അടിമാലി താലൂക്ക് ആശുപത്രി കാത്ത്‌ലാബിന് 7.5 കോടി രൂപയുടെ അനുമതി, ദേവികുളത്ത് പുതിയ ആശുപത്രി
അടിമാലി താലൂക്ക് ആശുപത്രി പുതിയ ഒ.പി ആന്റ് ഡയഗനോസ്റ്റിക് ബ്ലോക്ക് ഉദ്ഘാടനം ചെയ്തു
അടിമാലി താലൂക്ക് ആശുപത്രിയിൽ നിർമ്മിച്ച ഒ.പി ആന്റ് ഡയഗനോസ്റ്റിക് ബ്ലോക്ക് കെട്ടിടത്തിന്റെ ഉദ്ഘാടനം ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് ഓൺലൈനായി നിർവഹിച്ചു. ഇടുക്കി പാക്കേജിൽ ഉൾപ്പെടുത്തി അടിമാലി താലൂക്ക് ആശുപത്രിയിൽ കാത്ത്‌ലാബിന് 7.5 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായും കഴിയുന്നതും വേഗം കാത്ത്‌ലാബ് യാഥാർഥ്യമാക്കുന്നതിനുള്ള നിർദേശം നൽകിയതായും മന്ത്രി വ്യക്തമാക്കി.
മലയോര മേഖലയിൽ ആരോഗ്യരംഗത്ത് അനിവാര്യമായ മുഴുവൻ കാര്യങ്ങളും ചെയ്യാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഇടുക്കി ഉൾപ്പെടെ ഏഴ് ജില്ലകളിൽ സർക്കാർ നേഴ്‌സിംഗ് കോളേജ് ആരംഭിക്കാൻ ഈ ഗവൺമെൻ്റിന് സാധിച്ചു. ഗോത്രവർഗപഞ്ചായത്തായ ഇടമലക്കുടിയിലും, വട്ടവട, കാന്തല്ലൂർ, അടക്കം പാർശ്വവത്കരിക്കപ്പെട്ട ജനങ്ങൾ അധിവസിക്കുന്ന പ്രദേശങ്ങളിൽ ആരോഗ്യ കേന്ദ്രങ്ങൾ ആരംഭിച്ചു. വിസ്തൃതമായ ദേവികുളം താലൂക്കിൽ ദേവികുളത്ത് പുതിയ ആശുപത്രി ആരംഭിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.

ലോകടൂറിസം ഭൂപടത്തിൽ അടയാളപ്പെടുത്തിയ മൂന്നാർ, അടിമാലി പ്രദേശങ്ങളിൽ ചികിത്സാരംഗത്ത് അനിവാര്യമായ മുഴുവൻ കാര്യങ്ങളും ചെയ്യാനാണ് സർക്കാർ ശ്രമിക്കുന്നത്. മണ്ഡലത്തിൽ എംഎൽഎ എ.രാജ അടക്കം ഒരുപാട് പേരുടെ പ്രയത്‌നഫലമായാണ് ആരോഗ്യരംഗത്തുണ്ടാകുന്ന മാറ്റമെന്നും മന്ത്രി പറഞ്ഞു. ക്യാൻസർ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് അടിമാലി താലൂക്ക് ആശുപത്രിയിൽ മാമോഗ്രാഫി മെഷീൻ സ്ഥാപിച്ചിട്ടുള്ളതെന്നും, പരിശോധനകളിലൂടെ ഇത്തരം സേവനങ്ങൾ പ്രയോജനപ്പെടുത്താൻ സ്ത്രീകൾ ശ്രദ്ധിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അടിമാലിയിൽ മണ്ണിടിഞ്ഞ് വീണ് മരിച്ച നെടുമ്പള്ളിക്കുടി ബിജുവിന് അനുശോചനം രേഖപ്പെടുത്തിയാണ് യോഗം ആരംഭിച്ചത്. നേഴ്‌സിംഗ് വിദ്യാർഥിയായ ബിജുവിന്റെ മകളുടെ മുഴുവൻ പഠന ചെലവും കോളേജ് ഏറ്റെടുത്തതായും മന്ത്രി വീണാ ജോർജ് അറിയിച്ചു. അടിമാലി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസം മന്ത്രി നേരിട്ടെത്തി നടത്താനിരുന്ന ഉദ്ഘാടനം മാറ്റിവയ്ക്കുകയായിരുന്നു.

എ.രാജ എം.എൽ.എ അധ്യക്ഷത വഹിച്ചു. പ്രാദേശിക ഉദ്ഘാടനവും, പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും, മാമോഗ്രാം സ്വിച്ച് ഓൺകർമ്മവും എംഎൽഎ നിർവഹിച്ചു. അടിമാലി താലൂക്ക് ആശുപത്രിയിൽ കാത്ത്‌ലാബ് പ്രവർത്തനത്തിനൊപ്പം ഒരു കാർഡിയോളജിസ്റ്റ് തസ്തിക കൂടി അനുവദിക്കുമെന്ന് ആരോഗ്യമന്ത്രി ഉറപ്പു നൽകിയതായി എംഎൽഎ പറഞ്ഞു. അടിമാലി താലൂക്ക് ആശുപത്രിയിൽ 5 കോടി രൂപ ചെലവിൽ പുതിയ രണ്ട് ബ്ലോക്ക് കൂടി നിർമ്മിക്കുമെന്ന് എംഎൽഎ പറഞ്ഞു. അമ്മയും കുഞ്ഞും ആശുപത്രി ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്നും എംഎൽഎ അറിയിച്ചു.
ഒ.പി, അത്യാഹിത വിഭാഗം, ഡയഗനോസ്റ്റിക് വിഭാഗം എന്നിവയാണ് പുതിയ കെട്ടിടത്തിൽ പ്രവർത്തിക്കുക. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 13.91 കോടി രൂപ ചെലവഴിച്ചാണ് ഒ.പി, ഡയഗനോസ്റ്റിക് ബ്ലോക്ക്, മാമോഗ്രാം എന്നിവയുടെ നിർമ്മാണം പൂർത്തിയാക്കിയിട്ടുള്ളത്. മൂന്ന് നിലകളിലായി 1357 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ നിർമ്മിച്ച കെട്ടിടത്തിൽ ഒ.പി , ഡ്രസിംഗ് റൂം, ഫാർമസി, എക്സ്-റേ, റ്റി.എം.ആർ യൂണിറ്റ്, കാത്തിരിപ്പ് കേന്ദ്രം എന്നീ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. കെട്ടിടത്തിൽ പ്ലംബിംഗ്, ഹൈ ടെൻഷൻ, വൈദ്യുതി, ലിഫ്റ്റ്, ഫയർ ഫൈറ്റിംഗ് സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. ആരോഗ്യ കേരളം പദ്ധതിയിൽ 21.14 ലക്ഷം രൂപ ചെലവിലാണ് മാമോഗ്രാഫി മെഷ്യൻ ആശുപത്രിയിൽ സ്ഥാപിച്ചത്.

അടിമാലി താലൂക്ക് ആശുപത്രി അങ്കണത്തിൽ ചേർന്ന യോഗത്തിൽ അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമൻ ചെല്ലപ്പൻ, ത്രിതല പഞ്ചായത്ത് അംഗങ്ങളായ കോയ അമ്പാട്ട്, മേരി ജോർജ്, സനില രാജേന്ദ്രൻ, ജയ മധു വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ ടി.കെ ഷാജി, ചാണ്ടി പി അലക്‌സാണ്ടർ, കെ.എം ഷാജി, സിജോ മുണ്ടൻചിറ, ഷെരീഫ് തേളായി, പി.എൻ ഉത്തമൻ, രാജൻ വേണാട്, തങ്കച്ചൻ, അരുൺ പി മാണി എന്നിവർ സംസാരിച്ചു. അടിമാലി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ടി. ഹരിപ്രസാദ് റിപ്പോർട്ട് അവതരിപ്പിച്ചു. മുൻ ആശുപത്രി സൂപ്രണ്ട് സുനിൽ കുമാർ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഖയസ് ഇ.കെ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, രാഷ്ട്രിയ സംഘടനാ പ്രതിനിധികൾ തുടങ്ങി നിരവധിപേർ പങ്കെടുത്തു.










