തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് 335 കോടി രൂപകൂടി അനുവദിച്ചു

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് 335 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. സാമൂഹികാരോഗ്യ കേന്ദ്രങ്ങളുടെയും കുടുംബാരോഗ്യ കേന്ദ്രങ്ങളുടെയും അർബൻ ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററുകളുടെയും പ്രവർത്തനങ്ങൾ ശാക്തീകരിക്കുന്നതിന് ധന കമീഷൻ ശുപാർശയിലുള്ള ഗ്രാന്റാണ് അനുവദിച്ചത്.
പഞ്ചായത്തുകളുടെ ചുമതലയിലുള്ള സാമൂഹികാരോഗ്യ കേന്ദ്രങ്ങൾക്കും, കുടുംബാരോഗ്യ കേന്ദ്രങ്ങൾക്കുമായി 199 കോടി രൂപയുണ്ട്. അർബൻ ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററുകൾക്കായി 136 കോടി രൂപയും ലഭ്യമാക്കി.
ഈ സാമ്പത്തിക ഇതിനകം 4386 കോടി രുപയാണ് തദ്ദേശ സ്ഥാപനങ്ങൾക്കായി സർക്കാർ അനുവദിച്ചത്. വികസന ഫണ്ടിന്റെ ഒന്നാം ഗഡുവായി 2150 കോടി രൂപ, ഉപാധിരഹിത ഫണ്ട് 78 കോടി രൂപ, മെയിന്റനൻസ് ഫണ്ടിന്റെ ആദ്യഗഡു 1396 കോടി രൂപ, ജനറൽ പർപ്പസ് ഫണ്ടിന്റെ രണ്ടു ഗഡുക്കൾ 427 കോടി രൂപയും നേരത്തെ നൽകിയിരുന്നു.