ജില്ലയില്‍ രണ്ടു പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

post

പത്തനംതിട്ട : ജില്ലയില്‍ ഇന്നലെ(മേയ് 18) പുതിയതായി രണ്ടുപേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മേയ് 12 ന് ഖത്തറില്‍ നിന്നും തിരിച്ചെത്തിയ 39 വയസുകാരനും മേയ് 11ന് ദുബായില്‍ നിന്നും തിരിച്ചെത്തിയ 65 വയസുകാരനുമാണ് കോവിഡ് പോസിറ്റീവ് കണ്ടെത്തിയത്. ഇവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഐസലേഷനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിലവില്‍ ജില്ലയില്‍ നാലുപേരാണ് രോഗികളായുള്ളത്.  

ജനറല്‍ ആശുപത്രി പത്തനംതിട്ടയില്‍ ആറുപേരും ജില്ലാ ആശുപത്രി കോഴഞ്ചേരിയില്‍ രണ്ടുപേരും ജനറല്‍ ആശുപത്രി അടൂരില്‍ മൂന്നു പേരും ഐസലേഷനില്‍ ഉണ്ട്. സ്വകാര്യ ആശുപത്രികളില്‍ എട്ടുപേരും ഐസലേഷനിലുണ്ട്. ജില്ലയില്‍ ആകെ 19 പേരാണ് വിവിധ ആശുപത്രികളിലായി ഐസലേഷനിലുള്ളത്. ഇന്ന്(മേയ് 18) പുതിയതായി മൂന്നുപേരെ ഐസലേഷനില്‍  പ്രവേശിപ്പിച്ചു. 

ജില്ലയില്‍ 11 പ്രൈമറി കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തിലുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 2164 പേരും വിദേശത്തുനിന്നും തിരിച്ചെത്തിയ 279 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും തിരിച്ചെത്തിയ 74 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 152 പേര്‍ ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 2454 പേര്‍ നിരീക്ഷണത്തിലാണ്.  

ജില്ലയില്‍ വിദേശത്തുനിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തുന്നവരെ താമസിപ്പിക്കുന്നതിന് നാളിതുവരെ 71 കൊറോണ കെയര്‍ സെന്ററുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇവയില്‍ നിലവില്‍ ആകെ 507 പേരെ താമസിപ്പിച്ചിട്ടുണ്ട്. 

ജില്ലയില്‍ നിന്ന് ഇന്നലെ 124 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതുവരെ ജില്ലയില്‍ നിന്നും 5606 സാമ്പിളുകള്‍ ആണ് പരിശോധനയ്ക്കായി അയച്ചിട്ടുളളത്. ജില്ലയില്‍ ഇന്നലെ 103 സാമ്പിളുകള്‍ നെഗറ്റീവായി റിപ്പോര്‍ട്ട് ചെയ്തു. ഇന്നുവരെ അയച്ച സാമ്പിളുകളില്‍ 21 എണ്ണം പോസിറ്റീവായും 5123 എണ്ണം നെഗറ്റീവായും റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. 289 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലയുടെ അതിരുകളില്‍ 15 സ്ഥലങ്ങളിലായി 143 ടീമുകള്‍ ഇന്നലെ ആകെ 9083 യാത്രികരെ സ്‌ക്രീന്‍ ചെയ്തു. ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയ പത്തനംതിട്ട ജില്ലക്കാരായ 25 പേരെ കൊറോണ കെയര്‍ സെന്ററുകളിലേക്ക് റഫര്‍ ചെയ്തു. ആകെ 8432 പേര്‍ക്ക് ബോധവത്ക്കരണം നല്‍കി.

ഇന്റഗ്രേറ്റഡ് വോയിസ് റസ്പോണ്‍സ് സിസ്റ്റത്തില്‍ ഇന്നലെ 6 കോളുകള്‍ ലഭിച്ചു.  (ഫോണ്‍ നമ്പര്‍9205284484) 4 കോളുകള്‍ കണ്‍ട്രോള്‍ റൂമുമായും ഒരു കോള്‍ നോണ്‍-മെഡിക്കല്‍, ഒരു കോള്‍ മെഡിക്കല്‍ ആവശ്യങ്ങളുമായി ബന്ധപ്പെട്ടതും ആയിരുന്നു. 

അതിഥി സംസ്ഥാന തൊഴിലാളികള്‍ക്കായി ആരംഭിച്ച പ്രത്യേക ഇന്റഗ്രേറ്റഡ് വോയിസ് റസ്പോണ്‍സ് സിസ്റ്റത്തില്‍ (ഫോണ്‍ നമ്പര്‍ - 9015978979) ഇന്ന് 11 കോളുകള്‍ ലഭിച്ചു. ഇവയില്‍ 3 എണ്ണം നോണ്‍ മെഡിക്കല്‍ ആവശ്യങ്ങളുമായി ബന്ധപ്പെട്ടവ ആയിരുന്നു. 508 പേര്‍ ഇന്നലെ തിരിച്ചു പോകുന്നതിന് സൗകര്യം ഒരുക്കണമെന്ന് അറിയിച്ചിട്ടുണ്ട്.

ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്നലെ 343 കോളുകള്‍ നടത്തുകയും, 44 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കുകയും ചെയ്തു.

ഇന്ന് 5 സെഷനിലായി പരിശീലന പരിപാടികള്‍ നടന്നു. ഒരു ഡോക്ടറും 10 നഴ്സുമാരും 39 മറ്റ് ജീവനക്കാരും ഉള്‍പ്പെടെ ആകെ 50 പേര്‍ക്ക് കോവിഡ് അവയര്‍നസ് പരിശീലനം നല്‍കി.ഒരു ഡോക്ടറും, 3 നഴ്സുമാരും, 9 മറ്റ് ജീവനക്കാരും ഉള്‍പ്പെടെ ആകെ 13 പേര്‍ക്ക് ഡെങ്കി അവയര്‍നസ് പരിശീലനം നല്‍കി.

ജില്ലാ കളക്ടറുടെ നേതൃത്വത്തിലുളള ദൈനംദിന അവലോകനയോഗം വൈകുന്നേരം 4.30 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്നു.പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ്, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ രാവിലേയും ചേര്‍ന്നു.