ട്രൈബല്‍ മെഗാ അദാലത്ത് ജനുവരിയില്‍

post

പത്തനംതിട്ട: റാന്നി പെരുനാട് മേഖലയിലും കോന്നി സീതത്തോട്ടിലും വസിക്കുന്ന മലമ്പണ്ടാര വിഭാഗത്തില്‍പെട്ട തൊണ്ണൂറ്റിയേഴോളം ആദിവാസി കുടുംബങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ജനുവരിയില്‍  മെഗാ അദാലത്ത് നടത്തുമെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. ആനുകൂല്യങ്ങള്‍ മുടങ്ങി കിടപ്പുണ്ടെങ്കില്‍ പരിശോധിച്ച് വിതരണം ചെയ്യുന്നതിന്  നടപടി സ്വീകരിക്കും.  അദാലത്തിനു മുന്നോടിയായി കളക്ടറേറ്റില്‍ ചേര്‍ന്ന ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു കളക്ടര്‍.

ആദിവാസി വിഭാഗങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ്, ജനന സര്‍ട്ടിഫിക്കറ്റ്, വിധവ പെന്‍ഷന്‍, വാര്‍ധക്യ പെന്‍ഷന്‍ തുടങ്ങിയവ വിതരണം ചെയ്യുന്നതിന് നടപടി പുരോഗമിക്കുകയാണ്. തൊണ്ണൂറ് ശതമാനം സര്‍റ്റിഫിക്കറ്റുകളും തയാറായി കഴിഞ്ഞു.  വനാവകാശ നിയമ പ്രകാരം 335 അപേക്ഷകള്‍ ലഭിച്ചിരുന്നു. ഇതില്‍ മഞ്ഞത്തോട് മേഖലയില്‍ വസിക്കുന്ന 39 കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കുന്ന നടപടി പൂര്‍ത്തിയാക്കുന്നതിന് കൂടുതല്‍ വ്യക്തത ആവശ്യമാണ്. ഇതൊഴികെയുള്ള എല്ലാ പരാതികള്‍ക്കും പരിഹാരം കാണുമെന്നും അദ്ദേഹം പറഞ്ഞു. മാര്‍ച്ച് മാസത്തിനുള്ളില്‍ ജില്ലയിലെ ആദിവാസി വിഭാഗങ്ങളുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അദാലത്തിന് മുന്നോടിയായി ജനുവരി മൂന്നിന് സബ് ഡിവിഷണല്‍ ലെവല്‍ കമ്മിറ്റിയും ഏഴിന് ഡിസ്ട്രിക്ട് ലെവല്‍ കമ്മിറ്റിയും ചേരും. അതോടൊപ്പം ആദിവാസി കുട്ടികളില്‍ കണ്ടു വരുന്ന വിളര്‍ച്ച പോലെയുള്ള അസുഖങ്ങള്‍ക്ക് പരിഹാരം കാണാന്‍ പ്രത്യേക മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കാനും തീരുമാനമായി.