നിലയ്ക്കൽ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന് തറക്കല്ലിട്ടു
സമഗ്രമായ ആധുനിക ട്രോമ ആൻഡ് എമർജൻസി കെയർ സെന്റർ : മന്ത്രി വീണാ ജോർജ്
നിലയ്ക്കൽ ആശുപത്രിയിൽ ആയുർവേദം സംയോജിപ്പിക്കും
നിലയ്ക്കലിൽ സ്പെഷ്യാലിറ്റി ആശുപത്രിയെ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയായി വികസിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആശുപത്രിയുടെ നിർമാണ ഉദ്ഘാടനം നിലയ്ക്കൽ ക്ഷേത്രം നടപ്പന്തലിൽ നിർവഹിച്ചു സംസാരിക്കുയായിരുന്നു മന്ത്രി. സമഗ്രമായ ആധുനിക ട്രോമ ആൻഡ് എമർജൻസി കെയർ സെന്ററായിരിക്കും ആശുപത്രി. ഹെലിപ്പാട് തൊട്ടടുത്തായതിനാൽ രോഗികളെ പെട്ടെന്ന് എയർലിഫ്റ്റ് ചെയ്ത് ചികിത്സ ഉറപ്പാക്കാനാകും. ശബരിമല തീർത്ഥാടകർക്കും നാട്ടുകാർക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ വിഭാവനം ചെയ്തിരിക്കുന്നത്. പ്ലാപള്ളി, പമ്പാവാലി, അട്ടത്തോട് തുടങ്ങിയ വനമേഖലയിലുള്ളവർക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന ആശുപത്രി ഏറെ സഹായകരമാകും. വന്യജീവി ആക്രമണത്തിൽ പരിക്കേറ്റവർക്കും വിദഗ്ദ ചികിത്സ ഉറപ്പാക്കാനാകും. എല്ലാവർക്കും വേഗത്തിൽ എത്തിചേരാൻ കഴിയുന്ന സ്ഥലം ആശുപത്രിക്കായി ലഭിക്കുന്നതിന് ആദ്യഘട്ടത്തിൽ ബുദ്ധിമുട്ടുണ്ടായി. എന്നാൽ സർക്കാരിന്റെയും മുഖ്യമന്ത്രിയുടേയും കൃത്യമായ ഇടപെടലിലൂടെയാണ് നിലവിലെ സ്ഥലം കണ്ടെത്തിയത്. സമീപ ഭാവിയിൽ കൂടുതൽ സ്ഥലം ലഭ്യമാക്കി ആയുർവേദ ചികിത്സ കൂടി സംയോജിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

6.12 കോടി രൂപ ചെലവഴിച്ചാണ് സ്പെഷ്യാലിറ്റി ആശുപത്രി സജ്ജമാക്കുന്നത്. നിലയ്ക്കലിൽ ശബരിമല ബേസ് ക്യാമ്പായാണ് ആശുപത്രി കെട്ടിടം ഒരുങ്ങുന്നത്. 10700 ചതുരശ്ര വിസ്തീർണത്തിൽ നിർമിക്കുന്ന കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ളോറിൽ റിസപ്ഷൻ, പോലീസ് ഹെൽപ്പ് ഡെസ്‌ക്, മൂന്ന് ഒപി മുറികൾ, അത്യാഹിത വിഭാഗം, നഴ്സസ് സ്റ്റേഷൻ, ഇസിജി റൂം, ഐ.സി.യു, ഫാർമസി, സ്റ്റോർ ഡ്രസിങ് റൂം, പ്ലാസ്റ്റർ റൂം, ലാബ്, സാമ്പിൾ കളക്ഷൻ ഏരിയ, ഇ-ഹെൽത്ത് റൂം, ഇലക്ട്രിക്കൽ പാനൽ റൂം, ലിഫ്റ്റ് റൂം, ടോയ്ലറ്റ് എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു. ഒന്നാം നിലയിൽ എക്സ്-റേ റൂം, ഓഫീസ് റൂം, ഡോക്ടേഴ്സ് റൂം, മൈനർ ഓപ്പറേഷൻ തിയേറ്റർ, സ്‌ക്രബ്ബ്, ഓട്ടോക്ലവ്, ഡ്രസ്സിംഗ് റൂം, സ്റ്റോർ റൂം എന്നിവയുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ശബരിമല തീർഥാടന ചരിത്രത്തിലെ നാഴികക്കല്ലായി നിലയ്ക്കൽ ആശുപത്രി മാറുമെന്ന് ചടങ്ങിൽ അധ്യക്ഷനായ പ്രമോദ് നാരായൺ എംഎൽഎ പറഞ്ഞു. തീർഥാടന പാതയിലെ പ്രധാന സ്ഥലമായ നിലയ്ക്കൽ ബേസ് ക്യാമ്പിൽ ആധുനിക ആശുപത്രി സജ്ജമാക്കാൻ കഴിയുന്നത് സർക്കാരിന്റെ മികച്ച നേട്ടമാണ്. തീർഥാടകരോടൊപ്പം മലയോര ജനതയ്ക്കും ആശുപത്രി പ്രയോജനപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഗോപി, പെരുനാട് പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്‌സൺ എം എസ് ശ്യാംമോഹൻ, വികസനകാര്യ സ്ഥിരംസമിതി ചെയർപേഴ്‌സൺ സി എസ് സുകുമാരൻ, വാർഡ് അംഗം മഞ്ജു പ്രമോദ്, ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. എൽ അനിതകുമാരി, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എസ്. ശ്രീകുമാർ, ജില്ലാ ആർ സി എച്ച് ഓഫീസർ ഡോ. കെ കെ ശ്യാംകുമാർ, ആർദ്രം ജില്ലാ നോഡൽ ഓഫീസർ ഡോ. അംജിത്ത് രാജീവൻ, നിലയ്ക്കൽ ആരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. സജിൻ കെ റെജി, ഊര് മൂപ്പൻ നാരായണൻ തുടങ്ങിയവർ പങ്കെടുത്തു.










