വോട്ടർപട്ടിക ശുദ്ധീകരണം : സി.ഇ.ഒ ടീം സന്ദർശനം നടത്തി

post

നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടർപട്ടിക ശുദ്ധീകരണ പ്രവർത്തനം വിലയിരുത്താൻ ജോയിന്റ് ചീഫ് ഇലക്ടറൽ ഓഫീസർ ആർ.എസ് റസിയുടെ നേതൃത്വത്തിൽ ജില്ലയിൽ സന്ദർശനം നടത്തി. സ്ഥലം മാറിപ്പോയവരേയും മരണപ്പെട്ടവരെയും വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്ത് കുറ്റമറ്റ രീതിയിലുള്ള പട്ടിക നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പ് പ്രസിദ്ധീകരിക്കുന്നതിന്റെ ഭാഗമായാണ് സന്ദർശനം.

1950ലെ ജനപ്രാതിനിധ്യ നിയമം വകുപ്പ് 17, 18 പ്രകാരം രാജ്യത്ത് ഒന്നിലധികം നിയമസഭാ മണ്ഡലങ്ങളിലോ ഒരു നിയമസഭാ മണ്ഡലത്തിൽ ഒന്നിലധികം തവണയോ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ പാടില്ല. ഒരു സ്ഥലത്ത് വോട്ടുള്ള കാര്യം ബോധപൂർവം മറച്ച് മറ്റൊരു സ്ഥലത്ത് വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നത് 1950ലെ ജനപ്രാതിനിധ്യ നിയമം വകുപ്പ് 31 പ്രകാരം ഒരു വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

ഒന്നിലധികം ഇലക്ഷൻ തിരിച്ചറിയൽ കാർഡ് കൈവശമുള്ളവർ ഇ.ആർ.ഒമാരെയോ ബി.എൽ.ഒമാരെയോ തിരികെ ഏൽപ്പിക്കണം. ബോധപൂർവം ഒന്നിലധികം തവണ പേര് ചേർത്തവർക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതിന് എല്ലാ ഇ.ആർ.ഒമാർക്കും കർശന നിർദേശം നൽകണമെന്ന് സി.ഇ.ഒ ടീം ജില്ലാ കലക്ടറുമായി നടത്തിയ ചർച്ചയിൽ അറിയിച്ചു.

റാന്നി, ആറന്മുള, കോന്നി മണ്ഡലങ്ങളിലെ ഇ.ആർ.ഒമാരായ ഡെപ്യൂട്ടി കളക്ടർമാർ, തിരുവല്ല, അടൂർ മണ്ഡലത്തിലെ ഇ.ആർ.ഒമാരായ സബ് കലക്ടറുടെയും ആർഡിഒയുടെയും ഓഫീസുകളിലും തിരഞ്ഞെടുക്കപ്പെട്ട ബൂത്തുകളിലും സി.ഇ.ഒ ടീം സന്ദർശിച്ചു. പരിശീലനത്തിന് തിരഞ്ഞെടുക്കപ്പെട്ട ബി.എൽ.ഒമാരുമായി ആശയ വിനിമയം നടത്തി.

യുവ വോട്ടര്‍മാരുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ ഫ്ലാഷ് മോബ്

തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ യുവ വോട്ടര്‍മാരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനും തിരഞ്ഞെടുപ്പിന്റെ പ്രാധാന്യത്തെകുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുമായി ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗത്തിന്റെയും ആറന്മുള ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസിന്റെയും നേതൃത്വത്തില്‍ പത്തനംതിട്ട നഗരസഭ ബസ് സ്റ്റാന്‍ഡില്‍ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു.


കാതോലിക്കറ്റ് കോളേജ് ഇലക്ടറല്‍ ലിറ്റററി ക്ലബ് നേതൃത്വം നല്‍കി. ജില്ലാ കലക്ടര്‍ എസ് പ്രേംകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജോയിന്റ് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ആര്‍ എസ് റസി, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ ബീന എസ് ഹനീഫ്, സ്വീപ്പ് നോഡല്‍ ഓഫീസര്‍ റ്റി. ബിനുരാജ് , ആറന്മുള ഇആര്‍ഒ മിനി തോമസ്, സെക്ഷന്‍ ഓഫീസര്‍ ശിവലാല്‍, സീനിയര്‍ ഗ്രേഡ് അസിസ്റ്റന്റുമാരായ സിജിത്ത്, മിതിരാജ് എന്നിവര്‍ പങ്കെടുത്തു.`