ജില്ലയില്‍ റാപിഡ് ആന്റിജന്‍ ടെസ്റ്റ് ആരംഭിച്ചു; 286 ല്‍ 28 പോസിറ്റീവ്

post

പത്തനംതിട്ട: ജില്ലയില്‍ റാപിഡ് ആന്റിജന്‍ ടെസ്റ്റിലൂടെ വേഗത്തില്‍ കോവിഡ് രോഗികളെ കണ്ടെത്താനുള്ള പ്രവര്‍ത്തനം ആരംഭിച്ചു. ജൂലൈ 10 ന് ആരംഭിച്ച റാപിഡ് ടെസ്റ്റില്‍ 286 പേരുടെ സ്രവം പരിശോധിച്ചു. ഇതുവരെ 28 പേരുടെ പരിശോധനാ ഫലം പോസിറ്റീവാണ്. ജില്ലയില്‍ ജൂലൈ 10 ന് നാലു പേര്‍ക്കും ജൂലൈ 11 ന്  24 പേര്‍ക്കും രോഗം സ്ഥിരീകരിച്ചതോടെ റാപിഡ് ടെസ്റ്റിലൂടെ 28 പേര്‍ക്കാണ് കോവിഡ് രോഗം കണ്ടെത്തിയിട്ടുള്ളത്.
സ്രവ പരിശോധനയിലൂടെ 15 മിനിറ്റിനുള്ളില്‍ രോഗ സ്ഥിരീകരണം നടത്താം എന്നുള്ളതാണ് റാപിഡ് ആന്റിജന്‍ ടെസ്റ്റിന്റെ പ്രത്യേകത. കൊറോണ വൈറസിന്റെ ആന്റിജന്‍ പരിശോധിക്കുന്നതിനെയാണ് റാപിഡ് ആന്റിജന്‍ ടെസ്റ്റ് എന്നു പറയുന്നത്. ഇതിലൂടെ രോഗമുള്ള വ്യക്തിയെ  വേഗത്തില്‍ കണ്ടെത്താനാകും. എന്നാല്‍, ടെസ്റ്റിന്റെ ഫലം നെഗറ്റീവ് ആണെങ്കില്‍ ക്വാറന്റൈന്‍ തുടരേണ്ടതും കോവിഡ് 19 രോഗലക്ഷണങ്ങള്‍ ഉണ്ടോ എന്നത് ശ്രദ്ധിക്കേണ്ടതുമാണ്. റാപിഡ് ടെസ്റ്റില്‍ പരിശോധനാ ഫലം നെഗറ്റീവ് ആയതിനു ശേഷം രോഗലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ റിവേഴ്സ് ട്രാന്‍സ്‌ക്രിപ്‌റ്റൈസ് പോളിമെറൈസ് ചെയിന്‍ റിയാക്ഷനിലൂടെ (ആര്‍.ടി.പി.സി.ആര്‍) രോഗ സ്ഥിരീകരണം നടത്താം. ഉറവിടമില്ലാതെ രോഗികള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ കണ്ടെയ്ന്‍മെന്റ് സോണുകളിലേയും ഹോട്ട് സ്പോട്ടുകളിലേയും രോഗം സ്ഥിരീകരിച്ചവരുമായി ബന്ധമുള്ള പ്രൈമറി, സെക്കന്‍ഡറി കോണ്ടാക്ടുകളെയും ആശാ പ്രവര്‍ത്തകര്‍ കണ്ടെത്തുന്ന രോഗലക്ഷണമുള്ളവരെയും റാപിഡ് ടെസ്റ്റിന് വിധേയരാക്കും. ജില്ലയില്‍ കുമ്പഴ നഗര പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് റാപിഡ് ടെസ്റ്റ് നടത്തി വരുന്നത്.