അടൂരില്‍ സംയുക്ത സ്‌ക്വാഡ് പരിശോധനയില്‍ 26 കിലോ പഴകിയ മത്സ്യം പിടികൂടി

post

പത്തനംതിട്ട : സംയുക്ത സ്‌ക്വാഡ് പരിശോധനയില്‍ അടൂരില്‍ 26 കിലോ പഴകിയ മത്സ്യം പിടികൂടി. അടൂര്‍ മാര്‍ക്കറ്റില്‍ തഹസീല്‍ദാര്‍ ബീന എസ്.ഹനീഫിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് 21 കിലോ മങ്കട, ആറ് കിലോ അയല എന്നിവ ചീഞ്ഞ നിലയില്‍ കണ്ടെത്തിയത്. വ്യാപാരിക്കെതിരെ കേസെടുത്തു. ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്കുശേഷം പിടിച്ചെടുത്ത പഴകിയ മീന്‍ നശിപ്പിച്ച് കളയാന്‍ അനുമതി നല്‍കി.  ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം ജില്ലയില്‍ ഭക്ഷ്യവസ്തുക്കള്‍ക്ക് അമിത വില ഈടാക്കല്‍, അളവ്, തൂക്കം, ഗുണമേന്മ, വില തുടങ്ങിയവയിലെ ക്രമക്കേട് എന്നിവ പരിശോധിക്കുന്നതിന് റവന്യൂ, പോലീസ്, ഭക്ഷ്യ പൊതുവിതരണം, ലീഗല്‍ മെട്രോളജി, ആരോഗ്യം, ഭക്ഷ്യ സുരക്ഷാ, എന്നീ വിഭാഗങ്ങള്‍ സംയുക്തമായാണ് ഏപ്രില്‍ 11 മുതല്‍ ജില്ലയില്‍ സ്‌ക്വാഡ് പരിശോധന നടത്തിവരുന്നത്. ഫുഡ് ആന്റ് സേഫ്റ്റി ഓഫീസര്‍ ഇന്ദുബാല, ഡെപ്യൂട്ടി തഹസീല്‍ദാര്‍മാരായ ജോണ്‍ സാം, പി.ജി ജിനേഷ്, എസ്.ഐ ശ്രീജിത്ത്, എ.സ്.ഐ നജീം, റേഷനിംഗ് ഇന്‍സ്പെക്ടര്‍ സന്തോഷ്, ലീഗല്‍ മെട്രോളജി ഇന്‍സ്പെക്ടര്‍ അതുല്‍, ഓഫീസ് അസിസ്റ്റന്റ് അനില്‍ കുമാര്‍ എന്നിവരും സ്‌ക്വാഡില്‍ ഉണ്ടായിരുന്നു.