അടൂര്‍ നിയോജക മണ്ഡലത്തിൽ പട്ടയവിതരണം സംഘടിപ്പിച്ചു
എല്ലാവര്‍ക്കും ഭൂമിയും വീടും ഉറപ്പാക്കുകയാണ് ലക്ഷ്യം : ഡെപ്യൂട്ടി സ്പീക്കര്‍
പത്തനംതിട്ട ജില്ലാതല പട്ടയമേളയുടെ ഭാഗമായി അടൂര്‍ ഡിവിഷണല്‍ ഓഫീസില്‍ നടന്ന അടൂര്‍ നിയോജക മണ്ഡലത്തിലെ പട്ടയവിതരണോദ്ഘാടനം നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിർവഹിച്ചു.എല്ലാവര്‍ക്കും ഭൂമിയും വീടും ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
അര്‍ഹതപ്പെട്ടവര്‍ക്ക് ഭൂമി നല്‍കാനുള്ള നടപടിയാണ് സര്‍ക്കാരിന്റേത്. ഡിജിറ്റല്‍ സര്‍വേയിലൂടെ ഭൂമിയുടെ കൃത്യമായ അളവ് മനസ്സിലാക്കാം. ഭൂരേഖ കൃത്യവും സുരക്ഷിതവുമാക്കുന്നതിനുള്ള നടപടി സ്വീകരിക്കും. നവംബര്‍ ഒന്നു മുതല്‍ സംസ്ഥാനത്തെ 60 വയസിനു മുകളിലുള്ള 62 ലക്ഷം പേര്‍ക്ക് 2000 രൂപ പെന്‍ഷന്‍ നല്‍കും. പൊതുജനങ്ങളെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അദേഹം പറഞ്ഞു.
അടൂര്‍ വില്ലേജിലെ തടത്തില്‍ കോളനി നിവാസികളായ ഭവാനി, അനിത, ശ്രീവള്ളി, എം മണി, സൗമ്യ, ശാന്ത, രമ, കൊച്ചുകുട്ടന്‍, ശ്യാമള, മനോഹരന്‍, പന്തളം വില്ലേജിലെ സല്‍മ, കുഞ്ഞമ്മ, നസീമ്മ എന്നിവര്‍ക്കാണ് പട്ടയം ലഭിച്ചത്. അടൂര്‍ മുനിസിപ്പാലിറ്റി ചെയര്‍മാന്‍ മഹേഷ് കുമാര്‍, കൗണ്‍സിലര്‍മാരായ ഡി സജി, ഡി ശശികുമാര്‍, റീന സാമുവല്‍, പന്തളം കൗണ്‍സിലര്‍ അരുണ്‍കുമാര്‍, തഹസില്‍ദാര്‍ ജോണ്‍ സാം, ആര്‍ ഡി ഒ സീനിയര്‍ സൂപ്രണ്ട് ഷൈനി ബേബി, ഡെപ്യൂട്ടി തഹസില്‍ദാര്‍ ഹരീന്ദ്രനാഥ്, കെ എന്‍ അനില്‍കുമാര്‍, ബിജു ഗോപാല്‍, വില്ലേജ് ഓഫീസര്‍മാരായ മനോജ് കുമാര്‍, രേണു രാമന്‍, വകുപ്പുദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.










