സര്‍ക്കാരും മലര്‍വാടി ഗ്രന്ഥശാലയും കൈകോര്‍ത്തു; ചാക്കോയ്ക്കും കുടുംബത്തിനും വെളിച്ചമായി

post

പത്തനംതിട്ട: രേഖകളിലെ സങ്കീര്‍ണതകള്‍ മൂലവും രണ്ട് പോസ്റ്റിട്ട് വൈദ്യുതി എത്തിക്കേണ്ട സാമ്പത്തിക ബുദ്ധിമുട്ട് മൂലവും വൈദ്യുതി കണക്ഷന്‍ കിട്ടാതെ ബുദ്ധിമുട്ടിയിരുന്ന അന്ത്യാളന്‍കാവിലെ ഉയര്‍ന്ന മലമുകളില്‍ താമസിക്കുന്ന ചാക്കോയുടെ കുടുംബത്തിന് വീണാ ജോര്‍ജ് എംഎല്‍എയുടെ ഇടപെടലില്‍ വെളിച്ചമെത്തി. ചാക്കോയുടെ മക്കള്‍ക്ക് പഠനത്തിന് ഓണ്‍ലൈന്‍ സൗകര്യമില്ലാത്തത് ശ്രദ്ധയില്‍പെട്ട ലൈബ്രറി കൗണ്‍സില്‍ താലൂക്ക് എക്സിക്യൂട്ടീവ് അംഗം അനു അന്ത്യാളന്‍കാവും, നിഖില്‍ ജോണും ചേര്‍ന്ന് വീണാ ജോര്‍ജ് എംഎല്‍എയെ വിവരം അറിയിച്ചു. എംഎല്‍എ വിവരം വൈദ്യുതി വകുപ്പ് മന്ത്രി എം എം മണിയുടെ ശ്രദ്ധയില്‍ പെടുത്തി കുടുംബത്തിന്റെ അവസ്ഥ ധരിപ്പിച്ചു. മന്ത്രി  ആവശ്യമായ പോസ്റ്റുകള്‍ സ്ഥാപിച്ചു വൈദ്യുതി നല്‍കാന്‍ നിര്‍ദേശം കൊടുത്തു. 

മലര്‍വാടി ഗ്രന്ഥശാലയുടെയും, എകെജി ഹെല്‍ത്ത് ഫൗണ്ടേഷന്റെയും പ്രവര്‍ത്തകര്‍ വീട് സൗജന്യമായി വൈദ്യുതീകരിച്ചു നല്‍കി. കെഎസ്ഇബി പത്തനംതിട്ട അസിസ്റ്റന്‍ഡ് എന്‍ജിനീയര്‍ ബൈജു, സബ് എന്‍ജിനീയര്‍ മനോജ്, ഓവര്‍സീയര്‍ സജീവ് എന്നിവര്‍ സ്ഥലത്തെത്തി പെട്ടെന്ന് കണക്ഷന്‍ കിട്ടുന്നതിനു വേണ്ട പ്രവര്‍ത്തനം ചെയ്തു. കഴിഞ്ഞ ദിവസം എംഎല്‍എ എത്തി കുടുംബത്തിനു വൈദ്യുതി കണക്ഷനും നല്‍കി. 

ഇരുട്ടില്‍ കാട്ടുപന്നിയുടെ ആക്രമണം ഭയന്നാണ് മികച്ച യുവ കര്‍ഷകനായ ചാക്കോ വീട്ടില്‍ കഴിഞ്ഞിരുന്നത്. ഇനി വാതിലിനു മുകളിലെ ചെറിയ വെളിച്ചത്തില്‍ രാത്രിയില്‍ വീടിനു പുറത്തിറങ്ങാം എന്ന ആശ്വാസത്തിലാണ് കുടുംബം. അഞ്ചിലും ഒന്നിലും പഠിക്കുന്ന കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനു വേണ്ട സൗകര്യങ്ങളും ആയിട്ടുണ്ട്. സ്ഥലത്തിന്റെ സങ്കീര്‍ണതകള്‍ മാറ്റി കെട്ടുറപ്പുള്ള ഒരു വീട് വയ്ക്കണമെന്നാണ് കുടുംബത്തിന്റെ സ്വപ്നം.