ജില്ലയില്‍ ഹോമിയോ പ്രതിരോധശേഷി മരുന്ന് സ്വീകരിച്ചത് ഒരു ലക്ഷത്തിലേറെപ്പേര്‍

post

പത്തനംതിട്ട : രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനുള്ള ഹോമിയോപ്പതി മരുന്ന് സ്വീകരിച്ചവരുടെ എണ്ണം പത്തനംതിട്ട ജില്ലയില്‍ ഒരു ലക്ഷം കടന്നു. മാര്‍ച്ച് 14 മുതലാണു മുഖ്യമന്ത്രി പിണറായി വിജയന്റെയും ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചറുടെയും നിര്‍ദേശപ്രകാരം കേന്ദ്ര ആയുഷ് മന്ത്രാലയം നിര്‍ദേശിച്ച രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള മരുന്ന് ജില്ല ഹോമിയോപ്പതി വകുപ്പിന്റെ നേതൃത്വത്തില്‍  ജില്ലയില്‍ വിതരണം ചെയ്തു തുടങ്ങിയത്. ഒരു മാസം പിന്നിടുമ്പോള്‍ ജില്ലയില്‍ 1,15,441 പേര്‍ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനുള്ള ഹോമിയോപ്പതി മരുന്ന് കഴിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ഹോമിയോ) ഡോ.ഡി. ബിജുകുമാര്‍ അറിയിച്ചു.  

ജില്ലയിലെ സര്‍ക്കാര്‍, സ്വകാര്യ ഹോമിയോ ഡിസ്പെന്‍സറികള്‍ വഴിയാണ് ആദ്യ ഘട്ടത്തില്‍ മരുന്നുകള്‍ വിതരണം ചെയ്തത്. ഇപ്പോള്‍ പഞ്ചായത്ത് അധികൃതരുടെയും  ജനപ്രതിനിധികളുടെയും ആശാ വര്‍ക്കര്‍മാരുടെയും സേവനം കൂടി  ഉപയോഗപ്പെടുത്തിയാണ് ഹോമിയോപ്പതി വകുപ്പ്  കൂടുതല്‍ പേരിലേക്ക് മരുന്ന് എത്തിക്കുന്നത്. അയിരൂര്‍, ഏറത്ത്, പള്ളിക്കല്‍, സീതത്തോട്  പഞ്ചായത്തുകളില്‍ പൂര്‍ണമായും മരുന്ന് നല്‍കാന്‍ പഞ്ചായത്തുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജില്ലയിലെ മുഴുവന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കും, നിരവധി സര്‍ക്കാര്‍ ഓഫീസുകളിലെ ജീവനക്കാര്‍ക്കും മരുന്ന് നല്‍കി.

ഹോമിയോപ്പതി വകുപ്പ് നടത്തി വരുന്ന സദ്ഗമയ ടെലി കൗണ്‍സിലിംഗില്‍  152 വിദ്യാര്‍ഥികള്‍ക്ക്  ഇതേവരെ സേവനം ലഭിച്ചു. സീതാലയം ടെലി കൗണ്‍സിലിംഗിന്റെ സേവനം 71 സ്ത്രീകള്‍ക്ക് ലഭിച്ചു.  സ്ഥിരമായി ഏതെങ്കിലും അസുഖങ്ങള്‍ക്ക് കഴിച്ചു കൊണ്ടിരിക്കുന്ന ഹോമിയോ മരുന്ന് ലോക്ക്ഡൗണ്‍ കാരണം കിട്ടാതെ വരുകയാണെങ്കില്‍ ഹോമിയോപ്പതി വകുപ്പില്‍ ഫോണില്‍ അറിയിച്ചാല്‍ മരുന്ന് വീട്ടിലെത്തിക്കുന്ന പദ്ധതി പ്രകാരം 213 പേര്‍ക്ക് സഹായം നല്‍കി.