അഹമ്മദാബാദ് വിമാനദുരന്തം: രഞ്ജിതയുടെ ഭൗതികശരീരം നാട്ടിലെത്തിച്ചു; സംസ്‌കാരം വൈകിട്ട്

അഹമ്മദാബാദിൽ വിമാന ദുരന്തത്തിൽ മരിച്ച മലയാളി നഴ്സ് പത്തനംതിട്ട പുല്ലാട് സ്വദേശിനിയായ രഞ്ജിത ജി നായരുടെ ഭൗതികശരീരം നാട്ടിലെത്തിച്ചു. രാവിലെ 7.15ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം സംസ്ഥാന സർക്കാരിനു വേണ്ടി മന്ത്രിമാരായ വി. ശിവൻകുട്ടി, ജി.ആർ. അനിൽ എന്നിവർ ഏറ്റുവാങ്ങി ആദരമർപ്പിച്ചു. സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, തുടങ്ങിയവർ വിമാനത്താവളത്തിൽ അന്തിമോപചാരമർപ്പിച്ചു. നോർക്കയ്ക്കു വേണ്ടി പ്രോജക്ട് മാനേജർ ആർ.എം. ഫിറോസ് ഷാ പുഷ്പചക്രം സമർപ്പിച്ചു. വിവിധ രാഷ്ട്രീയ സാമൂഹിക പ്രവർത്തകരും വിമാനത്താവളത്തിൽ അന്തിമോപചാരം അർപ്പിക്കാനെത്തിയിരുന്നു.
തുടർന്നു സ്വദേശമായ പത്തനംതിട്ട പുല്ലാട്ടേക്കു കൊണ്ടുപോയി. സഹോദരൻ രതീഷും ബന്ധു ഉണ്ണിക്കൃഷ്ണനും ഭൗതികശരീരത്തെ അനുഗമിച്ചു. പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്‌കൂളിൽ പൊതുദർശനത്തിന് വച്ചപ്പോൾ സംസ്ഥാന സർക്കാരിനു വേണ്ടി മന്ത്രി വി.എൻ വാസവൻ അന്ത്യോപചാരം അർപ്പിച്ചു. മാത്യു ടി.തോമസ് എം എൽ എ ഉൾപ്പെടെയുളളവരും അന്തിമോപചാരം അർപ്പിച്ചു. നാട്ടിൽ നിന്നും ലണ്ടനിലേക്കു മടങ്ങവേയാണ് രഞ്ജിത സഞ്ചരിച്ചിരുന്ന വിമാനം ജൂൺ 12ന് അപകടത്തിൽപ്പെട്ടത്.