന്നും മോചനം നേടാവുന്നതും വിരസത അകറ്റാവുന്നതുമാണ്. കുട്ടികളെ പോലെ തന്നെ മുതിര്‍ന്നവര്‍ക്കും ഈ സേവനം ലഭ്യമാണ്. കൂടുതല്‍ സങ്കീര്‍ണമായ പ്രശ്നങ്ങള്‍ക്ക് മാനസികാരോഗ്യ വിദഗ്ധര്‍ ഉള്‍പ്പടെയുള്ളവരുടെ സഹായം ലഭിക്കും. എല്ലാ ദിവസവും രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം ആറു വരെ ഈ സേവനങ്ങള്‍ക്കായി വിളിക്കാം.