ശബരിമല തീർത്ഥാടനം: അവലോകന യോഗം ചേർന്നു

ഈ സീസണിലെ ശബരിമല മണ്ഡല മകര വിളക്ക് ഉത്സവവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനും ഏകോപിപ്പിക്കുന്നതിനും ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ ആലപ്പുഴ ചെങ്ങന്നൂർ നഗരസഭ കോൺഫറൻസ് ഹാളിൽ അവലോകന യോഗം ചേർന്നു.
കഴിഞ്ഞ വർഷം ശബരിമല മണ്ഡല മകര വിളക്ക് ഉത്സവവുമായി ബന്ധപ്പെട്ട് മുൻ കരുതലും പ്രവർത്തനങ്ങളും ഭംഗിയായി ഏകോപിപ്പിക്കാൻ കഴിഞ്ഞിട്ടുള്ളതായി യോഗം വിലയിരുത്തി. ചെങ്ങന്നൂർ മഹാദേവക്ഷേത്രത്തിനു സമീപം പമ്പാ നദിയിലെ പാറക്കടവിൽ തീർത്ഥാടകർ ഇറങ്ങുന്നത് നിരോധിച്ചിരുന്നെങ്കിലും രണ്ട് തീർത്ഥാടകർ കഴിഞ്ഞ മണ്ഡല കാലത്ത് മരിക്കാനിടയായതിനാൽ, അംഗീകൃത കടവുകളിൽ മാത്രമേ തീർത്ഥാടകർ കുളിക്കാൻ പാടുള്ളു എന്നു ഉറപ്പാക്കാൻ ദേവസ്വം, പൊലീസ് വകുപ്പുകളെ യോഗം ചുമതലപ്പെടുത്തി.
കടവുകളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്കൂബാ ഡൈവേഴ്സിന്റെ സേവനം അഗ്നി രക്ഷാസേന ഉറപ്പാക്കണം.സ്കൂബ സംഘത്തിന് താമസ സൗകര്യം, ഭക്ഷണം എന്നിവ സ്ഥലത്തു തന്നെ ക്രമീകരിക്കും.കടവുകളിൽ എല്ലാ ദക്ഷിണേന്ത്യൻ ഭാഷകളിലും അപകട സൂചനയും അറിയിപ്പും നൽകുന്ന ബോർഡുകൾ സ്ഥാപിക്കും. ഇവ സ്ഥാപിക്കേണ്ട സ്ഥലങ്ങൾ നഗരസഭ, പൊലീസ്, ദേവസ്വം അധികൃതരുടെ സംയുക്ത പരിശോധന നടത്തി തീരുമാനിക്കും.കെഎസ്ആർടിസി, റയിൽവേ സ്റ്റേഷൻ എന്നീ സ്ഥലങ്ങൾ കൃത്യമായ ശുചീകരണം നഗരസഭ ഉറപ്പാക്കണം.
കടവുകളിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്ന നടപടി ഒഴിവാക്കുന്നതിനായി എല്ലാ ഭാഷയിലും അറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണം. അയ്യപ്പഭക്തർ ആറാട്ട് കടവിൽ ഉപേക്ഷിക്കുന്ന വസ്ത്രങ്ങൾ നീക്കം ചെയ്യുന്നതിന് ഏജൻസിയെ നിയമിച്ച് ശുചീകരണത്തിന് പ്രത്യേക സംവിധാനം നഗരസഭയും ദേവസ്വം ബോർഡും ഒരുക്കും.
എല്ലാ കടവുകളിലും പ്രധാനപ്പെട്ട പാതയോരങ്ങളിലും മിനി മാക്സ് ലൈറ്റുകൾ, വഴിവിളക്കുകൾ എന്നിവ സ്ഥാപിക്കുന്നതിന് കെഎസ്ഇബി, നഗരസഭ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.
കെഎസ്ആർടിസി ചെങ്ങന്നൂർ ഡിപ്പോയിൽ സൗകര്യപ്രദമായ സ്ഥലത്ത് തീർത്ഥാടകർക്ക് ഷെഡ്ഡ് നിർമ്മിക്കുന്നതിനും, വർക്ക് ഷോപ്പിന്റെ താഴത്തെ നിലയിൽ വിരിവെക്കുന്നതിനും വിശ്രമിക്കുന്നതിനും സൗകര്യമൊരുക്കാനും തീരുമാനിച്ചു. ഒപ്പം കാത്തിരുപ്പു കേന്ദ്രത്തിൻ്റെ നിർമ്മാണം അതിവേഗം പൂർത്തീകരിക്കും. ഇതിനായി പൊതുമരാമത്ത് , കെഎസ്ആർടിസി വകുപ്പുകളെ ചുമതലപ്പെടുത്തി.
കെഎസ്ആർടിസി ജീവനക്കാർക്ക് താമസിക്കുന്നതിന് റസ്റ്റ് ഹൗസിൽ മുറികൾ ഏർപ്പെടുത്തും.എക്സ് സർവ്വീസ് വിശ്രമ കേന്ദ്രത്തിലെ മുറികൾ അയ്യപ്പ ഭക്തർക്കായി തുറന്നു നൽകുന്നതിന് ആർഡിഒയെ ചുമതലപ്പെടുത്തി.
തീർത്ഥാടകർക്ക് റയിൽവേ സ്റ്റേഷനിൽ വൃത്തിയായ അടിസ്ഥാന സൗകര്യങ്ങളും ശുചിമുറി സൗകര്യങ്ങളും ഒരുക്കണം. റയിൽവേ സ്റ്റേഷനും പരിസരവും വൃത്തിയാക്കണം. മണ്ഡലകാലത്ത് നഗരസഭ റയിൽവേ സ്റ്റേഷനിൽ ഒരുക്കുന്ന വിവിധ കൗണ്ടറുകൾ തയ്യാറാക്കുന്നതിലേക്ക് സ്പോൺസർമാരുടെ വിവരങ്ങൾ അടങ്ങിയ ബോർഡ് പ്രദർ ശിപ്പിക്കുന്നതിന് ആർഡിഒ ഓഫീസുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കും.
എല്ലാ ട്രയിനുകൾക്കും സ്റ്റോപ്പ് അനുവദിക്കുന്നതിനും കോട്ടയം വരെയുള്ള ട്രെയിനുകൾ കൊല്ലത്തേക്കോ, തിരുവനന്തപുരത്തേക്കോ നീട്ടുന്നതിനും നടപടി സ്വീകരിക്കാൻ റെയിൽവേയോട് ആവശ്യപ്പെടും.
ഭക്ഷണ വില, സാധനങ്ങളുടെ വില, വാഹന വാടക, ഭക്ഷണ മെനു എന്നിവ നിശ്ചയിക്കുന്നതിന് ഫുഡ് ആൻഡ് സേഫ്റ്റി, നഗരസഭ, ആരോഗ്യ വകുപ്പ്, പൊതുവിതരണം, ആർടിഒ ഉദ്യോഗസ്ഥരുടെ യോഗം ആർഡിഒ വിളിച്ചു ചേർക്കും.വഴിയോര കച്ചവടം മെയിൻ റോഡിൽ നിരോധിക്കും. ഇവർക്ക് കച്ചവടത്തിനായി പ്രത്യേക റോഡ് കണ്ടെത്തി നൽകും. കച്ചവടക്കാർക്ക് ആവശ്യമായ രേഖകൾ സഹിതമുള്ള രജിസ്ട്രേഷൻ നൽകാൻ നഗരസഭ, പൊലീസ്, ലേബർ വകുപ്പുകൾ നടപടി സ്വീകരിക്കും.
ചെങ്ങന്നൂർ നഗരത്തിലെ റോഡിൻ്റെ വശങ്ങളിലെ അനധികൃത പാർക്കിങ് ഒഴിവാക്കും.ആയുർവേദ ആശുപത്രിയുടെ നിർമ്മാണം അടിയന്തിരമായി പൂർത്തിയാക്കും.ഹോട്ടലുകളിൽ പരിശോധന നടത്തുന്നതിന് ഫുഡ് സേഫ്റ്റി, ലീഗൽ മെട്രേളജി, റവന്യൂ, പൊലീസ് സംയുക്ത സ്ക്വാഡ് രൂപ വത്കരിക്കും. ചെങ്ങന്നൂർ നഗരസഭയ്ക്ക് മുൻ കാലങ്ങളിലെ പോലെ തന്നെ തീർത്ഥാടന സൗകര്യം ഒരുക്കുന്നതിനും ശുചീകരണത്തിനുമായി 25 ലക്ഷം രൂപ അനുവദിക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.യോഗത്തിൽ ചെങ്ങന്നൂർ നഗരസഭാധ്യക്ഷ ശോഭ വർഗീസ്,വൈസ് ചെയർമാൻ ഷിബു രാജൻ, തിരുവിതാംകൂർ ദേവസ്വം ബോർഡംഗം അഡ്വ. പി ഡി സന്തോഷ് കുമാർ, വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.