കാട്ടാനക്കൂട്ടത്തെ വനത്തിലേക്ക് അയയ്ക്കുന്നതിനുള്ള ദൗത്യം ആരംഭിച്ചു

post

പത്തനംതിട്ട കോന്നി കുളത്തുമണ്‍ ജനവാസമേഖലയില്‍ ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ വനത്തിലേക്ക് അയയ്ക്കുന്നതിനുള്ള നടപടിക്ക് തുടക്കമായി. വനംവകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലില്‍ കാട്ടാനക്കൂട്ടത്തെ കമ്പകത്തുംപച്ചയില്‍ കണ്ടെത്തി. റാപിഡ് റെസ്പോണ്‍സ് ടീം, വനംവകുപ്പ് ജീവനക്കാരും നാട്ടുകാരുമാണ് തിരച്ചിലില്‍ ഏര്‍പ്പെട്ടത്. കാട്ടാനക്കൂട്ടത്തെ കണ്ടെത്താന്‍ സംഘം മൂന്നായി തിരിഞ്ഞാണ് അന്വേഷണം നടത്തിയത്. ആനക്കൂട്ടത്തിന്റെ സഞ്ചാരപാത കണ്ടെത്തി സുരക്ഷിതമായി വനത്തിലേക്ക് അയയയ്ക്കുകയാണ് ദൗത്യം. ഡ്രോണ്‍ സംവിധാനവും ഉപയോഗിച്ചു. ആനകളെ ഉള്‍ക്കാട്ടിലേക്ക് കയറ്റി വിടുന്നതിന് പമ്പ് ആക്ഷന്‍ ഗണ്‍  കരുതിയിട്ടുണ്ട്. സംഘത്തിന് വേണ്ട നിര്‍ദേശം നല്‍കുന്നതിന് വനത്തിന് പുറത്ത് ടീമുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ കോന്നി വനം ഡിവിഷനിലെ ജനവാസമേഖലയില്‍ കാട്ടനക്കൂട്ടം ഇറങ്ങി നാശനഷ്ടം ഉണ്ടാക്കിയിരുന്നു.

കലഞ്ഞൂര്‍, അരുവാപ്പുലം, മലയാലപ്പുഴ പഞ്ചായത്തുകളിലെ കാട്ടാനശല്യം നേരിടുന്നതിനായി അഡ്വ.കെ യു ജനീഷ്‌കുമാര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ കലക്ടറേറ്റില്‍ നടന്ന യോഗത്തെ തുടര്‍ന്നാണ് ഡ്രൈവ് സംഘടിപ്പിച്ചത്.

ആനകളെ ഉള്‍ക്കാട്ടില്‍ എത്തിച്ചതിനുശേഷം പ്രദേശത്ത് സോളാര്‍ ഫെന്‍സിംഗ്  സ്ഥാപിക്കാനും കുളത്തുമണ്‍ കേന്ദ്രീകരിച്ച് വന സംരക്ഷണ സമിതി രൂപീകരിക്കുന്നതിനും യോഗം തീരുമാനിച്ചിരുന്നു. കല്ലേലി റോഡില്‍ ഫോറസ്റ്റ് പെട്രോളിങ് ഏര്‍പ്പെടുത്തുന്നതിനും വട്ടത്തറ, മുക്കുഴി, പുതുക്കുളം പ്രദേശങ്ങളില്‍ ഫോറസ്റ്റ് ക്യാമ്പ് ഷെഡ് സ്ഥാപിക്കുന്നതിനും സോളാര്‍ ഫെന്‍സിംഗ് അറ്റകുറ്റപ്പണി പൂര്‍ത്തീകരിക്കുന്നതിനും എംഎല്‍എ ഡിഎഫ്ഒമാര്‍ക്ക് നിര്‍ദേശം നല്‍കി. വന്യമൃഗസംഘര്‍ഷവുമായി ബന്ധപ്പെട്ട് അടിയന്തര സാഹചര്യത്തില്‍ ബന്ധപ്പെടേണ്ട നമ്പര്‍:

കോന്നി- 9188407513, റാന്നി- 9188407515