അബാൻ മേൽപാലത്തിന്റെ നിർമാണ പുരോഗതി വിലയിരുത്തി

post

കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ലാ വികസന സമിതി യോഗത്തിൽ അബാൻ മേൽപാലനിർമാണ പുരോഗതി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് വിലയിരുത്തി. മേൽപാലത്തിന്റെ 10 സ്പാനുകളുടെ നിർമാണം പൂർത്തിയായി. ബാക്കി ഉടൻ തുടങ്ങും. സർവീസ് റോഡ് നിർമാണം ആരംഭിച്ചു. വാട്ടർ അതോറിറ്റിയുടെയും കെഎസ്ഇബിയുടെയും യൂട്ടിലിറ്റി ഷിഫ്റ്റിംഗ് പ്രവൃത്തി പൂർത്തികരിച്ചു. കോഴഞ്ചേരി പുതിയ പാലത്തിന്റെ അവസാന സ്പാനിന്റെ നിർമാണം തുടങ്ങി. മഞ്ഞനിക്കര ഇലവുംതിട്ട മുളക്കുഴ റോഡിലെ ഓമല്ലൂർ ഭാഗത്തെ കലുങ്ക് നിർമാണം പുരോഗമിക്കുന്നു. വയറപ്പുഴ പാലത്തിന്റെ പൈലിംഗ് പൂർത്തിയായി. കരയിലെ സ്ലാബ് ഷട്ടറിംഗ് ഡിസംബറിൽ തീർക്കണമെന്ന് മന്ത്രി നിർദേശിച്ചു. അമ്പലക്കടവ് - മണ്ണാക്കടവ് എസ് സി നഗറിലേക്കുള്ള റോഡ് നിർമാണം അവസാന ഘട്ടത്തിലാണ്. പത്തനംതിട്ട ജനറൽ ആശുപത്രി പുതിയ കെട്ടിടം വൈകാതെ പൂർത്തിയാകും. ദുരിതാശ്വാസ ക്യാമ്പുകളിൽ സൗകര്യങ്ങൾ ഉറപ്പാക്കണം. സ്‌കൂൾ, അങ്കണവാടികൾക്ക് ഫിറ്റ്‌നെസ് സർട്ടിഫിക്കറ്റ് ഉറപ്പാക്കണമെന്നും മന്ത്രി നിർദേശിച്ചു.

പുറമറ്റം ആയൂർവേദാശുപത്രി കെട്ടിട നിർമാണം അവസാനഘട്ടത്തിലെന്ന് അഡ്വ. മാത്യു ടി തോമസ് എംഎൽഎ പറഞ്ഞു. വഞ്ചിപ്പോട്ടിൽ കടവ് പാലം, പുനർനിർമാണം നടക്കുന്ന തിരുവാറ്റ പാലം തുടങ്ങിയവയുടെ പുരോഗതി എംഎൽഎ വിലയിരുത്തി.


നവകേരള സദസ് നിർദേശങ്ങൾ അടിയന്തരമായി നടപ്പാക്കണമെന്ന് അഡ്വ. പ്രമോദ് നാരായൺ എംഎൽ എ പറഞ്ഞു. ജില്ലയിൽ മഴ തുടരുന്ന സാഹചര്യത്തിൽ പഞ്ചായത്തുതല എമർജൻസി റെസ്‌പോൺസ് ടീം പ്രവർത്തനം കൂടുതൽ ശക്തമാക്കണമെന്നും എംഎൽഎ കൂട്ടിച്ചേർത്തു.

സ്‌കൂൾ തുറക്കുന്ന സാഹചര്യത്തിൽ തെരുവുനായ നിയന്ത്രണ നടപടി ഊർജിതമാക്കണമെന്ന് ആന്റോ ആന്റണി എംപിയുടെ പ്രതിനിധി തോപ്പിൽ ഗോപകുമാർ നിർദേശിച്ചു.

ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം, ജില്ലാ പ്ലാനിംഗ് ഓഫീസർ എ. എസ്. മായ, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.