ആര്‍മി റിക്രൂട്ട്‌മെന്റ് റാലി പുരോഗമിക്കുന്നു;മൂന്നാംദിനം 715 ഉദ്യോഗാര്‍ഥികള്‍ പങ്കെടുത്തു

post

ഇടുക്കി നെടുങ്കണ്ടം പഞ്ചായത്ത് സിന്തറ്റിക് സ്റ്റേഡിയത്തില്‍ പുരോഗമിക്കുന്ന ആര്‍മി റിക്രൂട്ട്‌മെന്റ് റാലിയുടെ മൂന്നാം ദിനം കായികക്ഷമതാ പരീക്ഷയില്‍ 715 ഉദ്യോഗാര്‍ഥികള്‍ പങ്കെടുത്തു. കൊല്ലം ജില്ലയില്‍ നിന്ന് ജനറല്‍ ഡ്യൂട്ടി വിഭാഗത്തിലെ 715 ഉദ്യോഗാര്‍ഥികളാണ് മൂന്നാം ദിനത്തില്‍ കായിക ക്ഷമതാ പരീക്ഷയില്‍ പങ്കെടുത്തത്. ഇതോടെ ഏഴ് ജില്ലകളില്‍ നിന്നുള്ള ജനറല്‍ ഡ്യൂട്ടി വിഭാഗം കായിക ക്ഷമതാ പരീക്ഷ പൂര്‍ത്തിയായി. സെപ്റ്റംബര്‍ 10 ന് ആരംഭിച്ച ആര്‍മി റിക്രൂട്ട്‌മെന്റ് റാലി 16 ന് സമാപിക്കും.

രാവിലെ നാല് മണിക്ക് അഡ്മിറ്റ് കാര്‍ഡ് പരിശോധനക്ക് ശേഷം അഞ്ച് മണിക്ക് കായികക്ഷമതാ പരീക്ഷ ആരംഭിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ എഴ് ജില്ലകളിലെ ഉദ്യോഗാര്‍ഥികള്‍ക്കായാണ് ആര്‍മി റിക്രൂട്ട്‌മെന്റ് റാലി നടത്തുന്നത്.  

1600 മീറ്റര്‍ റണ്‍ റേസ്, സിഗ് സാഗ് ബാലന്‍സ്, പുള്‍ അപ്‌സ്, 9 ഫീറ്റ് ഡിച്ച് തുടങ്ങി നാലിനം കായിക ക്ഷമത പരീക്ഷയും ശാരീരിക അളവ് പരിശോധനയുമാണ് നടക്കുന്നത്. ഇവയ്ക്ക് പുറമെ സര്‍ട്ടിഫിക്കറ്റ് പരിശോധനയും മെഡിക്കല്‍ പരിശോധനയും റിക്രൂട്ട്‌മെന്റ് റാലിയുടെ ഭാഗമായി നടത്തുന്നുണ്ട്. 120 ആര്‍മി ഉദ്യോഗസ്ഥര്‍ക്കാണ് റിക്രൂട്ട്‌മെന്റ് റാലിയുടെ നടത്തിപ്പ് ചുമതല. 


ഏഴ് ജില്ലകളില്‍ നിന്നായി 3102 ഉദ്യോഗാര്‍ഥികളാണ് റിക്രൂട്ട്‌മെന്റ് റാലിയില്‍ പങ്കെടുക്കുന്നത്. എഴുത്ത് പരീക്ഷ വിജയിച്ച് റാങ്ക് ലിസ്റ്റില്‍ ഇടം നേടിയ ഉദ്യോഗാര്‍ഥികളാണ് കായിക ക്ഷമതാ പരീക്ഷയില്‍ 

പങ്കെടുക്കുന്നത്. നെടുങ്കണ്ടം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് കരസേന ഉദ്യോഗസ്ഥര്‍ക്കുള്ള താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. നെടുങ്കണ്ടം, രാമക്കല്‍മേട് പ്രദേശങ്ങളിലാണ് ഉദ്യോഗാര്‍ഥികള്‍ക്കായുള്ള താമസ സൗകര്യം ഒരുക്കിയിട്ടുള്ളത്. വിവിധ ജില്ലകളില്‍ നിന്നും എത്തുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് വേണ്ടി കെഎസ്ആര്‍ടിസി അധിക സര്‍വീസുകള്‍ നടത്തുന്നുണ്ട്. 

പഞ്ചായത്ത്, പൊതുമരാമത്ത്, ആരോഗ്യം, പൊലീസ് തുടങ്ങി വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് റാലിക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയത്. കുടുംബശ്രീയുടെ സഹകരണത്തോടെ നടത്തുന്ന ഭക്ഷണശാലകളില്‍ നിന്നും മിതമായ നിരക്കില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് ഭക്ഷണം ലഭ്യമാകും. കൂടാതെ നെടുങ്കണ്ടത്തെ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും മിതമായ നിരക്കില്‍ ഭക്ഷണവും താമസ സൗകര്യവും ഉറപ്പാക്കിയിട്ടുണ്ട്.

ആരോഗ്യപരമായ അവശത നേരിടുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് പ്രാഥമിക ശ്രുശ്രൂഷ നല്‍കാന്‍ മെഡിക്കല്‍ ടീം സജ്ജമാണ്. അടിയന്തര സേവനത്തിന് ആംബുലന്‍സ് സേവനവും സജ്ജീകരിച്ചിട്ടുണ്ട്. 

പൊലീസിനാണ് നഗരത്തിലെ ഗതാഗത നിയന്ത്രണത്തിന്റെ ചുമതല. 40 ല്‍ അധികം പോലീസ് ഉദ്യോഗസ്ഥരാണ് റിക്രൂട്ട്‌മെന്റ് റാലിക്ക് സേവനം നല്‍കി രംഗത്തുള്ളത്. സ്റ്റേഡിയത്തിനുള്ളിലെ നിയന്ത്രണങ്ങള്‍ക്ക് 20 പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.

സെപ്റ്റംബർ 13ന് ഏഴ് ജില്ലകളില്‍ നിന്നായി ടെക്‌നിക്കല്‍ സ്റ്റാഫ് വിഭാഗത്തില്‍ 843 പേര്‍ റിക്രൂട്ട്‌മെന്റ് റാലിയില്‍ പങ്കെടുക്കും. 14 ന് 13ാം തീയതി (ശനി) യിലെ ഫിസിക്കല്‍ ടെസ്റ്റില്‍ പങ്കെടുത്ത് വിജയിച്ചവര്‍ക്ക് മെഡിക്കല്‍ ടെസ്റ്റ് നടത്തും. തിങ്കളാഴ്ച ജനറല്‍ ഡ്യൂട്ടിക്കുള്ള ഉദ്യോഗാര്‍ഥികളില്‍ നിന്നും പാരാറെജിമെന്റിലേക്ക് പോകാന്‍ താത്പര്യമുള്ളവര്‍ക്ക് 5 കി.മീ റണ്‍റേസ് നടത്തും. 16 ന് (ചൊവ്വാഴ്ച ) റിക്രൂട്ട്‌മെന്റ് റാലി പായ്ക്കപ്പ് ചെയ്യും. 

 ഉദ്യോഗാര്‍ഥികളുടെ ശ്രദ്ധയ്ക്ക്

റാലിയില്‍ പങ്കെടുക്കുന്ന ഉദ്യോഗാര്‍ഥികള്‍ പുലര്‍ച്ചെ 4 മണിക്ക് പഞ്ചായത്ത് ടൗണ്‍ ഹാളില്‍ എത്തിച്ചേരണം. അഡ്മിറ്റ് കാര്‍ഡ് സ്‌കാന്‍ ചെയ്തതിന് ശേഷം 100 പേരുടെ ബാച്ചുകളായി തിരിച്ച് നെടുങ്കണ്ടം സിന്തറ്റിക് ഗ്രൗണ്ടില്‍ പ്രവേശിപ്പിക്കും. രാവിലെ 5 ന് ഫിസിക്കല്‍ ടെസ്റ്റ് ആരംഭിക്കും. 

ഫിസിക്കല്‍ ടെസ്റ്റില്‍ വിജയിക്കുന്നവര്‍ക്ക് മെഡിക്കല്‍ ടെസ്റ്റും നടത്തും.ഉദ്യോഗാര്‍ഥികള്‍ക്കായി കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസ് നടത്തുന്നുണ്ട്.

റിക്രൂട്ട്‌മെന്റ് റാലിയില്‍ പങ്കെടുക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് രാമക്കല്‍മേട്, നെടുങ്കണ്ടം, കട്ടപ്പന എന്നിവിടങ്ങളിലെ സ്വകാര്യ റിസോര്‍ട്ടുകളില്‍ ന്യായമായ നിരക്കില്‍ താമസ സൗകര്യം ലഭ്യമാകും. രാമക്കല്‍മേട് താമസ സൗകര്യം ആവശ്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് 9526836718, 9447232276 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.