'അമ്മ അറിയാതെ' ശ്രദ്ധേയമായി എക്‌സൈസ് വകുപ്പ് നാടകം

മദ്യവും മയക്കുമരുന്നുമുൾപ്പെടെയുള്ള സാമൂഹിക വിപത്തുകൾക്കെതിരെ പ്രതിരോധ ശബ്ദമായി കലയെ മാറ്റി എക്സൈസ് വകുപ്പിന്റെ ലഹരി വിരുദ്ധ ബോധവൽക്കരണ നാടകം. ശബരിമല ഇടത്താവളത്തിൽ നടക്കുന്ന 'എന്റെ കേരളം' മേളയിലാണ് ലഹരിക്കെതിരെ 'അമ്മ അറിയാതെ', 'കൗമാരം' എന്നീ നാടകം അരങ്ങേറിയത്. മഹാകവി ഇടശേരിയുടെ പൂതപാട്ടിനെ ആസ്പദമാക്കി ഹരിഹരൻ ഉണ്ണിയുടെ സംവിധാനത്തിലാണ് 'അമ്മ അറിയാതെ' അണിയിച്ചൊരുക്കിയത്.
നാളെയുടെ പ്രതീക്ഷയാകേണ്ട പുതുതലമുറ ലഹരിക്കടിമപ്പെട്ട് വഴിതെറ്റുന്ന കഥയാണ് നാടകം പങ്കുവച്ചത്. വ്യക്തിയെയും സമൂഹത്തെയും ഒരുപോലെ തകർക്കുന്ന ലഹരിയുടെ വഴിയെ സഞ്ചരിക്കരുതെന്ന സന്ദേശം നാടകത്തിലൂടെ പകർന്നു. ജീവിതത്തിൽ ലഹരി വസ്തുവിന്റെ സാന്നിദ്ധ്യം ദുരന്തമാകുന്ന ദൃശ്യാവിഷ്‌കാരമായിരുന്നു വേദിയിൽ അവതരിപ്പിച്ചത്. ലഹരി വസ്തുക്കളുടെ ദൂഷ്യവശങ്ങളെ സമകാലീന സാമൂഹ്യ യാഥാർഥ്യങ്ങളുടെ പശ്ചാത്തലത്തിൽ തുറന്നു കാണിച്ച ബോധവൽക്കരണ നാടകം കാണികളെയും ത്രസിപ്പിച്ചു. കിടങ്ങന്നൂർ എസ് വി ബി എച്ച് എസിലെ വിദ്യാർഥികളാണ് നാടകത്തിൽ അഭിനയിച്ചത്. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ കെ ആർ അജയകുമാർ നാടകം ഫ്ലാഗ് ഓഫ് ചെയ്തു. കൂടുതൽ വേദികളിൽ കുട്ടികൾക്ക് അഭിനയിക്കാനുള്ള അവസരം ഒരുക്കുമെന്ന് അദ്ദേഹം പറഞ്ഞു. വിമുക്തി അസിസ്റ്റന്റ് എക്സൈസ് കമ്മീഷണൽ എസ് സനിൽ പങ്കെടുത്തു.
ലഹരി വർജന ബോധവൽക്കരണ നാടകമായി 'കൗമാര'വും മേളയിൽ അരങ്ങേറി. എസ് മധു രചനയും സംവിധാനവും ചെയ്ത കാക്കാരിശ്ശി നാടകം 'കൗമാരം' ലഹരിയുടെ പിടിയിൽ നിന്നും യുവത്വത്തെയും ഭാവി തലമുറയെയും പൂർണമായും മോചിപ്പിക്കുന്നതിനുള്ള ബോധവൽകരണം നൽകി. ചടുലമായ ഗാനവും ഊർജസ്വലമായ നൃത്തങ്ങളുമായി കാക്കാരിശ്ശി നാടകം കാണികളിലേക്ക് അറിവ് പകർന്നു. ഫ്ളാഷ് മോബും വേദിയിൽ അരങ്ങേറി.
സ്വയം പ്രതിരോധത്തിന് അവസരം ഒരുക്കി വനിതാ പൊലീസ്
അതിക്രമങ്ങളെ പ്രതിരോധിക്കാൻ സ്ത്രീകൾക്കും കുട്ടികൾക്കും പാഠങ്ങൾ പകർന്നു നൽകി കേരള പൊലീസ്. എന്റെ കേരളം പ്രദർശനവിപണന മേളയിലാണ് സ്വയം പ്രതിരോധത്തിന് അവബോധം നൽകുന്ന പരിശീലന സ്റ്റാൾ വകുപ്പ് ഒരുക്കിയിരിക്കുന്നത്. അഞ്ച് മിനിറ്റ് ചെലവഴിച്ചാൽ അക്രമകാരിയായ എതിരാളിയെ നേരിടുന്നതിനുള്ള പൊടിക്കൈ സ്വന്തമാക്കാം. പെട്ടെന്നുള്ള ആക്രമണത്തിൽ നിന്ന് എങ്ങനെ ഒഴിഞ്ഞുമാറാം, അക്രമിയുടെ ദൗർബല്യം മനസിലാക്കിയുള്ള രക്ഷപ്പെടൽ എന്നീ മാർഗങ്ങൾ അവതരണത്തിലൂടെയും നിർദേശത്തിലൂടെയും കൈമാറുന്നു. കുട്ടികളും മുതിർന്നവരുമടക്കം നിരവധി പേർ സ്റ്റാൾ സന്ദർശിച്ചു മുറ അഭ്യസിക്കുന്നു.
രണ്ടുഘട്ടമാണ് സ്വയംപ്രതിരോധ പരിശീലനത്തിനുള്ളത്. എതിരെ വരുന്ന അക്രമിയെ ശാരീരികമായി കീഴടക്കാനുള്ള പരിശീലനം, മറ്റൊന്ന് സ്ത്രീസുരക്ഷാ നിയമങ്ങളെകുറിച്ചുള്ള അവബോധം. സ്ത്രീകളുമായി ബന്ധപ്പെട്ട നിയമം, പൊലീസ് സേവനം എന്നിവയിലാണ് ബോധവൽക്കരണം. സ്ത്രീകളുടെ മാനസികവും വ്യക്തിത്വവികസനവുമായി ബന്ധപ്പെട്ട വിഷയങ്ങളും പരിശീലന പരിപാടിയിലുണ്ട്.