യുവജന കമ്മീഷൻ അദാലത്ത്; പത്ത് പരാതികൾ തീർപ്പാക്കി
സംസ്ഥാന യുവജന കമ്മീഷൻ ഇടുക്കിയിൽ സംഘടിപ്പിച്ച ജില്ലാതല അദാലത്തിൽ 21 പരാതികൾ പരിഗണിച്ചു. 10 പരാതികൾ തീർപ്പാക്കി. 11 പരാതികൾ അടുത്ത സിറ്റിംഗിലേക്ക് മാറ്റിവെച്ചു. പുതിയതായി നാല് പരാതികൾ ലഭിച്ചു. സ്വകാര്യ പരിശീലന സ്ഥാപനത്തിൽ അന്യായമായി വാങ്ങിയ ഫീസ് തിരികെ ലഭിക്കുന്നത്, വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ശമ്പളം കുടിശ്ശിക ലഭിക്കുന്നത്, സാമൂഹികമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തൽ, സ്വകാര്യസ്ഥാപനത്തിലെ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ലഭിക്കുന്നത്, സൈബർ തട്ടിപ്പ്, ഭിന്നശേഷി വിദ്യാർത്ഥിക്ക് വീട്ടിലേക്കുള്ള വഴി സഞ്ചാരയോഗ്യമാക്കുന്നത്, സ്വകാര്യ ബാങ്കിൽ നിന്ന് ലോൺ റിജക്ഷൻ ലെറ്റർ ലഭ്യമാക്കുന്നത്, പി.എസ്.സി തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികളാണ് ലഭിച്ചത്.
യുവജനങ്ങളിലെ ജീവിതശൈലീമാറ്റങ്ങളെയും മാനസികക്ഷേമത്തെയും സംബന്ധിച്ച് സംസ്ഥാന യുവജന കമ്മീഷൻ നടത്തുന്ന ശാസ്ത്രീയപഠനത്തിന് തുടക്കം കുറിച്ചതായി കമ്മീഷൻ ചെയർപേഴ്‌സൺ എം. ഷാജർ അറിയിച്ചു. ഇടുക്കി കളക്ട്രേറ്റ് മിനി കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവജനങ്ങളുടെ സ്വഭാവത്തിലെ മാറ്റം, വിവാഹജീവിതത്തിലും വ്യക്തി ജീവിതത്തിലും വളരുന്ന സംഘർഷം, അവ പരിഹരിക്കാൻ തയ്യാറാകാത്ത മാനസികാവസ്ഥ, വർധിക്കുന്ന ലഹരി ഉപയോഗം, മദ്യപാനം, ആഹാരക്രമങ്ങൾ, ഡിജിറ്റൽ വിനിമയങ്ങൾ എന്നിങ്ങനെ വിവിധ ഘടകങ്ങളാണ് പഠന വിഷയങ്ങൾ.
മാനസികാരോഗ്യവിദഗ്ധരുടെയും അനുബന്ധ വിഷയത്തിൽ പ്രാവീണ്യമുള്ള അധ്യാപകരുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ വിവിധ കോളേജുകളിലെ എംഎസ്ഡബ്ലു, എം.എസ്.സി. സൈക്കോളജി വിദ്യാർഥികളുടെ സഹായത്തോടെയാണ് പഠനം നടത്തുന്നത്. കേരളത്തിലെ പൊതുമണ്ഡലത്തിലും സാമൂഹ്യജീവിതത്തിലും യുവജനങ്ങൾ നേരിടുന്ന സംഘർഷങ്ങളെ ശാസ്ത്രീയമായി പഠനവിധേയമാക്കുകയാണ് ലക്ഷ്യമെന്നും പഠനത്തിന്റെ കണ്ടെത്തലുകൾ റിപ്പോർട്ടായി സർക്കാരിനു സമർപ്പിക്കുമെന്നും ചെയർപേഴ്‌സൺ പറഞ്ഞു.
യുവജനങ്ങളുടെ മാനസികാരോഗ്യം ഉറപ്പാക്കാനുള്ള വിവിധങ്ങളായ പദ്ധതികളും ലഹരിക്കെതിരായി യുവജന പ്രാധാന്യമുള്ള ഇടങ്ങൾ കേന്ദ്രീകരിച്ച് നിരവധി കാമ്പയിനുകളും നടപ്പിലാക്കി വരുന്നുണ്ട്. സൗജന്യനിയമസഹായത്തിനായി യുവജനകമ്മീഷന്റെ നേതൃത്വത്തിൽ സജ്ജമാക്കിയ 18001235310 എന്ന ടോൾഫ്രീ നമ്പർ പൊതുജനങ്ങൾക്ക് പ്രയോജനപ്പെടുത്താം.
അദാലത്തിൽ കമ്മീഷൻ അംഗം വിജിത പി.സി. സെക്രട്ടറി ഇൻ ചാർജ് കെ. ജയകുമാർ, അസിസ്റ്റന്റ് അഭിഷേക് പി. എന്നിവർ പങ്കെടുത്തു.









