ടൗൺഷിപ്പ് നിർമ്മാണം: വീടുകൾ ഡിസംബറിൽ പൂർത്തീകരിക്കും

കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ മുണ്ടക്കൈ-ചൂരൽമല ദുരന്ത അതിജീവിതർക്കായി നിർമ്മിക്കുന്ന ടൗൺഷിപ്പിലെ വീടുകളുടെ നിർമ്മാണം ഡിസംബറോടെ പൂർത്തീകരിക്കുമെന്ന് റവന്യൂ-ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ. എൽസ്റ്റണിലെ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ടൗൺഷിപ്പിൽ ഒരുക്കുന്ന 410 വീടുകളിലായി 1662 ലധികം ആളുകൾക്കാണ് തണലൊരുങ്ങുന്നത്. ഇതിൽ 140 വീടുകൾക്ക് ഏഴ് സെന്റ് വീതമുള്ള അതിർത്തി നിശ്ചയിച്ചു. 51 വീടുകളുടെ അടിത്തറയും 54 വീടുകളുടെ ഡൈനാമിക് കോണപെനട്രേഷൻ ടെസ്റ്റും 41 വീടുകളുടെ പ്ലെയിൻ സിമന്റ് കോൺക്രീറ്റും പൂർത്തിയാക്കി. 19 വീടുകൾക്കായുള്ള ഫൗണ്ടേഷൻ പ്രവർത്തികൾ പുരോഗമിക്കുകയാണ്. രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ സ്ഥലമൊരുക്കൽ വേഗത്തിൽ പുരോഗമിക്കുന്നുണ്ട്. പ്രതികൂല കാലാവസ്ഥയായതിനാൽ മാതൃക വീടിന്റെ നിർമ്മാണം ജൂലൈയോടെ പൂർത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു. നിർമ്മാണ പ്രവർത്തനങ്ങൾക്കായി 110 തൊഴിലാളികളാണ് നിലവിൽ എൽസ്റ്റണിൽ തൊഴിൽ ചെയ്യുന്നത്, പ്രവർത്തികൾ വേഗത്തിലാക്കാൻ വരും ദിവസങ്ങളിൽ കൂടുതൽ തൊഴിലാളികളുടെ സേവനം ഉറപ്പാക്കും.
അഞ്ച് സോണുകളിലായി 410 വീടുകളാണ് ടൗൺഷിപ്പിൽ നിർമ്മിക്കുന്നത്. ആദ്യ സോണിൽ 140, രണ്ടാം സോണിൽ 51, മൂന്നാം സോണിൽ 55, നാലാം സോണിൽ 51, അഞ്ചാം സോണിൽ 113 വീടുകളാണുള്ളത്. ജൂലൈയിൽ മൂന്ന് സോണുകളിലെയും പ്രവർത്തികൾ ഒരുമിച്ചാരംഭിക്കാൻ നടപടികൾ സ്വീകരിക്കും. വീടുകളുടെ നിർമ്മാണം പൂർത്തിയായതിനുശേഷമാണ് ടൗൺഷിപ്പിലെ മറ്റു അടിസ്ഥാന സൗകര്യങ്ങളുടെ പ്രവർത്തികൾ ആരംഭിക്കുക. ടൗൺഷിപ്പ് ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടാത്ത പടവെട്ടിക്കുന്നിലെ ആളുകളുടെ ആവശ്യം പരിശോധിക്കുമെന്നും ദുരന്തബാധിതരെ സർക്കാർ കൈവിടില്ലെന്നും മന്ത്രി പറഞ്ഞു. ദുരന്തബാധിതർക്ക് വീട് നിർമ്മിക്കാനുള്ള പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എടുത്തിട്ടില്ലെന്നും വീട് നിർമ്മാണത്തിനുള്ള തുക സൂക്ഷിക്കാൻ പ്രത്യേക ബാങ്ക് അക്കൗണ്ട് ആരംഭിച്ചതായും മന്ത്രി പറഞ്ഞു. ഇത് പരിശോധിക്കാൻ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, സ്‌പോൺസർമാരുടെ പ്രതിനിധി എന്നിവർ ഉൾപ്പെട്ട സമിതി പ്രവർത്തിക്കുന്നുണ്ട്. സമിതിയുടെ നേതൃത്വത്തിൽ യോഗങ്ങൾ ചേർന്ന് സുതാര്യത ഉറപ്പാക്കും. ഇത് സംബന്ധിച്ച് ആർക്കും കൃത്യമായ പരിശോധന നടത്താം.
ടൗൺഷിപ്പ് പൂർത്തീകരിക്കുമ്പോൾ ബോർഡ് സ്ഥാപിച്ച് സ്‌പോൺസർമാരുടെ പൂർണ്ണമായ വിവരങ്ങൾ പ്രദർശിപ്പിക്കും. ജീവനോപാധിയായി നൽകുന്ന 300 രൂപ ദിവസ വേതന ബത്തയ്ക്ക് അർഹരായ എല്ലാവർക്കും വിതരണം ചെയ്യും. എല്ലാവർക്കും കൂട്ടായ്മയോടെ താമസിക്കാനാണ് എൽസ്റ്റണിൽ സർക്കാർ സ്ഥലം കണ്ടെത്തിയത്. സന്നദ്ധ സംഘടനകൾ വീട് നിർമ്മിച്ചു നൽകുമെന്ന വ്യവസ്ഥയിൽ സർക്കാറിൽ നിന്നും സാമ്പത്തിക സഹായം ലഭിച്ചവർ സംഘടനകൾ ലഭ്യമാക്കുന്ന ഭൂമിക്ക് കൃതൃമായ രേഖകൾ ഉറപ്പാക്കണം. ജില്ലയിലെ അധിക ഭൂമിയും ഭൂപരിഷ്‌കരണ നിയമം 12 (3) പ്രകാരം തോട്ടംമേഖലയായി ലഭിച്ചവയാണ്. ഇത്തരം ഭൂമിയുടെ തുടരംഗീകാരം ലഭ്യമാക്കാൻ റവന്യൂ വകുപ്പിന് സാധ്യമല്ലെന്നും പ്ലാന്റേഷൻ ഭൂമി മുറിച്ച് വിൽപന ചെയ്യുന്നതിൽ നിയമ വ്യവസ്ഥയുണ്ടെന്നും മന്ത്രി അറിയിച്ചു. എൽസ്റ്റൺ എസ്റ്റേറ്റിൽ നടന്ന വാർത്താസമ്മേളനത്തിൽ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ, എ.ഡി.എം കെ ദേവകി, സബ് കളക്ടർ മിസാൽ സാഗർ ഭരത്, അസിസ്റ്റന്റ് കളക്ടർ പി.പി അർച്ചന എന്നിവർ പങ്കെടുത്തു.