ജില്ലാ കോടതി സമുച്ചയം; നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തി

കൊല്ലം കോടതി സമുച്ചയത്തിന്റെ നിർമാണ പ്രവർത്തികൾ ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ വിലയിരുത്തി. നിർമാണ പ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ആകുമെന്ന് മന്ത്രി പറഞ്ഞു. പുരോഗതി വേഗത്തിലാക്കാൻ ബന്ധപ്പെട്ടവർക്ക് അദ്ദേഹം നിർദ്ദേശം നൽകി. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനും സ്ഥല പരിമിതിയുടെ പ്രശ്‌നങ്ങൾ പരിഹരിക്കാനും പുതിയ കോടതി സമുച്ചയം സഹായകമാകും.
100 കോടിയിലധികംരൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി 2026 മാർച്ചിനുള്ളിൽ പൂർത്തീകരിക്കുമെന്നാണ് പ്രതീക്ഷ. പുതുതായി വരുന്ന കോടതികളും സമുച്ചയത്തിൽ പ്രവർത്തിക്കും. നാല് നിലകളിലായി ഉയരുന്ന കെട്ടിടത്തിൽ 17 കോടതികളും 25 അനുബന്ധ ഓഫീസുകളും ഉണ്ടാകും. കോടതി ഹാൾ, ചേംബർ ഏരിയ, വെയിറ്റിങ് എരിയ, ഓഫീസ് ഹാൾ എന്നിവയാണ് നിർമിക്കുന്നത്.
എം മുകേഷ് എം എൽ എ, ഡെപ്യൂട്ടി മേയർ എസ് ജയൻ, നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ എ കെ സവാദ്, എ ഡി എം ജി നിർമ്മൽ കുമാർ, ബാർ അസോസിയേഷൻ ഭാരവാഹികൾ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.