വീണാജോര്‍ജ് എം.എല്‍.എയുടെ 'അമ്മയും കുഞ്ഞും' വാട്സ്ആപ്പ് ഗ്രൂപ്പ്

post

പത്തനംതിട്ട : സ്ത്രീകള്‍ പൊതുവേ ടെന്‍ഷനിലാക്കുന്ന സമയമാണു ഗര്‍ഭകാലം. അതിനിടെ കോവിഡ്ഭീതി ചിലരെയെങ്കിലും കൂടുതല്‍ മാനസിക പിരിമുറുക്കത്തിലാക്കുന്നുണ്ട്. അത്തരക്കാരുടെ സംഘര്‍ഷങ്ങള്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ആറന്മുള നിയോജകമണ്ഡലത്തില്‍ വീണാ ജോര്‍ജ് എം.എല്‍.എയുടെ നേതൃത്വത്തില്‍  ആരംഭിച്ച 'അമ്മയും കുഞ്ഞും' എന്ന വാട്സ്ആപ്പ് ഗ്രൂപ്പ് ശ്രദ്ധേയമാകുകയാണ്. അമ്മയും കുഞ്ഞും വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ ഗര്‍ഭിണികളുടെ എല്ലാത്തരം പ്രശ്നങ്ങള്‍ക്കും പരിപാഹം കണ്ടെത്താന്‍ കഴിയുന്നതായി വീണാ ജോര്‍ജ് എം.എല്‍.എ പറഞ്ഞു.

കഴിഞ്ഞ ദിവസം പത്തനംതിട്ട നഗരസഭയിലെ ഫാത്തിമ എന്ന യുവതി ഗ്രൂപ്പിലൂടെ തനിക്ക് ചെറുതായി ബ്ലീഡിംഗ് ഉണ്ടെന്നും എന്ത് ചെയ്യണമെന്നും ചോദിച്ച് മെസേജ് അയച്ചതിന് ഗ്രൂപ്പിലെ ഡോക്ടര്‍മാര്‍ വേഗംതന്നെ ഹോസ്പിറ്റലില്‍ എത്താന്‍ നിര്‍ദേശിച്ചിരുന്നു. വിവരങ്ങള്‍ വിളിച്ച് അന്വേഷിച്ച എം.എല്‍.എയോട്  ഫാത്തിമയുടെ ഭര്‍ത്താവ് അഷറഫ് ആണ് സംസാരിച്ചത്. ഫാത്തിമ ആശുപത്രിയില്‍ ആണെന്നും ഡ്രിപ്പ് ഇട്ട് കിടക്കുകയാണെന്നും മറുപടികിട്ടി. കൂടുതല്‍ അന്വേഷിച്ചപ്പോള്‍ പ്രായമായ മാതാപിതാക്കളും രണ്ടു ചെറിയ കുട്ടികളുമുള്ള ഫാത്തിമയുടെ വീട് കുറച്ച് ഉയര്‍ന്ന പ്രദേശത്താണെന്നും വെള്ളത്തിനു ക്ഷാമമായതിനാല്‍ ഇവരുടെ ബന്ധുവിന്റെ വീട്ടിലെത്തിയാണു തുണി അലക്കുകയും കുളിക്കുകയും ഒക്കെ ചെയ്യുന്നതെന്നും അറിഞ്ഞു. അതോടെ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ സേവനസന്നദ്ധരായി രാപകലില്ലാതെ പ്രവര്‍ത്തിച്ചുവരുന്ന ഫയര്‍ഫോഴ്സിന്റെ സഹായം തേടുകയായിരുന്നു എം.എല്‍.എ. അന്ന് വൈകിട്ടോടെ ഫയര്‍ ഫോഴ്സ്  സ്റ്റേഷന്‍ ഓഫീസര്‍ വിനോദ്കുമാറിന്റെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്സ് സംഘം ഫാത്തിമയുടെ വീട്ടിലെത്തുകയും 5000 ലിറ്റര്‍ വെള്ളം ഇവരുടെ ടാങ്കുകളില്‍ നിറച്ച് നല്‍കുകയും ചെയ്തു. 

എംഎല്‍എ, ഡോക്ടര്‍മാര്‍, കൗണ്‍സിലേഴ്സ്, ഗര്‍ഭിണികള്‍ അടങ്ങിയ വിവിധ ഗ്രൂപ്പാണ് അമ്മയും കുഞ്ഞും വാട്സ്ആപ്പ് ഗ്രൂപ്പ്. ഗര്‍ഭിണികളുടെ എല്ലാത്തരം സംശയങ്ങള്‍ക്കും ബന്ധപ്പെട്ട ഡോക്ടര്‍മാര്‍ ഗ്രൂപ്പിലൂടെ മറുപടിപറയുന്നുണ്ട്. ഈ വാട്സ്ആപ്പ് കൂട്ടായ്മകള്‍ വഴി ആശയവിനിമയവും ഗര്‍ഭിണികള്‍ക്കുള്ള ബുദ്ധിമുട്ടുകളും പരിഹരിക്കുന്നതിനും ഏതു സമയത്തും അവര്‍ക്ക് ആശുപത്രിയിലും മറ്റുമായി പോകേണ്ടതായി വരുമ്പോള്‍ വാഹനസൗകര്യം ഉള്‍പ്പെടെ ഒരുക്കി നല്‍കുന്നുമുണ്ട് എം.എല്‍.എയുടെ നേതൃത്വത്തില്‍.