ഉപരാഷ്ട്രപതി ജഗദീപ് ധൻകറിനു ഹൃദ്യമായ സ്വീകരണം

post

രണ്ടുദിവസത്തെ സന്ദർശനത്തിന് എത്തിയ ഉപരാഷ്ട്രപതി ജഗദീപ് ധൻകറിന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഹൃദ്യമായ സ്വീകരണം. ഭാര്യ ഡോ. സുധേഷ് ധൻകറിനൊപ്പം വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ എത്തിയ ഉപരാഷ്ട്രപതിയെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. കുടുംബാംഗങ്ങളായ ആഭാ വാജ്പയ്, കാർത്തികേയ് വാജ്പയ് എന്നിവരും ഒപ്പം ഉണ്ടായിരുന്നു.

വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്, അഡ്വ. ഹാരിസ് ബീരാൻ എംപി, ചീഫ് സെക്രട്ടറി ഡോ എ ജയതിലക്, ഡിജിപി റവാഡ എ ചന്ദ്രശേഖർ, ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ്‌, റൂറൽ എസ് പി എം ഹേമലത, സിയാൽ മാനേജിംഗ് ഡയറക്ടർ എസ് സുഹാസ്, സ്റ്റേറ്റ് പ്രോട്ടോകോൾ ഓഫീസർ എം എസ് ഹരികൃഷ്ണൻ തുടങ്ങിയവരും സ്വീകരിക്കാൻ എത്തിയിരുന്നു.

തുടർന്ന് കൊച്ചി നാവികസേനാ വിമാനത്താവളത്തിലേക്ക് തിരിച്ച ഉപരാഷ്ട്രപതി ഇന്ന്‌ രാത്രി ബോൾഗാട്ടി ഗ്രാൻഡ് ഹയാത്തിൽ തങ്ങും. തിങ്കളാഴ്ച രാവിലെ ഗുരുവായൂർ ക്ഷേത്രദർശനത്തിനായി തൃശൂരിലേക്ക് തിരിക്കും. തുടർന്ന് കളമശേരിയിൽ തിരിച്ചെത്തുന്ന അദ്ദേഹം 10.55 നു നാഷനൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിൽ (നുവാൽസ്) വിദ്യാർഥികളും അധ്യാപകരുമായി ആശയ വിനിമയം നടത്തും. ഉച്ചകഴിഞ്ഞ് 12.35 ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ഉപരാഷ്ട്രപതി ഡൽഹിക്ക് മടങ്ങും.