റമ്പുട്ടാന്‍ സംഭരണത്തിന് ഹോര്‍ട്ടികോര്‍പ്പിനെ ചുമതലപ്പെടുത്തി

post

പത്തനംതിട്ട: കോവിഡ് പ്രതിസന്ധി മൂലം ബുദ്ധിമുട്ടിലായ റമ്പുട്ടാന്‍ കര്‍ഷകരെ സഹായിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ രംഗത്ത്. രാജു എബ്രഹാം എംഎല്‍എയുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍ റമ്പുട്ടാന്‍ സംഭരണത്തിനായി ഹോര്‍ട്ടികോര്‍പ്പിനെ ചുമതലപ്പെടുത്തി.

ഏറെ വിപണിമൂല്യം ഉണ്ടായിരുന്ന പഴവര്‍ഗം ആയിരുന്നു റമ്പൂട്ടാന്‍. റബര്‍ വിലയിടിവിനെ തുടര്‍ന്ന് കര്‍ഷകര്‍ക്ക് ഏറെ ആശ്വാസം നല്‍കിയത് റമ്പുട്ടാന്‍ കൃഷിയായിരുന്നു. റാന്നിയില്‍ തന്നെ ഏതാണ്ട് 30,000 റമ്പുട്ടാന്‍ കര്‍ഷകര്‍ ഉണ്ട്. ജില്ലയില്‍ ഇത് 1.5 ലക്ഷം വരും. കായ്ച്ചു കഴിഞ്ഞാല്‍ തമിഴ്‌നാട്ടിലെയും മറ്റു സംസ്ഥാനങ്ങളിലെയും മൊത്തക്കച്ചവടക്കാരാണ് ഇവ വാങ്ങാനായി കേരളത്തിലെത്തുന്നത്. ഇവര്‍ തോട്ടങ്ങളില്‍ എത്തി  മൊത്തത്തില്‍ വില പറഞ്ഞുറപ്പിച്ച ശേഷം റമ്പുട്ടാന്‍ വലയിട്ട് സംരക്ഷിക്കും. പഴം ആകുമ്പോള്‍ പറിച്ചു കൊണ്ടുപോവുകയാണ് ചെയ്തിരുന്നത്. എന്നാല്‍, ഇത്തവണ ലോക്ക്ഡൗണ്‍ പ്രഖ്യാപനത്തെ തുടര്‍ന്ന് ഇവര്‍ എത്തിയില്ല. ഇതോടെ റമ്പുട്ടാന്‍ വിപണിയെക്കുറിച്ച് കര്‍ഷകര്‍ക്ക് ആശങ്കയുമായി. ജൂണ്‍ അവസാനത്തോടെ ഫലങ്ങള്‍ പാകമാകും. രാജുഏബ്രഹാം എംഎല്‍എയുമായി കര്‍ഷകര്‍ ആശങ്ക പങ്കുവച്ചിരുന്നു. ഇതേതുടര്‍ന്ന് എംഎല്‍എ വിഷയം കൃഷി വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി. തുടര്‍ന്നാണ് നടപടി.

ഹോര്‍ട്ടികോര്‍പ്പിന്റെ ജില്ലാ ഗോഡൗണുകള്‍ കേന്ദ്രീകരിച്ചാണ് ഇവയുടെ സംഭരണം നടക്കുക. പത്തനംതിട്ടയില്‍ അടൂരിലെ ജില്ല ഗോഡൗണില്‍ ഫലം നേരിട്ട് എത്തിക്കാം. ഇതിന് ബുദ്ധിമുട്ടുള്ളവര്‍ മുന്‍കൂട്ടി അറിയിച്ചാല്‍ അധികൃതര്‍ തോട്ടങ്ങളില്‍ എത്തി ശേഖരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. ഓഫീസ്  0473 4238191, എം സജിനി (ജില്ലാ മാനേജര്‍, ഹോര്‍ട്ടികോര്‍പ്പ്) 9048 998 558.