ചെന്നീര്‍ക്കര - മെഴുവേലി കുടിവെള്ള പദ്ധതി: പൈപ്പുകള്‍ മാറ്റി പുതിയവ സ്ഥാപിക്കുന്നതിനു തുടക്കമായി

post

പത്തനംതിട്ട : ചെന്നീര്‍ക്കര - മെഴുവേലി കുടിവെള്ള പദ്ധതിയിലെ പൈപ്പുകള്‍ മാറ്റി പുതിയവ സ്ഥാപിക്കുന്ന പ്രവൃത്തിയുടെ നിര്‍മാണോദ്ഘാടനം വീണാ ജോര്‍ജ് എംഎല്‍എ നിര്‍വഹിച്ചു.സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ പ്രവൃത്തിക്ക് 1.86 കോടി രൂപയ്ക്കാണ് അനുമതി ലഭിച്ചിരിക്കുന്നത്. കാലപ്പഴക്കം മൂലം പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത് നിരന്തരം ആവര്‍ത്തിച്ച സാഹചര്യത്തിലാണ് പൈപ്പുകള്‍ മാറ്റി പുതിയവ സ്ഥാപിക്കുന്നതിന് പദ്ധതി സമര്‍പ്പിച്ചതും, സംസ്ഥാന വാട്ടര്‍ അതോറിറ്റി അനുമതി നല്‍കിയതെന്നും വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു.  കൂടുതല്‍ വ്യാസമുള്ള പുതിയ പിവിസി, ജി.ഐ, ഡി.ഐ.കെ ഒന്‍പത് പൈപ്പുകളാണ് ഇവിടെ സ്ഥാപിക്കുന്നത്. പന്നിക്കുഴി, ഇലവുംതിട്ട, മുട്ടത്തുകോണം, മഞ്ഞനിക്കര, രാമന്‍ചിറ എന്നീ പ്രദേശങ്ങളിലെ 11.100 കിലോമീറ്റര്‍ പൈപ്പ് ലൈനുകളാണ് മാറ്റി സ്ഥാപിക്കുന്നത്.

ലോട്ടസ് എന്‍ജിനീയേഴ്സ് ആന്‍ഡ് കോണ്‍ട്രാക്ടേഴ്സ് എന്ന കമ്പനിയാണ് കരാറുകാര്‍. 1.96 കോടി രൂപ അനുവദിക്കപ്പെട്ടെങ്കിലും 1,86,49,000 രൂപയ്ക്കാണ് പ്രവൃത്തി കരാറുകാരന്‍ ഏറ്റെടുത്തിരിക്കുന്നത്. ചെന്നീര്‍ക്കര - മെഴുവേലി പഞ്ചായത്തുകളിലെ അടിസ്ഥാന സൗകര്യ വികസന മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട പദ്ധതികളില്‍ ഒന്നാണ് പൈപ്പ് മാറ്റിയിടലെന്ന് വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു.

ചെന്നീര്‍ക്കര പഞ്ചായത്ത് പടിയില്‍ നടന്ന നിര്‍മാണോദ്ഘാടന വേളയില്‍ മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍. ഗോപാലകൃഷ്ണ കുറുപ്പ്, ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കലാ അജിത്ത്, സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കമലാസനന്‍, അസി.എക്സീക്യൂട്ടീവ് എന്‍ജിനീയര്‍ കെ.ഐ. നിസാര്‍, അസിസ്റ്റന്‍ഡ് എന്‍ജിനീയര്‍ വി. സതികുമാരി, ഓവര്‍സീയര്‍ പ്രേംകുമാര്‍ എന്നിവര്‍ പങ്കെടുത്തു.