പൊതുപരിപാടികള്‍ നടത്തുന്നതിന് പോലീസ് അനുമതി വാങ്ങാത്തവര്‍ക്കെതിരേ കര്‍ശന നടപടി

post

പത്തനംതിട്ട : ജില്ലയില്‍ കോവിഡ് 19 രോഗം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പൊതുപരിപാടികള്‍ നടത്തുന്നതിന് പോലീസ് അനുമതി വാങ്ങണമെന്നും ഇതു പാലിക്കാത്തവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്നും വനം, വന്യജീവി വകുപ്പ് മന്ത്രി കെ.രാജു പറഞ്ഞു. ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ പത്തനംതിട്ട കളക്ട്രേറ്റില്‍ ചേര്‍ന്ന വീഡിയോ കോണ്‍ഫറന്‍സ് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

മസ്‌ക് ധരിക്കാത്തവര്‍ക്കെതിരെയും കര്‍ശന നടപടികള്‍ സ്വീകരിക്കും. എല്ലാ പഞ്ചായത്തുകളും നൂറ് കിടക്കകള്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിനായി കണ്ടെത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദേശമുണ്ട്. ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ കണ്ടെത്തുന്നതിനായി എംഎല്‍എമാരുടെ നേതൃത്വത്തില്‍ മണ്ഡല അടിസ്ഥാനത്തില്‍ ഇന്നും ( 15) നാളെ (16) യും യോഗം ചേരും. കണ്ടെത്തുന്ന ഫസ്റ്റ് ലൈന്‍ ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ ജനപ്രതിനിധികളും, കളക്ടറും നേരിട്ട് കണ്ട് വിലയിരുത്തി ഏഴു ദിവസത്തിനകം ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.

ആളുകള്‍ കൂടുന്ന സ്ഥലങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ റാന്‍ഡം ടെസ്റ്റ് നടത്തണമെന്നും, റാന്‍ഡം ടെസ്റ്റിന്റെ എണ്ണം വര്‍ധിപ്പിക്കണമെന്നും ആന്റോ ആന്റണി എംപി. പറഞ്ഞു.

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷണന്‍ ക്വാറന്റൈന്‍ ഒരുക്കണമെന്നും മത്സ്യ ചന്തകളില്‍ പോലീസിന്റെ സഹായത്തോടെ പരിശോധന വര്‍ധിപ്പിക്കണമെന്നും മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും മാത്യു ടി. തോമസ് എംഎല്‍എ പറഞ്ഞു.

കോവിഡ് കെയര്‍ സെന്ററുകളായി ഹോട്ടല്‍, ലോഡ്ജ് എന്നിവ വിട്ടു തന്ന ഉടമസ്ഥര്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ടുള്ളതായി അറിയിച്ചിട്ടുണ്ട്. അവര്‍ക്ക് സാമ്പത്തിക സഹായം ചെയ്യുന്നതിനുള്ള തീരുമാനം ഉണ്ടാവണം. ഒരു പഞ്ചായത്തില്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിനായി നൂറ് കിടക്കകള്‍ എന്നത് മികച്ച ആശയമാണെന്നും രാജു എബ്രഹാം എംഎല്‍എ പറഞ്ഞു.

കോവിഡ് ഭീതിയിലാണ് പന്തളത്തെ ജനങ്ങള്‍. പന്തളത്ത് അടിയന്തരമായി റാപ്പിഡ് ടെസ്റ്റ് നടത്തുന്നതിനുള്ള നടപടി സ്വീകരിക്കണം. ഫീല്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ആശാ പ്രവര്‍ത്തകര്‍ക്ക് ട്രിപ്പിള്‍ ലെയര്‍ മസ്‌ക്, ഫേയ്സ് ഷീല്‍ഡ് എന്നിവ നല്‍കി മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും ചിറ്റയം ഗോപകുമാര്‍ എംഎല്‍എ പറഞ്ഞു.

നഗരസഭാ പ്രദേശങ്ങളില്‍ ആശങ്ക നിലനില്‍ക്കുന്നതിനാല്‍ കോവിഡ് ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കണം. കോവിഡ് കെയര്‍ സെന്ററുകളില്‍ പ്രവര്‍ത്തിക്കുന്ന അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍മാര്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്നും വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു.

കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ, ജില്ലാ കളക്ടര്‍ പി.ബി. നൂഹ്, എഡിഎം അലക്സ്.പി.തോമസ്, ഡി.എം.ഒ. ഡോ. എ.എല്‍.ഷീജ, എന്‍.എച്ച്.എം. ഡി.പി.എം ഡോ. എബി.സുഷന്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.