ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് സാധ്യതകൾ ലക്ഷ്യമിട്ട് ദേവികുളത്ത് നൂതന പദ്ധതി തയ്യാറാക്കാൻ ഡിടിപിസി
ദേവികുളത്ത് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ കൈവശമുള്ള അഞ്ച് ഏക്കർ റവന്യൂ ഭൂമിയിൽ ടൂറിസം പദ്ധതിക്കായി മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ തീരുമാനം. മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയിൽ ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ടിന്റെ സാന്നിധ്യത്തിൽ ചേർന്ന ഡിടിപിസി എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ഇവിടുത്തെ ഭൂപ്രകൃതിക്ക് അനുയോജ്യമായ വിധത്തിൽ കോൺഫറൻസ് ഹാളും ഗസ്റ്റ് ഹൗസും ഉൾപ്പെടെയുള്ള പദ്ധതി തയാറാക്കാനാണ് തീരുമാനം. പൊതുമരാമത്ത് വകുപ്പ്, ഡിടിപിസി, ദുരന്തനിവാരണ അതോറിറ്റി ഹസാർഡ് അനലിസ്റ്റ് എന്നിവരുൾപ്പെടുന്ന സംഘം സ്ഥലം സന്ദർശിച്ച് മാസ്റ്റർ പ്ലാൻ തയാറാക്കും. ആയിരം പേർക്ക് ഇരിക്കാവുന്ന കോൺഫറൻസ് ഹാൾ, വിഐപി ഹാൾ എന്നിവ നിർമ്മിക്കാനാകുമോ എന്ന് പരിശോധിക്കും. കോൺഫറൻസ് ഹാൾ ആരംഭിക്കാനായാൽ മൂന്നാറിൽ ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് പോലുള്ള സാധ്യതകൾ പ്രയോജനപ്പെടുത്താൻ കഴിയുമെന്ന് യോഗം വിലയിരുത്തി.
വാഗമൺ അഡ്വഞ്ചർ പാർക്കിലെ രണ്ട് ടോയ്‌ലെറ്റുകളുടെയും മൂന്നാർ ടൗണിലെ ടോയ്‌ലെറ്റ് കെട്ടിടത്തിന്റെയും അറ്റകുറ്റപ്പണിക്കായുള്ള എസ്റ്റിമേറ്റിന് യോഗം അംഗീകാരം നൽകി. ഹിൽവ്യൂ പാർക്കിൽ പാർക്കിംഗ് ഏരിയ വികസിപ്പിക്കുന്നതിന് 35 ലക്ഷം രൂപ വിനിയോഗിക്കുന്നതിനുള്ള എസ്റ്റിമേറ്റിനും അംഗീകാരം നൽകി.
ഡിടിപിസിയുടെ തനത് ഫണ്ട് ഉപയോഗിച്ച് നിർമ്മാണം പുരോഗമിക്കുന്ന രാമക്കൽമേട് ടൂറിസം കേന്ദ്രം അറ്റകുറ്റപ്പണികൾ, വാഗമൺ അഡ്വഞ്ചർ പാർക്ക് വാച്ച് ടവർ പെയിന്റിംഗ്, പാർക്കിലെ യുജി കേബിൾ ജോലികൾ, പാഞ്ചാലിമേട് ടൂറിസം കേന്ദ്രം അറ്റകുറ്റപ്പണികൾ തുടങ്ങിയ ജോലികൾ അവസാനഘട്ടത്തിലാണെന്ന് യോഗത്തിൽ അറിയിച്ചു.
ഡിടിപിസി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം സി.വി. വർഗീസ്, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ.എസ്. ഷൈൻ, ഡിടിപിസി സെക്രട്ടറി ജിതീഷ് ജോസ്, വിവിധ വകുപ്പ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.









