മുളയിലെ കരവിരുതുമായി ആറന്മുള വാസ്തുവിദ്യ ഗുരുകുലത്തിന്റെ പ്രദര്‍ശനം

മുളയില്‍ ദൃശ്യവിസ്മയം ഒരുക്കി ആറന്മുള വാസ്തുവിദ്യ ഗുരുകുലത്തിന്റെ പ്രദര്‍ശനം. പത്തനംതിട്ട ശബരിമല ഇടത്താവളത്തില്‍ നടക്കുന്ന എന്റെ കേരളം മേളയിലാണ് പൈതൃക ഓര്‍മകളുണര്‍ത്തുന്ന വിവിധ ഇനം കരകൗശല വസ്തുക്കളുമായി സ്റ്റാള്‍ സജീകരിച്ചിരിക്കുന്നത്. വയനാടില്‍ നിന്നും എത്തിക്കുന്ന വിവിധ വലുപ്പത്തിലുള്ള ആന മുളകളാണ് പെയിന്റിംഗിന് ഉപയോഗിച്ചിരിക്കുന്നത്. 11 പേര്‍ ഉള്‍പ്പെട്ട വര്‍ണിക സംഘത്തിന്റെ കലാ വിരുതുകളാണ് പ്രകൃതിദത്ത നിറങ്ങളാല്‍ പൈതൃക-കലാ രൂപങ്ങളായി മുളകളില്‍ നിറഞ്ഞത്. 800 മുതല്‍ 3500 രൂപാ നിരക്കില്‍ സ്റ്റാളില്‍ നിന്നും ഇവ സ്വന്തമാക്കാം. വാസ്തു വിദ്യാ ഗുരുകുലത്തിന്റെ കേരളത്തിലെ മറ്റു ജില്ലകളിലെ സംഘങ്ങളുടെ ഉല്‍പന്നങ്ങളും സ്റ്റാളില്‍ ഉണ്ട്. തിരുവനന്തപുരം മുട്ടത്തറ, ചാല ദാരു ശില്‍പ ഗ്രാമീണ കലാകേന്ദ്രത്തില്‍ നിന്നും ഈട്ടി തടിയില്‍ തീര്‍ത്ത ആനയുടെ രൂപം, അനന്തശയനം ഗ്രാമീണ കലാകേന്ദ്രയുടെ ആമാട പെട്ടി, പാലക്കാട് പെരുവമ്പ് സംഘം നിര്‍മിച്ച ചെണ്ട ഉള്‍പ്പടെയുള്ള വാദ്യോപകരണങ്ങളുടെ മാതൃക, തഴവയില്‍ നിന്നും പുല്ലു കൊണ്ട് നിര്‍മിച്ച ബാഗ് എന്നിവയാണ് പ്രധാനം. കേരളത്തിലുടനീളം 54 സംഘങ്ങളാണ് ഉള്ളത്. ചെങ്ങന്നൂര്‍ മാണിക്ക മംഗലം പൈതൃകം സ്വയം സഹായ സംഘം ഒരുക്കിയ പല വലുപ്പത്തിലുള്ള നെറ്റിപ്പട്ടങ്ങള്‍, അലങ്കാര വസ്തുക്കള്‍ , കീ ചെയിന്‍ എന്നിവയും പ്രിയങ്കരമാണ്. മ്യൂറല്‍ അക്രില്ലിക് ചുമര്‍ ചിത്രങ്ങൾ കാണാനും സ്വന്തമാക്കാനും സാധിക്കും. മറ്റു മുള ഉല്പന്നങ്ങള്‍ക്കായി പ്രത്യേകം സ്റ്റാളും ഉണ്ട്.
വനമാതൃകയില്‍ ഹരിതകേരളം മിഷന്‍ സ്റ്റാള്‍
എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ ഹരിത കേരളം മിഷന്റെ സ്റ്റാളുകള്‍ ശ്രദ്ധേയമാകുന്നു. ലഭ്യമായ സ്ഥലത്ത് തനതായ മരങ്ങളും തദ്ദേശീയ സസ്യങ്ങളും നട്ടുപിടിപ്പിച്ച് പ്രകൃതിദത്ത വനമാതൃക സൃഷ്ടിക്കുന്ന പച്ചത്തുരുത്തും ജലത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നതുമായ രണ്ട് സ്റ്റാളുകളാണ് സജ്ജീകരിച്ചിട്ടുളളത്.
ഹരിത കേരളം മിഷന്റെ വിവിധ ക്യാമ്പയിനില്‍ ഭാഗമാകുന്ന റാന്നി കേരള സ്റ്റേറ്റ് റൂട്രോണിക്‌സിലെ അധ്യാപകര്‍, വിദ്യാര്‍ഥികള്‍, ഹരിത കേരളം മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍മാര്‍, ഇന്റേണ്‍ഷിപ്പ് ട്രയിനിമാര്‍ എന്നിവര്‍ ചേര്‍ന്നാണ് സ്റ്റാള്‍ ഒരുക്കിയത്. വനമാതൃകയില്‍ നിര്‍മിച്ച പച്ചത്തുരുത്ത് സന്ദര്‍ശകര്‍ക്ക് കുളിര്‍മയേകുന്നു.