ഹെപ്പറ്റൈറ്റിസ് എ രോഗബാധ ജില്ലയിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു

ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഹെപ്പറ്റൈറ്റിസ് എ രോഗബാധ റിപ്പോർട്ട് ചെയ്യുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. എൽ അനിതകുമാരി അറിയിച്ചു. മലിനമായ ജലസ്രോതസുകളിലൂടെയും ശുദ്ധമല്ലാത്ത ജലം ഉപയോഗിച്ച് തയാറാക്കുന്ന ഭക്ഷണ പാനീയങ്ങളിലൂടെയും രോഗം ബാധിച്ചവരുമായി അടുത്ത സമ്പർക്കം പുലർത്തുന്നതിലൂടെയുമാണ് രോഗം പകരുന്നത്. പനി, ക്ഷീണം, തളർച്ച, വിശപ്പില്ലായ്മ ഛർദി, കണ്ണിന് മഞ്ഞനിറം തുടങ്ങിയവയാണ് പ്രാരംഭ ലക്ഷണങ്ങൾ. രോഗലക്ഷണങ്ങൾ കാണുമ്പോൾ തന്നെ സ്വയം ചികിത്സ ഒഴിവാക്കി ആശുപത്രിയിലെത്തണം.
- ശുചിത്വമുള്ള ആഹാരം, തിളപ്പിച്ചാറിയ വെള്ളം എന്നിവ ഉറപ്പു വരുത്തുക.
- നന്നായി പാചകം ചെയ്ത ഭക്ഷണം കഴിക്കുക.
- തുറസായ സ്ഥലങ്ങളിലെ മലമൂത്ര വിസർജനം ഒഴിവാക്കുക.
- സെപ്ടിക് ടാങ്കും കിണറും തമ്മിൽ നിശ്ചിത അകലമുണ്ടാകണം.
- ശുദ്ധത ഉറപ്പില്ലാത്ത ഐസ്‌ക്രീം, സിപ്പ് അപ്പ്, മറ്റ് ശീതള പാനീയങ്ങൾ തുടങ്ങിയവ കഴിക്കരുത്.
- ഭക്ഷണം കഴിക്കുന്നതിന് മുമ്പും മലമൂത്ര വിസർജനത്തിനുശേഷവും കൈ സോപ്പ് ഉപയോഗിച്ച് കഴുകണം.
- രോഗി ഭക്ഷണം പാചകം ചെയ്യുകയോ വിളമ്പുകയോ ചെയ്യരുത്. പൊതുകുളങ്ങളോ നീന്തൽകുളങ്ങളോ ഉപയോഗിക്കരുത്.
- കുഞ്ഞുങ്ങളെയും പ്രായമായവരെയും പരിചരിക്കുന്നതിൽ നിന്നും രോഗി ഒഴിഞ്ഞു നിൽക്കണം.
- രോഗിയുടെ പാത്രങ്ങൾ, വസ്ത്രങ്ങൾ എന്നിവ മറ്റുള്ളവർ ഉപയോഗിക്കരുത്.
- കൈ സോപ്പുപയോഗിച്ച് ഇടയ്ക്കിടെ കഴുകണം.