ജില്ലയില്‍ നിന്ന് പശ്ചിമ ബംഗാളിലേക്ക് 1450 അതിഥി തൊഴിലാളികള്‍ കൂടി യാത്രയായി

post

പത്തനംതിട്ട : ജില്ലയില്‍ നിന്ന് പശ്ചിമ ബംഗാളിലേക്ക് പുറപ്പെട്ട സ്പെഷല്‍ ട്രെയിനില്‍ 1450 അതിഥി തൊഴിലാളികള്‍ കൂടി സ്വദേശത്തേക്ക് മടങ്ങി. തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ നിന്നും ജൂണ്‍ ആറിന് വൈകുന്നേരം മൂന്നിന് പുറപ്പെട്ട ട്രെയിനിലാണ് ഇവര്‍ നാട്ടിലേക്ക് മടങ്ങിയത്.

കോന്നി താലൂക്കില്‍ നിന്ന് 310, റാന്നി താലൂക്കില്‍ നിന്ന് 106, അടൂര്‍ താലൂക്കില്‍ നിന്ന് 448, തിരുവല്ലയില്‍ നിന്ന് 269, കോഴഞ്ചേരിയില്‍ നിന്ന് 202, മല്ലപ്പള്ളി താലൂക്കില്‍ നിന്ന് 115 ഉം പേരാണ് സ്പെഷല്‍ ട്രെയിനില്‍ സ്വദേശത്തേക്കു മടങ്ങിയത്. ജില്ലാ ഭരണകൂടത്തിന്റെയും റവന്യൂ, ലേബര്‍ വകുപ്പ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലാണ് അതിഥി തൊഴിലാളികളെ നാട്ടിലേക്ക് മടക്കി അയച്ചത്.

അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാര്‍ തൊഴിലാളികള്‍ക്ക് മാസ്‌കും സാനിറ്റൈസറും നല്‍കി. ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ബി. രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ ഇവര്‍ക്ക് ചപ്പാത്തി, അച്ചാര്‍, ബ്രഡ്, ഏത്തപ്പഴം, വെള്ളം എന്നിവ അടങ്ങിയ സൗജന്യ ഭക്ഷണ കിറ്റും  കൈമാറി.  

ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ ബി. അനില്‍കുമാര്‍, കെ. ജയദീപ്, ടി.കെ സജീവ് കുമാര്‍, വര്‍ഗീസ് മാത്യു, എന്‍.വി സന്തോഷ്, ജിനേഷ്, ഡെപ്യൂട്ടി ലേബര്‍ ഓഫീസര്‍ എന്‍.വി ഷാജി, അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാരായ എം.എസ് സുരേഷ്, ജി.സുരേഷ്, ആര്‍. രജിത, ടി.കെ. രേഖ, മെഡിക്കല്‍ ഒഫീസര്‍ ഡോ. ശ്രീകുമാര്‍, സൂപ്രണ്ടന്റ് പി.ആര്‍. വിജുരാജ് തുടങ്ങിയവര്‍ ചേര്‍ന്ന് അതിഥി തൊഴിലാളികളെ യാത്രയാക്കി.