വിജ്ഞാന കേരളം കണ്ണൂരിൽ; മെഗാ തൊഴിൽമേള മന്ത്രി ഉദ്ഘാടനം ചെയ്തു

post

തൊഴിൽ മേഖലയിലും തൊഴിൽ സംസ്‌കാരത്തിലും പൊളിച്ചെഴുത്ത് ലക്ഷ്യം: മന്ത്രി കെ.എൻ ബാലഗോപാൽ

കേരളത്തിൽ നിന്നുള്ള മനുഷ്യവിഭവ ശേഷി വിദേശ രാജ്യങ്ങളിലേക്ക് ഒഴുകുന്ന രീതിക്ക് മാറ്റം വരുത്തുന്നതിനായി തൊഴിൽ മേഖലയിലും തൊഴിൽ സംസ്‌കാരത്തിലും ഒരു പൊളിച്ചെഴുത്താണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി കണ്ണൂർ ഗവ എഞ്ചിനീയറിങ് കോളേജിൽ സംഘടിപ്പിച്ച മെഗാ തൊഴിൽമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കേരളത്തിൽ നിന്നുള്ള മനുഷ്യശേഷി വിദേശ രാജ്യങ്ങളിലേക്ക് ഒഴുകുന്ന രീതിക്ക് മാറ്റം വരുത്തുന്നതിനായി ഏറ്റവും മികച്ച സംവിധാനങ്ങൾ ഒരുക്കുന്നതിനുള്ള ജനകീയ പ്രവർത്തനമാണ് വിജ്ഞാന കേരളം നടത്തുന്നത്. ഐടി മേഖലയിലും വിദേശരാജ്യങ്ങളിലെ ബഹുരാഷ്ട്ര കമ്പനികളിലുമുള്ള ജോലികൾ നമ്മുടെ നാട്ടിൻപുറത്തെ സ്ഥാപനങ്ങളിൽ ഇരുന്ന് ചെയ്യാൻ കഴിയുന്നതിനാവശ്യമായ അടിസ്ഥാന വികസന പ്രവർത്തനങ്ങൾ കിഫ്ബി വഴി സർക്കാർ നടത്തുകയാണ്. തൊഴിൽ മേളകൾ പോലെയുള്ള പദ്ധതികളിലൂടെ ഉദ്യോഗാർഥികൾക്കും തൊഴിൽ ദാതാക്കൾക്കും ഒന്നിച്ചു വരാനുള്ള പ്രതലം സൃഷ്ടിക്കുകയാണ് വിജ്ഞാന കേരളം. അതാത് മേഖലകളിൽ സൂക്ഷ്മ അതിസൂക്ഷ്മ സംരംഭങ്ങൾക്ക് ഉദ്യോഗാർഥികളെ ലഭ്യമാക്കുന്നതിന് കുടുംബശ്രീ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തും. ആഗസ്റ്റ് 29, 30 തീയ്യതികളിൽ ആഗോള സമ്മിറ്റും സംഘടിപ്പിക്കും. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കെ ഡിസ്‌ക് മുഖേന ആധുനിക സാങ്കേതിക ഉപകരണങ്ങൾ സ്ഥാപിക്കുക, അവസാന വർഷ വിദ്യാർഥികൾക്ക് നൈപുണ്യ വികസനത്തിനായി സ്‌കിൽ സെന്ററുകളിലൂടെ പരിശീലനം നൽകി പഠനം പൂർത്തിയാക്കി ഇറങ്ങുന്ന രണ്ടുലക്ഷം പേർക്ക് തൊഴിൽ നൽകുക എന്നിവയാണ് വിജ്ഞാന കേരളപദ്ധതിയുടെ മറ്റൊരു ലക്ഷ്യം. പ്രാദേശിക തലത്തിൽ ഐ ടി പാർക്കുകൾ, പരമ്പരാഗത തൊഴിൽ മേഖലയുടെ ആധുനികവത്കരണം, അടിസ്ഥാന മേഖലയുടെ വികസനം എന്നിവയിലൂടെ സംസ്ഥാനത്തിന്റെ തൊഴിൽ സംസ്‌കാരം തന്നെ ഒൻപത് വർഷം കൊണ്ട് സർക്കാർ മാറ്റിയെടുത്തുവെന്നും മന്ത്രി പറഞ്ഞു.

സമൂഹത്തിൽ സാമ്പത്തികമായി ഏറ്റവും പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങൾ കൂടി ഉന്നത വിദ്യാഭ്യാസം നേടുന്നതിനാൽ കേരളത്തിൽ തൊഴിലന്വേഷകർ കൂടുതലാണെന്നത് നാടിന് അഭിമാനകരമാണെന്ന് എം.വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.

ഈ സർക്കാർ അധികാരമേറ്റ ശേഷം ഏഴ് ലക്ഷം പേർക്ക് തൊഴിൽ നൽകാനായതിനൊപ്പം 35,000 ലധികം സംരംഭകരുമുണ്ടായി. മാത്രമല്ല അതിദാരിദ്ര്യം അവസാനിപ്പിക്കുന്ന ആദ്യ സംസ്ഥാനമാവുകയാണ് കേരളം. കിഫ്ബി അടിസ്ഥാനമാക്കി ഒമ്പത് വർഷത്തിൽ 90,000 കോടിയിലേറെ രൂപയുടെ പശ്ചാത്തല വികസനങ്ങളാണ് കേരളത്തിൽ ഒരുക്കിയത്. ഇന്ത്യക്കെന്നല്ല ലോകത്തിന് തന്നെ മാതൃകയാക്കാവുന്ന ബദലായി നാട് മാറുന്നത് ഇങ്ങനെയാണ്. വിജ്ഞാന സമൂഹവും വിജ്ഞാന സമ്പദ് വ്യവസ്ഥയുമാണ് കേരളം ആഗ്രഹിക്കുന്നത്. ഇതിനായി പഠനത്തിനൊപ്പം നൈപുണ്യ പരിശീലനവും നൽകുകയാണ്. അക്കൂട്ടത്തിൽ പ്രധാനപ്പെട്ട ചുവട് വെയ്പാണ് ജില്ലകളിൽ സംഘടിപ്പിക്കുന്ന തൊഴിൽ മേഖലകളിലൂടെ സാധ്യമാക്കുന്നതെന്നും എം എൽ എ പറഞ്ഞു

ഈ വർഷം ഓണത്തിനു മുമ്പ് 20,000 പേർക്കും വർഷാവസാനത്തോടെ അഞ്ച് ലക്ഷം പേർക്കും തൊഴിൽ നൽകുക എന്നതാണ് വിജ്ഞാന കേരളം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ആമുഖ അവതരണത്തിൽ വിജ്ഞാനകേരളം അഡൈ്വസർ ഡോ. ടി എം തോമസ് ഐസക് പറഞ്ഞു. മെഗാ തൊഴിൽ മേളയിൽ കുറഞ്ഞത് 5000 പേരെങ്കിലും ജോലിയിൽ പ്രവേശിക്കാനോ ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടാനോ സാധ്യതയുണ്ട്. ബാക്കിയുള്ള ഉദ്യോഗാർഥികളെ അടുത്ത അവസരത്തിൽ തൊഴിൽ നേടാൻ പ്രാപ്തരാക്കുക എന്നതും സർക്കാർ ലക്ഷ്യമിടുന്നുണ്ട്. അതിനായി വിവിധ തലങ്ങളിൽ പരിശീലനവും നൽകും. കേവലം ബിരുദം നേടുന്നതിനുമപ്പുറം തൊഴിൽ ചെയ്യാനുള്ള പ്രാവീണ്യവും നേടാൻ കോളജുകളിലും പരിശീലന പരിപാടികൾ സംഘടിപ്പിക്കും. തൊഴിൽ അന്വേഷകരായ എല്ലാവരെയും സഹായിക്കാൻ സർക്കാർ ഒപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബൗദ്ധികമായ കരുത്തിന് പ്രായോഗിക പരിജ്ഞാനം നൽകുകയും തൊഴിൽ നേടുന്നതിനുള്ള അവസരം സൃഷ്ടിക്കുകയാണ് സർക്കാർ തൊഴിൽ മേളയിലൂടെ ചെയ്യുന്നതെന്ന് മുഖ്യപ്രഭാഷണം നടത്തിയ രജിസ്ട്രേഷൻ, പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു.

ചടങ്ങിൽ മരിയൻ അപ്പാരൽ ഉടമ സജിൻ 700 വനിതകൾക്കുള്ള ജോബ് ഓഫർ ലെറ്റർ ധനമന്ത്രി കെ. എൻ. ബാലഗോപാലിന് കൈമാറി. തിരുവനന്തപുരം ആസ്ഥാനമായ ഒറൈസസ് ഇന്ത്യ മേധാവി വിജേഷ് വേണുഗോപാൽ 25 പേർക്ക് നിയമനം നൽകുന്ന ഉത്തരവ് ഉദ്യോഗാർഥികൾക്ക് കൈമാറി. എം എൽ എ മാരായ ടി ഐ മധുസൂദനൻ, കെ വി സുമേഷ്, എം വിജിൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ കെ രത്നകുമാരി, ജില്ലാ കലക്ടർ അരുൺ കെ വിജയൻ, ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ, ആന്തൂർ നഗരസഭാ ചെയർമാൻ പി മുകുന്ദൻ, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രമീള, പഞ്ചായത്ത് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എം ശ്രീധരൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, മുൻ എം പി കെ കെ രാഗേഷ്, കെ ഡിസ്‌ക് മെംബർ സെക്രട്ടറി ഡോ പി വി ഉണ്ണികൃഷ്ണൻ, കെ ഡിസ്‌ക് കൺസൾട്ടന്റ് കോർഡിനേറ്റർ ഡോ പി സരിൻ, വിജ്ഞാനകേരളം ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ഡോ എം സുർജിത്, തൊഴിൽ മേള ജനറൽ കൺവീനർ ടി കെ ഗോവിന്ദൻ, എൻജിനീയറിങ് കോളേജ് പ്രിൻസിപ്പൽ ഡോ സി ശ്രീകുമാർ എന്നിവർ സംസാരിച്ചു.