പി.പി.ഇ കിറ്റുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ജില്ലാ ഭരണകൂടത്തിന്റെ പ്രവര്‍ത്തനം മാതൃക

post

വലിയ രീതിയിലുള്ള നിര്‍മ്മാണത്തിന് ജില്ല സജ്ജം

പത്തനംതിട്ട : പി.പി.ഇ കിറ്റുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ജില്ലാ ഭരണകൂടത്തിന്റെ പ്രവര്‍ത്തനം കേരളത്തിനു മാതൃകയാണെന്ന് രാജു എബ്രഹാം എം.എല്‍.എ പറഞ്ഞു. ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശപ്രകാരം പി.പി.ഇ കിറ്റുകള്‍ നിര്‍മ്മിക്കുന്ന റാന്നിയിലെ കെ.കെ എന്റര്‍പ്രൈസസ് സ്ഥാപനം സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു എം.എല്‍.എ. ജില്ലയ്ക്ക് ആവശ്യമായ മുഴുവന്‍ പി.പി.ഇ കിറ്റുകളും പൂര്‍ണമായും ഇവിടെ നിര്‍മ്മിക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷിക്കുന്നത്. സര്‍ക്കാര്‍ അനുമതി നല്‍കിയാല്‍ ഇവിടെനിന്നു സംസ്ഥാനത്തിനു മുഴുവന്‍ പി.പി.ഇ കിറ്റ് നിര്‍മ്മിച്ചുനല്‍കുവാന്‍ സാധിക്കുമെന്നും എം.എല്‍.എ പറഞ്ഞു. കുറഞ്ഞ നിരക്കില്‍ പി.പി.ഇ കിറ്റ് നിര്‍മ്മിച്ചുനല്‍കാന്‍ സാധിക്കും എന്നതാണ് ഇവിടത്തെ ഏറ്റവും വലിയ പ്രത്യേകത. 200 രൂപയില്‍ താഴെ മാത്രമേ വിലയാകുകയുള്ളു. വിപണിയില്‍ 700 മുതല്‍ 900 രൂപ വരെയാണ് പി.പി.ഇ കിറ്റിന്റെ വില. സാമ്പിള്‍ മാത്രമാണ് ഇപ്പോള്‍ നിര്‍മ്മിക്കുന്നത്. സര്‍ക്കാര്‍ ക്ലിയറന്‍സ് ലഭിച്ചാല്‍ വലിയ രീതിയിലുള്ള നിര്‍മ്മാണത്തിനു ജില്ല സജ്ജമാണെന്നു ജില്ലാ കളക്ടര്‍ പി.ബി.നൂഹ് പറഞ്ഞു.

കൊറോണ പ്രതിരോധപ്രവര്‍ത്തനത്തിന്റെ ഭാഗമായി ജില്ലാ കളക്ടറുടെ നിര്‍ദ്ദേശപ്രകാരം വ്യവസായ വകുപ്പാണു ജില്ലയില്‍ സുരക്ഷാ കിറ്റ് നിര്‍മ്മിക്കാന്‍ മേല്‍നോട്ടംവഹിക്കുന്നത്. ശരാശരി 100 എണ്ണമാണു ദിവസേന നിര്‍മ്മിക്കുന്നത്. നിര്‍മ്മാണത്തിന് ആവശ്യമായ സാധനങ്ങളെല്ലാം ജില്ലാ ഭരണകൂടം നല്‍കും. പി.പി.ഇ കിറ്റിലെ ഗൗണ്‍, മാസ്‌ക്, ഷൂ പ്രൊട്ടക്ഷന്‍ കവര്‍ എന്നിവയാണു തയ്ച്ചുനല്‍കുന്നത്. വ്യവസായ വകുപ്പ് ജനറല്‍ മാനേജര്‍ ഡി.രാജേന്ദ്രന്‍, കെ.കെ എന്റര്‍പ്രൈസസ് ഉടമ കോണ്‍ തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.