തുറന്നു പ്രവര്‍ത്തിക്കുന്ന ഇടങ്ങളില്‍ നിബന്ധനകള്‍ പാലിക്കുന്നത് ഉറപ്പാക്കും

post

പത്തനംതിട്ട : ആരാധനാലയങ്ങള്‍, ഹോട്ടല്‍, റസ്റ്റോറന്റുകള്‍, ഷോപ്പിംഗ് മാള്‍ തുടങ്ങിയവ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി കിട്ടിയ ഇടങ്ങളില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയവും സംസ്ഥാന സര്‍ക്കാരും നിര്‍ദേശിച്ച ശുചിത്വമാനദണ്ഡങ്ങളും വ്യവസ്ഥകളും പാലിക്കപ്പെടുന്നത് ഉറപ്പാക്കുമെന്ന് ജില്ലാ പോലീസ് മേധാവി കെ.ജി സൈമണ്‍ പറഞ്ഞു. അനുവദനീയമായതില്‍ കൂടുതല്‍ ആളുകള്‍ കൂട്ടംകൂടുന്നതും, മാസ്‌ക് ധരിക്കാതിരിക്കുന്നതും ശ്രദ്ധയില്‍പെട്ടാല്‍ നിയമനടപടികള്‍ സ്വീകരിക്കും. ആരാധനാലയങ്ങള്‍ പലതവണ അണുവിമുക്തമാക്കുന്നുവെന്നു നടത്തിപ്പുകാര്‍ ഉറപ്പാക്കണം. 10 വയസില്‍ താഴെയും, 65 ന് മുകളിലും പ്രായമുള്ളവര്‍, ഗുരുതര രോഗമുള്ളവരും പുറത്തിറങ്ങരുത്. ശബരിമല ദര്‍ശനം സംബന്ധിച്ച് പുറപ്പെടുവിച്ചിട്ടുള്ള നിബന്ധനകളും പാലിക്കുന്നത് നിരീക്ഷിക്കും. 

         കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തില്‍ ജാഗ്രതയില്‍ വീഴ്ച ഉണ്ടാവരുത്. വിദേശരാജ്യങ്ങളില്‍നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവര്‍ ക്വാറന്റീന്‍ പൂര്‍ണമായും പാലിക്കണം. ഇവര്‍  പുറത്തു പോകാതിരിക്കാന്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. വരുന്ന മൂന്നു മാസം കോവിഡ് വ്യാപനവും രോഗികളുടെ എണ്ണവും വര്‍ധിക്കുമെന്ന വിലയിരുത്തല്‍ കണക്കിലെടുത്ത് ആളുകള്‍ നിയന്ത്രണങ്ങള്‍ അനുസരിക്കണം. പുറത്തുനിന്നും വരുന്നവരുടെ ക്വാറന്റീനും, 65 വയസു കഴിഞ്ഞവരുടെയും രോഗികളുടെയും റിവേഴ്സ് ക്വാറന്റീനും പൂര്‍ണമായും നടപ്പാക്കിയില്ലെങ്കില്‍ രോഗവ്യാപനം നിയന്ത്രിക്കാനാവില്ല. 

മാസ്‌ക്, സാനിറ്റൈസര്‍, അകലം പാലിക്കല്‍ തുടങ്ങിയ നിര്‍ദേശങ്ങളുടെ ലംഘനം കര്‍ശനമായി തടയും. ക്വാറന്റീനില്‍ കഴിഞ്ഞുവന്ന ഒരാള്‍ പുറത്തിറങ്ങി കറങ്ങിനടന്നതിനെത്തുടര്‍ന്നു ഇയാള്‍ക്കെതിരെ പകര്‍ച്ചവ്യാധി തടയല്‍ നിയമത്തിലെ വകുപ്പുകള്‍ കൂടി ചേര്‍ത്തു കഴിഞ്ഞദിവസം കേസെടുത്തു. കൊടുമണ്‍ പോലീസ് സ്റ്റേഷനിലാണ് ജനമൈത്രി ബീറ്റ് ഓഫീസറുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്തത്. ഗുജറാത്തില്‍നിന്നു മേയ് 27 ന് നാട്ടിലെത്തിയ പന്തളം തെക്കേക്കര മങ്കുഴിയില്‍ താമസിക്കുന്ന 34 കാരനാണ് ക്വാറന്റീന്‍ ലംഘിച്ചു പുറത്തുകടന്ന് അടൂരിലേക്കു യാത്രചെയ്തത്.

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുടെ മറവില്‍ വ്യാജചാരായനിര്‍മാണം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്കെതിരെ റെയ്ഡുകള്‍ ഉള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ തുടരുന്നതായും ജില്ലാപോലീസ് മേധാവി വ്യക്തമാക്കി. ഇതിന്റെ ഭാഗമായി കഴിഞ്ഞദിവസം, ജില്ലാപോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നു ജില്ലാ സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി ആര്‍ ജോസിന്റെ നിര്‍ദേശാനുസരണം ഷാഡോ പോലീസും, ചിറ്റാര്‍ പോലീസ് ഇന്‍സ്പെക്ടര്‍ രാജേന്ദ്രന്‍പിള്ളയും സംഘവും ചേര്‍ന്നുനടത്തിയ റെയ്ഡില്‍ ഒരാളെ പിടികൂടി. സീതത്തോട് പുത്തന്‍പറമ്പില്‍ മിഥുന്‍ ബാലനെ (28) യാണ് 20 ലിറ്റര്‍ വാറ്റുചാരായവുമായി അറസ്റ്റ് ചെയ്തത്. ഷാഡോ പോലീസ് എസ്.ഐ ആര്‍.എസ്.രെഞ്ചു, രാധാകൃഷ്ണന്‍, എ.എസ്.ഐമാരായ വില്‍സണ്‍, ഹരികുമാര്‍, സിപിഒ ശ്രീരാജ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. 

          ദിവസങ്ങളായി ഷാഡോ പോലീസ് നിരീക്ഷിച്ചുവന്ന ഒന്‍പത് അംഗ ചീട്ടുകളിസംഘത്തെ പത്തനംതിട്ട ഇടത്താവളത്തില്‍നിന്നും പിടികൂടി. ജില്ലാപോലീസ് മേധാവിക്ക് കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്ന് ഷാഡോ പോലീസ് അംഗങ്ങള്‍ ഇടത്താവളത്തിനു സമീപമുള്ള ആളൊഴിഞ്ഞ വീട്ടില്‍നിന്നും വിദഗ്ധമായി പിടികൂടുകയായിരുന്നു. രാവും പകലും പണംവച്ചു ചീട്ടുകളി തുടരുകയായിരുന്നു പ്രതികള്‍. ചീട്ടുകളി കളത്തില്‍നിന്നും 10000 രൂപയും പിടിച്ചെടുത്തു. 

ഷാഡോ ടീമിനൊപ്പം പത്തനംതിട്ട എസ്.ഐ പ്രജീഷ്, ഷൈജു, സിപിഒ സര്‍വദീന്‍ എന്നിവരുമുണ്ടായിരുന്നു. കുലശേഖരപതി സ്വദേശികളായ നിസാര്‍, നൗഷാദ്, അബ്ദുല്‍ സലാം, അബ്ദുല്‍ ജബ്ബാര്‍, അന്‍സാരി, സലിം, വലഞ്ചുഴി സ്വദേശികളായ അനീഫ്,ഹബീബ്  കല്ലറക്കടവില്‍ താമസിക്കുന്ന ജയചന്ദ്രന്‍ തൈക്കാവ് എന്നുവരെയാണ് അറസ്റ്റ് ചെയ്തത്.

വരുംദിവസങ്ങളിലും റെയ്ഡുകളും പരിശോധനകളും തുടരുമെന്നും, കുറ്റകൃത്യങ്ങളില്‍ ഏര്‍പെടുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടികളുണ്ടാവുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. ലോക്ക്ഡൗണ്‍ ലംഘനങ്ങള്‍ക്കു ഞായര്‍ വൈകിട്ട് നാലു മുതല്‍ തിങ്കള്‍ വൈകിട്ടു നാലു വരെ 29 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു 31 പേരെ അറസ്റ്റ് ചെയ്യുകയും 19 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. മാസ്‌ക് ധരിക്കാത്തതിന് 82 പേര്‍ക്ക് നോട്ടീസ് നല്‍കി.  ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചശേഷം ഇന്നലെ വരെ ജില്ലയില്‍ ലംഘനങ്ങള്‍ക്ക് 17767 കേസുകളാണ് എടുത്തത്. 18426 ആളുകള്‍ അറസ്റ്റിലായി, 13975 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു.