ഭിന്നശേഷി അധ്യാപക നിയമനം : എയ്ഡഡ് സ്‌കൂൾ മാനേജ്മെന്റുമായി ഉദ്യോഗസ്ഥർ ചർച്ച നടത്തി

എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി നിയമനം സംബന്ധിച്ച് വിവിധ എയ്ഡഡ് സ്‌കൂൾ മാനേജ്മന്റ് അസ്സോസിയേഷനുകളുമായി കഴിഞ്ഞ ദിവസം പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ ചർച്ച നടത്തിയാതായി പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരത്ത ഔദ്യോഗിക വസതിയിൽ വിളിച്ചുച്ചേർത്ത വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഹൈക്കോടതിയും സുപ്രീംകോടതിയും പുറപ്പെടുവിച്ച ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് ആർ.പി.ഡബ്ല്യൂ.ഡി. ആക്ടിലെ വ്യവസ്ഥകൾക്ക് അനുസൃതമായി സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി വിഭാഗത്തിലുള്ളവരെ നിയമിക്കുന്നത് സംബന്ധിച്ചു സർക്കാർ തുടർ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു പോരുന്നത്. ഭിന്നശേഷി വിഭാഗത്തിലുള്ള ഉദ്യോഗാർഥികളുടെ നിയമനം മൂലം മറ്റു നിയമനങ്ങൾ തടസ്സം കൂടാതെ നടത്തുന്നതിനുള്ള നടപടികളും ഹൈക്കോടതിയുടെ ഉത്തരവുകളുടെ അടിസ്ഥാനത്തിൽ സർക്കാർ സ്വീകരിച്ചു വരുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ ഓരോ എയ്ഡഡ് സ്‌കൂളിലും ഭിന്നശേഷി നിയമനം പൂർണമായും പാലിക്കപ്പെടുന്നതുവരെ 2018 നവംബർ 18നും 2021 നവംബർ 8നും ഇടയിലെ ഒഴിവുകളിൽ നിയമിക്കപ്പെട്ട ജീവനക്കാർക്ക് ശമ്പള സ്‌കെയിലിൽ പ്രൊവിഷണലായും 2021 നവംബർ 8 ന് ശേഷം ഉണ്ടായ ഒഴിവുകളിൽ നിയമിക്കപ്പെട്ടവർക്ക് ദിവസ വേതന അടിസ്ഥാനത്തിലും നിയമനം നൽകുന്നതിനുമാണ് കോടതി നിർദേശിച്ചത്.
ഭിന്നശേഷി വിഭാഗം ഉദ്യോഗാർഥിയെ ലഭ്യമാക്കി ബാക്ക് ലോഗ് പരിഹരിച്ച് മാനേജർ നിയമിക്കുകയും, ടി ഉദ്യോഗാർത്ഥിക്ക് അംഗീകാരം ലഭിക്കുകയും ചെയ്യുന്ന മുറയ്ക്കോ, ആർ.പി.ഡബ്ല്യൂ.ഡി ആക്ട് രണ്ടായിരത്തി പതിനാറ് സെക്ഷൻ മുപ്പത്തി നാലിൽ രണ്ട് പ്രകാരം നടപടികൾ പൂർത്തീകരിക്കുന്ന മുറയ്ക്കോ പ്രസ്തുത കാറ്റഗറിയിൽ പ്രൊവിഷണലായി തുടരുന്ന മറ്റ് നിയമനങ്ങൾ, നിയമന തീയതി മുതൽ വിദ്യാഭ്യാസ ഓഫീസർ പരിശോധിച്ച് റഗുലറൈസ് ചെയ്യാവുന്നതാണ്.
പ്രൊവിഷണൽ/ദിവസ വേതന അടിസ്ഥാനത്തിൽ നിയമിച്ച ജീവനക്കാർക്ക് ചട്ടപ്രകാരം സാധ്യമായ എല്ലാ ആനുകൂല്യങ്ങളും നൽകുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ട്. പ്രൊവിഷണലായി ശമ്പള സ്‌കെയിലിൽ നിയമനാംഗീകാരം ലഭിച്ച ജിവനക്കാർക്ക് പെൻ നമ്പർ അനുവദിക്കുന്നതിനും, കെ.എസ്.ഇ.പി.എഫ്. അംഗത്വം ഗ്രൂപ്പ് ഇൻഷുറൻസിൽ അംഗത്വം നൽകുന്നതിനും 2024 ഏപ്രിൽ 3 ൽ ഉത്തരവായിട്ടുണ്ട്.
താത്കാലിക നിയമന ലഭിച്ച ജീവനക്കാർക്ക് അതേ മാനേജ്മെന്റിന് കീഴിലുള്ള മറ്റ് സ്‌കൂളുകളിലെ വ്യവസ്ഥാപിത ഒഴിവുകളിലേക്ക് നിലവിലുള്ള രീതിയിൽ തന്നെ തുടരുമെന്ന വ്യവസ്ഥയിൽ സ്ഥലംമാറ്റം അനുവദിക്കാവുന്നതാണ് എന്ന് സർക്കാർ നിർദേശിച്ചിട്ടുണ്ട്. പ്രൊവിഷണലായി നിയമനാംഗീകാരം ലഭിച്ച ജീവനക്കാരുള്ള സ്‌കൂളുകളിൽ/അതത് മാനേജ്മെന്റിൽ ഉയർന്ന തസ്തികകളിൽ ഒഴിവുണ്ടാകമ്പോൾ സീനിയോറിറ്റി അനുസരിച്ച് പ്രൊവിഷണലായി നിയമനാംഗീകാരം ലഭിച്ചവരാണ് അർഹരാകുന്നതെങ്കിൽ അവർക്ക് ഉയർന്ന തസ്തികകളിൽ ചട്ടം 43 ൽ പ്രൊമോഷന് അവകാശം ഉള്ളതായി കണക്കാക്കി പ്രൊവിഷണലായി നിയമനാംഗീകാരവും തസ്തികയിലെ ശമ്പളവും അനുവദിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
ശമ്പള സ്‌കെയിലിൽ പ്രൊവിഷണലായി നിയമനാംഗീകാരം ലഭിച്ച അദ്ധ്യാപകർക്ക് കെ.ഇ.ആർ-ൽ നിഷ്‌കർഷിച്ചിട്ടുള്ള വ്യവസ്ഥകൾ പ്രകാരം അവധി ആനുകൂല്യങ്ങൾ നൽകുന്നതിനും സർക്കാർ 2025 സെപ്തംബർ 12 ലെ കത്ത് പ്രകാരം നിർദ്ദേശം നൽകിയിട്ടുണ്ട്.സമാനമായ രീതിയിൽ ദിവസവേതന അടിസ്ഥാനത്തിൽ നിയമിച്ചവർക്കും ഈ ആനുകൂല്യം നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
നായർ സർവ്വീസ് സൊസൈറ്റി സുപ്രീംകോടതി മുമ്പാകെ ഫയൽ ചെയ്ത ഹർജിയിൽ 2025 മാർച്ച് 4 ൽ പുറപ്പെടുവിച്ച വിധിന്യായത്തിൽ ഭിന്നശേഷിക്കാർക്ക് സംവരണം ചെയ്തിട്ടുള്ള സീറ്റുകൾ ഒഴിച്ച് മറ്റ് ഒഴിവുകളിൽ നിയമനങ്ങൾ നടത്തുന്നതിനായി നൽകിയിട്ടുള്ള അനുമതി നായർ സർവ്വീസ് സൊസൈറ്റി മാനേജ്മെന്റിന്റെ കീഴിലുള്ള എയ്ഡഡ് സ്‌കൂളുകൾക്ക് മാത്രമാണ് ബാധകം എന്നാണ് സർക്കാരിന് ലഭിച്ച നിയമോപദേശം. ആയതനുസരിച്ചാണ് സർക്കാർ തുടർ നടപടികൾ സ്വീകരിച്ചു വരുന്നത്.
സുപ്രീം കോടതിയുടെ വിധിപ്രകാരം ഭിന്നശേഷി സംവരണം സംബന്ധിച്ച് നിയമനങ്ങൾ സമയബന്ധിതമായി നടത്തുന്നതിനും കാലതാമസം ഒഴിവാക്കുന്നതിനും ജില്ലാതല സമിതികൾ രൂപീകരിച്ചിട്ടുണ്ട്. ഇനിമേൽ എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ചിൽ നിന്ന് ഭിന്നശേഷി വിഭാഗത്തിലുള്ള ഉദ്യോഗാർഥികളുടെ പട്ടിക ലഭ്യമാക്കി ജില്ലാതല സമിതികളാണ് സ്‌കൂൾ മാനേജമെന്റുകൾക്കു, അവർ ആവശ്യപ്പെടുന്ന ഭിന്നശേഷി വിഭാഗത്തിലെ ഉദ്യോഗാർഥിയെ നിയമനത്തിനായി നൽകുന്നത്.
ജില്ലാതല സമിതി മുഖേനയുള്ള ആദ്യത്തെ നിയമന പ്രക്രിയ ഒക്ടോബർ 25 നകം പൂർത്തിയാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ജില്ലാതല സമിതി മുഖേനയുള്ള നിയമന പ്രക്രിയ ആവശ്യമെങ്കിൽ വർഷത്തിൽ രണ്ട് തവണ നടത്താൻ ഉദ്ദേശിക്കുന്നുണ്ട്. പ്രസ്തുത സമിതി പരിശോധിക്കുന്ന അപേക്ഷകൾക്ക് ശേഷവും നിലനിൽക്കുന്ന പരാതികൾ പരിശോധിക്കുന്നതിന് സംസ്ഥാനതലത്തിൽ നവംബർ 10 നകം അദാലത്ത് സംഘടിപ്പിക്കും. അദാലത്തിലേക്കുള്ള അപേക്ഷകൾ ഒക്ടോബർ 30 നകം സംസ്ഥാനതല സമിതിയുടെ കൺവീനറായ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് സമർപ്പിക്കണം.
സമന്വയ റോസ്റ്റർ പ്രകാരം ഏകദേശം ഏഴായിരം ഒഴിവുകൾ എങ്കിലും ഭിന്നശേഷി നിയമനത്തിനു മാനേജർമാർ മാറ്റിവെക്കേണ്ടതാണ്. എന്നാൽ ആയിരത്തി നാന്നൂറ് ഒഴിവുകൾ മാത്രമാണ് നിലവിൽ നിയമനത്തിനായി മാനേജർമാർ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിലൂടെ ഭിന്നശേഷി സംവരണം അട്ടിമറിക്കുന്ന തരത്തിലുള്ള നിലപാടാണ് കുറച്ച് മാനേജർമാർ ചെയ്യുന്നത്. ഒഴിവ് റിപ്പോർട്ട് ചെയ്യുന്ന സ്‌ക്കൂളുകളിൽ മാത്രം ഭിന്നശേഷി ഉദ്യോഗാർത്ഥികളെ നിയമിക്കുകയും, ഒഴിവ് റിപ്പോർട്ട് ചെയ്യാതെ കാത്തിരുന്ന് ഭാവിയിൽ നോൺ അവയിലബിലിറ്റി സർട്ടിഫിക്കറ്റ് വാങ്ങി പുറത്ത് നിന്നും മറ്റ് നിയമനം നടത്താം എന്ന അവസ്ഥ ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.