മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പാ പദ്ധതിയില്‍ ജില്ലയ്ക്ക് 91 കോടി രൂപ അനുവദിച്ചു

post

പത്തനംതിട്ട : കുടുംബശ്രീ മുഖേന നടപ്പാക്കുന്ന മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പാ പദ്ധതിയില്‍ ജില്ലയ്ക്ക് 91 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് ജില്ലയുടെ ചുമതലയുള്ള   വനം-മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ.കെ രാജു പറഞ്ഞു. മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പാ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.  

സംസ്ഥാനത്ത് കോവിഡ് 19 വ്യാപനത്തിന്റെ  പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ച പ്രത്യേക പാക്കേജില്‍ ഉള്‍പ്പെട്ട  വായ്പാ പദ്ധതിയാണ് കുടുംബശ്രീ മുഖേന നടപ്പാക്കുന്ന സഹായഹസ്തം വായ്പാ പദ്ധതി. താഴേത്തട്ടിലെ ജനങ്ങള്‍ക്ക് ഉള്ള വലിയ സഹായ പദ്ധതിയാണിത്. കോവിഡ് 19 മഹാമാരിയെ ചെറുക്കാന്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ മൂലം ഉണ്ടാകാവുന്ന തൊഴില്‍ നഷ്ടവും അതിന്റെ തുടര്‍ച്ചയായുണ്ടാകുന്ന സാമ്പത്തിക നഷ്ടവും കണക്കിലെടുത്ത് സാധാരണക്കാര്‍ക്ക് അടിയന്തര വായ്പാ സഹായം ലഭ്യമാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

പലിശരഹിത വായ്പയാണിത്. മുപ്പത്തിയാറ് മാസമാണ് വായ്പാ കാലാവധി.  കുടുംബശ്രീ പ്രവര്‍ത്തകരുടെ ലോണ്‍ തിരിച്ചടവുകള്‍ മികച്ച രീതിയിലാണ്. അതു കൊണ്ടാണ് ബാങ്കുകള്‍ ധനസഹായവുമായി എത്തുന്നത്. അര്‍ഹരായവര്‍ക്ക് തന്നെ ലോണ്‍ ലഭ്യമാകുന്നുവെന്ന് ഉറപ്പു വരുത്തണം. കോവിഡ് പ്രതിരോധം നീണ്ടു നില്‍ക്കുന്ന പ്രക്രിയയാണ്. വിദൂര ഭാവിയില്‍ ഉണ്ടാകാനിടയുള്ള ഭക്ഷ്യക്ഷാമം മുന്നില്‍ കണ്ട് ജനങ്ങള്‍ പരമാവധി കാര്‍ഷിക വിഭവങ്ങള്‍ ഉത്പാദിപ്പിക്കുന്നതിലേക്ക് നീങ്ങണമെന്നും മന്ത്രി പറഞ്ഞു.

നെടുമ്പ്രം സഹകരണ ബാങ്കും കേരള ഗ്രാമീണ്‍ ബാങ്ക് ഇലവുംതിട്ട ബ്രാഞ്ചുമാണ് അയല്‍ക്കൂട്ടങ്ങള്‍ക്ക് വായ്പ അനുവദിച്ചത്. കുടുംബശ്രീ മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. നെടുമ്പ്രം, മെഴുവേലി സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാരായ  പി.കെ. സുജ, ശ്രീലത വിശ്വനാഥന്‍ എന്നിവര്‍ക്ക് വായ്പാ തുക മന്ത്രി കൈമാറി.

അയല്‍ക്കൂട്ട വനിതകള്‍ക്കായി 'എന്റെ കൃഷി, എന്റെ ആരോഗ്യം, ഒപ്പം നിങ്ങളുടെയും' കാര്‍ഷിക മത്സര കാമ്പയിനിന്റെ ഉദ്ഘാടനം രാജു എബ്രഹാം എംഎല്‍എ ചിറ്റയം ഗോപകുമാര്‍ എംഎല്‍എയ്ക്ക് വിത്ത് കിറ്റ് നല്‍കി നിര്‍വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്റെ ഫേസ്ബുക്ക് പേജ് ഉദ്ഘാടനം ജില്ലാ കളക്ടര്‍ പി.ബി.നൂഹ് നിര്‍വഹിച്ചു.