ജില്ലയിലെ ക്ലസ്റ്ററുകളിൽ വ്യാപക പരിശോധന

post

എറണാകുളം : ജില്ലയിലെ കോവിഡ് ക്ലസ്റ്ററുകൾ ആയി കണ്ടെത്തിയിട്ടുള്ള സ്ഥലങ്ങളിൽ എല്ലാം വ്യാപകമായി പരിശോധന നടത്തി വരികയാണെന്ന് ജില്ല കളക്ടർ എസ്. സുഹാസ് പറഞ്ഞു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന സംസ്ഥാന തല അവലോകന യോഗത്തിലാണ് കളക്ടർ ജില്ലയിലെ അവസ്ഥ വിശദീകരിച്ചത്. എറണാകുളം മാർക്കറ്റിൽ നിലവിലെ അവസ്ഥ നിയന്ത്രണ വിധേയമാണ്. 15 പേർക്കാണ് മാർക്കറ്റ് കേന്ദ്രീകരിച്ചു രോഗം സ്ഥിരീകരിച്ചത്. ചെല്ലാനത്ത് നിലവിൽ ഒൻപതു പേരുടെ പരിശോധന ഫലം പോസിറ്റീവ് ആയിട്ടുണ്ട്. കൂടുതൽ പേരുടെ സാമ്പിളുകൾ പരിശോധനക്ക് അയച്ചിട്ടുണ്ട്. മൂന്ന് വാർഡുകൾ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തുന്നത്. രോഗ ലക്ഷണം ഉള്ളവരെയും പ്രാഥമിക സമ്പർക്കത്തിൽ ഉള്ളവരെയും പൂർണമായും കണ്ടെത്തി സാമ്പിളുകൾ ശേഖരിച്ചു. 

ആലുവ മാർക്കറ്റ് കേന്ദ്രീകരിച്ചു 27 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 337 പേരാണ് പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉള്ളത്. മുനമ്പം മേഖലയിൽ ഒരാളുടെ ഫലം മാത്രമാണ് പോസിറ്റീവ് ആയിട്ടുള്ളതെങ്കിലും പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉള്ളവരുടെ എണ്ണം കൂടുതൽ ആയതിനാൽ കർശന നിരീക്ഷണം നടത്തുന്നുണ്ട്. 

ജില്ലയിൽ 14 പേരുടെ രോഗത്തിന്റെ ഉറവിടം ഇനിയും കണ്ടെത്താൻ ഉണ്ട്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ഇവരുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങൾ നടന്നു വരികയാണ്.