കരിയില കത്തിക്കുന്നത് കുറയ്ക്കാൻ കളക്ടറേറ്റിൽ പോർട്ടബിൾ സംഭരണി

post

ഉണങ്ങിയ ഇല കത്തിക്കുന്നത് കുറയ്ക്കാന്‍ പോര്‍ട്ടബിള്‍ കരിയില സംഭരണിയുമായി പത്തനംതിട്ട നഗരസഭ.

കരിയില കത്തിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് പരിഹാരമായാണ് കളക്ടറേറ്റ് അങ്കണത്തില്‍  കരിയില സംഭരണി സ്ഥാപിച്ചത്. നഗരസഭയുടെ ഓഫീസ് മാലിന്യ സംസ്‌കരണ പദ്ധതിയായ ഫുഡ് സ്‌കേപിംങ്ങിന്റെ രണ്ടാംഘട്ടത്തിലാണ് സംഭരണി ഒരുക്കിയത്. മാലിന്യങ്ങള്‍ കുറയ്ക്കുന്നതിനൊപ്പം പുനരുപയോഗം സാധ്യമാക്കുന്ന സംസ്‌കരണ പദ്ധതിയാണ് ഫുഡ്സ്‌കേപ്പിങ്. സംഭരണിയുടെ പ്രവര്‍ത്തനോദ്ഘാടനം നഗരസഭ ചെയര്‍മാന്‍ അഡ്വ ടി സക്കീര്‍ ഹുസൈന്‍ നിര്‍വഹിച്ചു. ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ മുഖ്യാതിഥിയായി. കരിയില സംഭരണിയിലൂടെ കമ്പോസ്റ്റ് നിര്‍മാണവും ലക്ഷ്യമിടുന്നു.  കൊഴിഞ്ഞു വീഴുന്ന ഇലകള്‍ ദിവസേന സംഭരണിയില്‍ ശേഖരിക്കും. വേനലില്‍ ഉണക്കി കമ്പോസ്റ്റിംഗ് യൂണിറ്റിലേക്ക് മാറ്റും. ഇതിലേക്ക് ജൈവമാലിന്യ സംസ്‌കരണത്തിന് സൂക്ഷ്മ ജീവാണുക്കളെ ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത ഇനോക്കുലം ചേര്‍ത്താല്‍ 30 ദിവസത്തിനുള്ളില്‍ കമ്പോസ്റ്റ് തയ്യാറാകും. ലഭിക്കുന്ന വളം പദ്ധതിയുടെ ഭാഗമായ പച്ചക്കറി തോട്ടത്തില്‍ ഉപയോഗിക്കാം. പരിസ്ഥിതി സൗഹൃദ സംവിധാനമായ സംഭരണി മഴക്കാലത്ത് ഇലകളില്‍ കീടങ്ങള്‍ വളരുന്നത് തടയാനും സഹായിക്കും.

ഐഎസിആര്‍ കൃഷി വിജ്ഞാന കേന്ദ്രമാണ് സംഭരണി ഒരുക്കിയത്. നഗരസഭ ഹരിതകര്‍മ്മസേനക്കാണ് പരിപാലന ചുമതല.