മുരിക്കാട്ടുകുടി ട്രൈബല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വിവിധ പദ്ധതികൾ ഉദ്‌ഘാടനം ചെയ്തു

ഇടുക്കി മുരിക്കാട്ടുകുടി ഗവണ്‍മെന്റ് ട്രൈബല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിർവഹിച്ചു.ക്രീയേറ്റീവ് കോര്‍ണറിന്റെയും മീഡിയാ ക്ലബിന്റെയും നവീകരിച്ച മൈതാനത്തിന്റെയും ഉദ്ഘാടനമാണ് മന്ത്രി നിര്‍വഹിച്ചത്. കൂട്ടം ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഒന്ന് മുതല്‍ ഏഴാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു.
പാഠ്യവിഷയങ്ങള്‍ക്കൊപ്പം പാഠ്യേതര വിഷയത്തിലും പ്രാവീണ്യം നല്‍കുന്ന തൊഴിലധിഷ്ടിത വിദ്യാദ്യാസത്തിന് പ്രാധാന്യം നല്‍കിയാണ് സര്‍ക്കാര്‍ നൂതന പദ്ധതികള്‍ നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു .മുരിക്കാട്ടുകുടി സര്‍ക്കാര്‍ സ്‌കൂളില്‍ ഫുട്ബോള്‍ മൈതാനം നിര്‍മ്മിക്കുന്നതിന് എംഎല്‍എഫണ്ടില്‍ നിന്ന് മൂന്ന് ലക്ഷം രൂപ അനുവദിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
മുരിക്കാട്ടുകുടി ഗവണ്‍മെന്റ് ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാകുന്നേല്‍ അധ്യക്ഷത വഹിച്ചു. കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. ഇടുക്കി പ്രസ് ക്ലബ് പ്രസിഡന്റ് വിനോദ് കണ്ണോളില്‍, പ്രസ് ക്ലബ് സെക്രട്ടറി ജെയിസ് വാട്ടപ്പിള്ളില്‍, ത്രിതല പഞ്ചായത്തംഗങ്ങളായ തങ്കമണി സുരേന്ദ്രന്‍, റോയ് എവറസ്റ്റ്, കട്ടപ്പന ബിആര്‍സി ബ്ലോക്ക് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ കെ.ആര്‍ ഷാജി മോന്‍, പി. ടി. എ പ്രസിഡന്റ് പ്രിന്‍സ് മറ്റപ്പള്ളി, കൂട്ടം ചാരിറ്റബിള്‍ സൊസൈറ്റി ഡയറക്ടര്‍ അഷറഫ് ആലങ്ങാട്, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കെ.എല്‍ സുരേഷ് കൃഷ്ണന്‍, ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഇന്‍ ചാര്‍ജ് ഷിനു മാനുവല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ക്രീയേറ്റീവ് കോര്‍ണര്‍
സമഗ്ര ശിക്ഷാ കേരളം കുസാറ്റുമായി സഹകരിച്ച് ആരംഭിച്ച പദ്ധതിയുടെ ഭാഗമായി അഞ്ചാം ക്ലാസ് മുതല്‍ ഏഴാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കാണ് ക്രിയേറ്റീവ് കോര്‍ണര്‍ പദ്ധതി നടപ്പാക്കുന്നത്. വിദ്യാര്‍ഥികള്‍ക്ക് കൃഷി, പ്ലംബിങ്, വയറിംഗ്, തയ്യല്‍ തുടങ്ങിയ വിവിധ മേഖലകള്‍ പരിചയപ്പെടാനും തൊഴിലധിഷ്ഠിത പഠനത്തിനും പദ്ധതി അവസരം നല്‍കുന്നു. പദ്ധതിക്കായി ഗ്യാസ് സ്റ്റൗ, പ്രഷര്‍ കുക്കര്‍, തയ്യല്‍ മെഷീന്‍, വിവിധങ്ങളായ കാര്‍ഷിക ഉപകരണങ്ങള്‍, വയറിംഗ് - പ്ലംബിംഗ് ഉപകരണങ്ങള്‍, സ്റ്റിച്ചിംഗ് മെറ്റിരിയല്‍സ്, പാത്രങ്ങള്‍ എന്നിവയും ക്രിയേറ്റീവ് കോര്‍ണറില്‍ സജ്ജീകരിച്ചിട്ടുണ്ട്. മൂന്നര ലക്ഷം രൂപയാണ് പദ്ധതിക്കായി അനുവദിച്ചിട്ടുള്ളത്.
മീഡിയാ ക്ലബ്
ഇടുക്കി പ്രസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന മാധ്യമ ബോധവല്‍കരണ, പരിശീലന പദ്ധതിയാണ് മീഡിയ ക്ലബ്ബ്. അക്കാദമിക വിദ്യാഭ്യാസത്തിനൊപ്പം അനുദിനം മാറുന്ന പുതിയ കാലത്തോട് സംവദിക്കാന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ തുടക്കം കുറിച്ച ആശയമാണിത്. മാധ്യമ പ്രവര്‍ത്തനത്തില്‍ താത്പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് മാധ്യമപ്രവര്‍ത്തനത്തില്‍ ക്ലാസ് നല്‍കും. വാര്‍ത്ത എഴുത്ത്, ഫോട്ടോ ജേണലിസം, വീഡിയോഗ്രാഫി, ന്യൂ മീഡിയ, സോഷ്യല്‍ മീഡിയ തുടങ്ങി വിവിധ വിഷയങ്ങളാണ് സിലബസിലുള്ളത്.
സ്‌കൂള്‍ മൈതാനം
മുരിക്കാട്ടുകുടി സര്‍ക്കാര്‍ സ്‌കൂളിലെ സ്‌ക്കൂള്‍ ഗ്രൗണ്ട് ഫുട്ബോള്‍ മൈതാനമാക്കി മാറ്റുന്നതിന് എം എല്‍ എ ഫണ്ടില്‍ നിന്ന് മൂന്ന് ലക്ഷം രൂപ അനുവദിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ ഉറപ്പു നല്‍കി. മലയോര ഹൈവേ പൂര്‍ത്തിയാകുന്നതോടെ ഹൈവേയോട് ചേര്‍ന്നുള്ള സ്‌കൂള്‍ മൈതാനം സംരക്ഷണ ഭിത്തി നിര്‍മ്മിച്ച് മികച്ചതാക്കുമെന്നും മന്ത്രി പറഞ്ഞു.