ലഹരിപരിശോധന ഉപകരണം സോടാക്സ അനലൈസർ പോലീസ് സേനക്ക് കൈമാറി

ലഹരി നിശ്ശബ്ദ പകർച്ചവ്യാധി; ഇതിനെതിരെ സമൂഹം ഒറ്റക്കെട്ടാവണം: ഡിജിപി
റോട്ടറിക്ലബ്, വോക്കരൂ ഫൗണ്ടേഷൻ എന്നിവ സംയുകതമായി ലഹരിപരിശോധന ഉപകരണം സോടാക്സ അനലൈസർ പോലീസ് സേനക്ക് കൈമാറി. രാജ്യമൊട്ടാകെ പടരുന്ന നിശ്ശബ്ദ പകർച്ചവ്യാധിയാണ് ലഹരിയെന്നും ഇതിനെ സമൂഹം ഒറ്റക്കെട്ടായി നേരിടണമെന്നും ചടങ്ങ് ഉദ്‌ഘാടനം ചെയ്ത് സംസാരിക്കവേ സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖരൻ പറഞ്ഞു.
രാജ്യത്തിന്റെ സുരക്ഷയെത്തന്നെ ദോഷകരമായി ബാധിക്കുന്നതാണ് ലഹരി ശൃംഖല. ഇതിന്റെ കണ്ണി മുറിക്കുന്നതിന് പോലീസ് സേനക്കൊപ്പം സമൂഹത്തിന്റെ എല്ലാ തട്ടിലുമുള്ളവരും ഒത്തുചേരണം. ഈ വർഷം ഇതുവരെ 25,000 ലഹരി കേസുകളാണ് സംസ്ഥാനത്ത് പിടികൂടിയത്. സിന്തറ്റിക് ലഹരിയുടെ വ്യാപനം യുവതലമുറയെ കാർന്നു തിന്നുന്നു. ഇവയുടെ ഉപയോഗം തിരിച്ചറിയുന്നതിന് അത്യാധുനിക സാങ്കേതിക വിദ്യകൾ വേണ്ടിവരും. ആധുനിക ഉപകരണങ്ങൾ നൽകി റോട്ടറി ക്ളബ് ,വോക്കരൂ എന്നിവ ലഹരിക്കെതിരായ പോരാട്ടത്തിൽ പോലീസിനൊപ്പം ചേരുന്നത് നല്ല മാതൃകയാണെന്നും ഡിജിപി പറഞ്ഞു.
വോക്കരൂ ഫൌണ്ടേഷൻ എം.ഡി വി.നൗഷാദ് സോടാക്സ അനലൈസർ ഡിജിപിക്ക് കൈമാറി. സിന്തറ്റിക് ലഹരി ഉൾപ്പെടെയുള്ള എല്ലാ ലഹരി വസ്തുക്കളുടെയും ഉപയോഗം ഉമിനീർ പരിശോധനയിലൂടെ തിരിച്ചറിയാൻ കഴിയുന്ന ഉപകരണമാണ് സോടാക്സ അനലൈസർ. റോട്ടറി ഇന്റർനാഷണൽ ഡിസ്ട്രിക്ട് ഗവർണർ ബിജോഷ് മാനുവൽ അധ്യക്ഷത വഹിച്ചു. വോക്കരൂ ഫൗണ്ടേഷൻ ചെയർമാൻ വി. നൗഷാദ് മുഖ്യാതിഥിയായി. നോർത്ത് സോൺ ഐജിപി രാജ്പാൽ മീണ, കണ്ണൂർ റേഞ്ച് ഡിഐജി ജിഎച്ച് യതീഷ് ചന്ദ്ര,സിറ്റി പോലീസ് കമ്മീഷണർ പി. നിധിൻ രാജ് എന്നിവർ വിശിഷ്ടാതിഥികളായി. അഡിഷണൽ സൂപ്രണ്ട് ഓഫ് പോലീസ് സജീഷ് വാഴലപ്പിള്ളി, തലശ്ശേരി എഎസ് പി പി.ബി. കിരൺ, കണ്ണൂർ സിറ്റി എസിപി പ്രദീപൻ കണ്ണിപൊയിൽ, നാർകോട്ടിക് സെൽ എസിപി പി. രാജേഷ്, റോട്ടറി ഭാരവാഹികളായ സുരേഷ് മാത്യു, ജിഗീഷ് നാരായൺ, ഉപന്ദ്ര ഷേണോയ്, സുഹാസ് വേലാണ്ടി, സഞ്ജയ് ആറാട്ട് പൂവാടൻ എന്നിവർ സംസാരിച്ചു.