നിലയ്ക്കൽ ആശുപത്രി പൂർത്തിയാക്കണമെന്ന് മുഖ്യമന്ത്രിയുടെ നിർദേശം

post

ദേവസ്വം ബോർഡിന്റെ ആഭിമുഖ്യത്തിൽ നിലയ്ക്കൽ ആശുപത്രി പൂർത്തിയാക്കുന്നതിനുള്ള നടപടി ആരംഭിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശം. തിരുവനന്തപുരം വെള്ളയമ്പലം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന മേഖലാതല അവലോകന യോഗത്തിലാണ് തീരുമാനം. ജില്ലയുടെ സമഗ്ര വികസനത്തിന് ഊന്നലേകി പദ്ധതികളുടെ കാലതാമസം ഒഴിവാക്കാനും മികവോടെ ക്ഷേമപ്രവർത്തനം നടത്തുന്നതിനുള്ള ഇടപെടലുകളും നിർദേശങ്ങളും യോഗത്തിലുണ്ടായി.

ജില്ലയിൽ ലൈഫ് മിഷൻ പദ്ധതി പ്രകാരം അർഹരായ 74.25 ശതമാനം പേരുടെ (13,271 പേർ) വീട് നിർമാണം പൂർത്തിയായി. അടുത്ത മൂന്നു മാസത്തിനുള്ളിൽ 76.34 (13,646) ശതമാനമാക്കി ഉയർത്തും. തദ്ദേശ പുനരുദ്ധാരണ പദ്ധതി പ്രകാരം ജില്ലയിൽ ആകെയുള്ള 141 റോഡുകളിൽ 28 എണ്ണത്തിന് കരാർ നൽകി. ആറ് എണ്ണത്തിന്റെ പ്രവൃത്തി ആരംഭിച്ചു. അടുത്ത മൂന്നു മാസത്തിനുള്ളിൽ എല്ലാ റോഡുകളുടെയും നിർമാണം പൂർത്തിയാക്കും.

നവംബർ ഒന്നിന് സംസ്ഥാനത്തെ അതിദാരിദ്ര്യ നിർമാർജനമാക്കുക എന്ന ലക്ഷ്യവുമായി ജില്ലയിൽ പദ്ധതി പുരോഗമിക്കുന്നു. ആകെ 2579 കുടുംബങ്ങളെയാണ് അതിദരിദ്രരായി ജില്ലയിൽ കണ്ടെത്തിയിട്ടുള്ളത്. 1690 കുടുംബങ്ങളെ (66 ശതമാനം) അതിദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ചു. അടുത്ത മൂന്നു മാസത്തിനുള്ളിൽ 1852 (95 ശതമാനം) ആയി ഉയർത്തും.

അതിദാരിദ്ര്യ നിർമാർജന പദ്ധതി പ്രകാരം വീട് മാത്രം ആവശ്യമുള്ള 98 കുടുംബങ്ങളിൽ 46 പേർക്ക് നിർമിച്ചു നൽകി. ഓഗസ്റ്റിൽ 92 ആക്കി ഉയർത്തും. പദ്ധതി പ്രകാരം വസ്തുവും വീടും ആവശ്യമുള്ള 76 കുടുംബങ്ങളിൽ ഏഴ് പേർക്ക് വസ്തു ലഭ്യമാക്കി വീട് പൂർത്തീകരിച്ചു. ഓഗസ്‌റ്റോടെ 68 കുടുംബങ്ങൾക്ക് വീടും വസ്തുവും നൽകും. പാർപ്പിടം പുനരുദ്ധാരണം ആവശ്യമുള്ള 214 കുടുംബങ്ങളിൽ 158 പേരുടെ വീട് പൂർത്തീകരിച്ചു. മറ്റുള്ളവ ഓഗസ്‌റ്റോടെ പൂർത്തിയാകും.

ആർദ്രം പദ്ധതി പ്രകാരം ജില്ലയിൽ 47 കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ 33 എണ്ണം പൂർത്തീകരിച്ചു. മൂന്നുമാസത്തിനകം മൂന്ന് കേന്ദ്രങ്ങൾ കൂടി പൂർത്തീകരിക്കും. ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ തിരഞ്ഞെടുത്ത 11 സ്ഥാപനങ്ങളിൽ ഏഴെണ്ണത്തിന്റെ നിർമാണം പൂർത്തീകരിച്ചു. തിരഞ്ഞെടുത്ത നാല് പ്രധാന ആശുപത്രികളിൽ രണ്ടെണ്ണത്തിന്റെ നിർമാണം പൂർത്തിയായി. മൂന്നു മാസത്തിനകം ബാക്കി പൂർത്തിയാകും.

ആർദ്രം പദ്ധതിയുടെ ഭാഗമായി ജില്ലയിൽ നിർണയ ലാബ് നെറ്റ്‌വർക്ക് സംവിധാനം പ്രവർത്തനക്ഷമമാണ്. ജില്ലയിൽ 56 ആരോഗ്യസ്ഥാപനങ്ങളാണ് നിർണയ ലാബ് നെറ്റ്‌വർക്ക്- ഹബ് ആന്റ് സ്‌പോക്ക് ശൃംഖലയിൽ സജ്ജമായത്. ഓഗസ്‌റ്റോടെ പദ്ധതിക്കായി തിരഞ്ഞെടുത്ത എല്ലാ സ്ഥാപനങ്ങളും പൂർത്തിയാകും. വിദ്യാകിരണം പദ്ധതി പ്രകാരം കിഫ്ബിയുടെ സഹായത്തോടെ ഭൗതിക സൗകര്യവികസനത്തിന് തിരഞ്ഞെടുത്ത 19 വിദ്യാലയങ്ങളിൽ 14 എണ്ണം പൂർത്തിയായി. ഓഗസ്റ്റിൽ 16 ആയി ഉയരും. മാലിന്യമുക്ത കേരളത്തിന്റെ ഭാഗമായി ജില്ലയിൽ യൂസർ ഫീ ശേഖരണം ഓഗസ്‌റ്റോടെ നൂറു ശതമാനം കൈവരിക്കും.

ഹരിതകേരളം മിഷന്റെ ഭാഗമായി ജില്ലയിൽ 17 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ജലബജറ്റ് പ്രസിദ്ധീകരിച്ചു. ഓഗസ്റ്റിൽ 29 തദ്ദേശ സ്ഥാപനങ്ങളുടെ ജലബജറ്റ് പ്രസിദ്ധീകരിക്കും. ഇതുവരെ സ്ഥാപിച്ച 190 പച്ചത്തുരുത്തുകൾക്കു പുറമെ 42 എണ്ണം കൂടി ഓഗസ്റ്റിൽ സ്ഥാപിക്കും. മൂന്നുമാസത്തിനുള്ളിൽ ജില്ലയിൽ 32 ശതമാനം നീർച്ചാലുകൾ വീണ്ടെടുക്കും.

അബാൻ ഫ്ലൈ ഓവർ നിർമാണം, പ്ലാപ്പള്ളി- അച്ചൻകോവിൽ റോഡ് വനഭൂമി ലഭ്യമാക്കൽ, അച്ചൻകോവിൽ-ചിറ്റാർ റോഡിനു സമീപം അച്ചൻകോവിൽ ധർമശാസ്ത ക്ഷേത്രത്തിൽ നിന്ന് ഒമ്പത് കിലോമീറ്റർ ഉൾവനത്തിലെ ആവണിപ്പാറ പട്ടികവർഗ സെറ്റിൽമെന്റിൽ പാലം നിർമാണത്തിനുള്ള അനുമതി, വടശേരിക്കര പാലം നിർമാണം, കോതേക്കാട്ട് പാലം, ശ്രീവല്ലഭ ക്ഷേത്രം തെക്കേനട പാലം, ഗണപതിപുരം പാലം, പുല്ലംപ്ലാവിൽ കടവ് പാലം, കറ്റോഡ് പാലം നിർമാണം, റാന്നി താലൂക്ക് ആശുപത്രി നിർമാണം, മല്ലപ്പള്ളി താലൂക്ക് ആശുപത്രി, അടൂർ ജനറൽ ആശുപത്രി സ്ഥലപരിമിതി പരിഹാരം, പമ്പ റിവർ വാലി ടൂറിസം പദ്ധതി, റാന്നി നോളജ് വില്ലേജ് പദ്ധതി നിർമാണം, അടൂർ അന്താരാഷ്ട്ര സ്റ്റേഡിയം, പമ്പ, അച്ചൻകോവിൽ, മണിമല നദികളിലും കൈവഴികളിലുമായി അടിഞ്ഞുകൂടിയ അവശിഷ്ടം നീക്കം ചെയ്യൽ, എഫ്. എസ്. ടി. പി കൊടുമൺ പ്ലാന്റേഷൻ, എൻ ഊര് പൈതൃക ഗ്രാമം പദ്ധതി, സുബല പാർക്ക് പുനരുദ്ധാരണം, ജി. എച്ച്. എസ്. എസ് ചിറ്റാർ ഓഡിറ്റോറിയം നിർമാണം, കേരള കപ്പാസിറ്റേഴ്‌സ് എഞ്ചിനിയറിംഗ് ടെക്‌നിഷ്യൻസ് വ്യവസായ സഹകരണ സംഘത്തിലെ സൊസൈറ്റി പ്രവർത്തിച്ചിരുന്ന സ്ഥലം വ്യവസായിക ആവശ്യത്തിന് ഏറ്റെടുക്കുന്നത്, പമ്പ നിലയ്ക്കൽ ബേസ് ക്യാമ്പിൽ റവന്യു ഹൗസ് സ്ഥാപിക്കുന്നത്, വനഭൂമി പട്ടയം സംബന്ധിച്ച വിഷയം തുടങ്ങിയവ ചർച്ച ചെയ്തു. യോഗത്തിൽ പത്തനംതിട്ട ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ പരിഗണനാ വിഷയം അവതരിപ്പിച്ചു.