ജനങ്ങള്‍ക്ക് ആശ്വാസമായി ഹോര്‍ട്ടികോര്‍പ്പ്; പഴം, പച്ചക്കറികള്‍ കുറഞ്ഞ നിരക്കില്‍

post

പത്തനംതിട്ട : ലോക് ഡൗണിനെ തുടര്‍ന്ന് പൊതുവിപണിയില്‍ പഴം, പച്ചക്കറി വില ഉയരുന്ന സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ക്ക് ആശ്വാസവുമായി ഹോര്‍ട്ടികോര്‍പ്പ്. നാട്ടിലെ കര്‍ഷകര്‍ ഉല്പാദിപ്പിച്ച മുഴുവന്‍ പച്ചക്കറികളും പഴവര്‍ഗങ്ങളും ഹോര്‍ട്ടികോര്‍പ്പ് സംഭരിച്ച് വിപണിയില്‍ വില കുറച്ച് വില്‍ക്കുകയും ചെയ്യുന്നു.

ജില്ലയില്‍ അടൂര്‍ പഴകുളത്തെ ഹോര്‍ട്ടികോര്‍പ്പിന്റെ ഡിപ്പോയില്‍ പച്ചക്കറികളും പഴവര്‍ഗങ്ങളും വാങ്ങാന്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഇലന്തൂര്‍, ചിറ്റാര്‍, സീതത്തോട്, ഐരൂര്‍, വി എഫ് പി സി കെ യുടെ ചന്തകള്‍ എന്നിവിടങ്ങളില്‍ നിന്നാണു പച്ചക്കറിയും മറ്റും സംഭരിക്കുന്നത്. ഇതിനുപുറമേ വെണ്‍മണി, താഴേക്കര, ചെറായനാട്, മാംമ്പ്രപ്പാടം എന്നിവിടങ്ങളില്‍ നിന്നു പച്ചക്കറികളും പഴവര്‍ഗങ്ങളും സംഭരിച്ചു. മൂന്നാര്‍ വട്ടവട, കാന്തല്ലൂര്‍ എന്നിവിടങ്ങളില്‍ നിന്നു കാരറ്റ്, കാബേജ്, പാലക്കാട് മുതലമടയില്‍ നിന്നു സിന്ദൂരം, ബംഗരപ്പള്ളി മാങ്ങകള്‍ എന്നിവയും സംഭരിച്ചിട്ടുണ്ട്. 

ജില്ലയില്‍ ഇതുവരെ അതിഥി തൊഴിലാളി ക്യാമ്പുകളിലേക്ക് 10157 കിലോഗ്രാം പച്ചക്കറി, കമ്യൂണിറ്റി കിച്ചണിലേക്ക് 250 കിലോഗ്രാം പച്ചക്കറി, ജില്ലയിലെ സോഷ്യല്‍ സര്‍വീസ് സൊസൈറ്റികളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 78 സ്ഥാപനങ്ങള്‍ക്കായി മൂന്നര ടണ്‍ പച്ചക്കറിയും വിതരണം ചെയ്തതായി ഹോര്‍ട്ടികോര്‍പ്പ് ജില്ലാ മാനേജര്‍ എം.സജിനി അറിയിച്ചു.