അവശ്യസാധനങ്ങള്‍ക്ക് അമിതവില: ആറ് താലൂക്കുകളിലും സ്‌ക്വാഡ് രൂപീകരിച്ചു

post

പത്തനംതിട്ട: കോവിഡ് 19മായി ബന്ധപ്പെട്ട് ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ വിവിധ ഭാഗങ്ങളിലായി അവശ്യസാധനങ്ങള്‍ക്കും മറ്റും അമിതവില ഈടാക്കുന്നത് കണ്ടെത്തി തടയാന്‍ സ്‌ക്വാഡുകളെ രൂപീകരിച്ചു. അവശ്യസാധനങ്ങള്‍ക്ക് അമിത വില ഈടാക്കുന്നെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടര്‍ പി. ബി. നൂഹിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണു തീരുമാനം.

ആറു താലൂക്കുകളിലായി ലീഗല്‍ മെട്രോളജി, ഫുഡ് ആന്‍ഡ് സേഫ്റ്റി, സിവില്‍ സപ്ലൈസ്, റവന്യൂ, ആരോഗ്യം എന്നീ വകുപ്പുകള്‍ സംയോജിച്ച് നടത്തുന്ന സ്‌ക്വാഡ് എല്ലാ ദിവസവങ്ങളിലും പരിശോധന നടത്തി റിപ്പോര്‍ട്ട് ജില്ലാ ഭരണകൂടത്തിന് സമര്‍പ്പിക്കും. അമിത വില ഈടാക്കുന്നവര്‍ക്കെതിരേ കേസ് ഫയല്‍ ചെയ്യും. പിഴയും ഈടാക്കുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. മൂന്നു ദിവസം ഇടവിട്ട് എ.ഡി.എമ്മിന്റെ നേതൃത്വത്തില്‍ ജില്ലാതല ഉദ്യോഗസ്ഥരുമായി യോഗം ചേരാനും തീരുമാനമായി.

എ.ഡി.എം. അലക്സ് പി. തോമസ്, ദുരന്തനിവാരണ ഡെപ്യൂട്ടി കളക്ടര്‍ ബി. രാധാകൃഷ്ണന്‍, ജില്ലാ സപ്ലൈ ഓഫീസര്‍ എം. എസ്. ബീന, ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്‍ട്രോളര്‍ ബി. ഐ. സൈലാസ്, ഫുഡ് ആന്‍ഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണര്‍ ബി. മധുസൂദനന്‍, നോഡല്‍ ഫുഡ് ആന്‍ഡ് സേഫ്റ്റി ഓഫീസര്‍ ജി. രഘുനാഥക്കുറുപ്പ്, ഫുഡ് ആന്‍ഡ് സേഫ്റ്റി ഉദ്യോഗസ്ഥരായ എസ്. പ്രശാന്ത്, നീതു രവികുമാര്‍, പ്രശാന്ത് കുമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.